തോറ്റമ്പിയെങ്കിലും സിപിഎമ്മിന് വോട്ട് വിഹിതം കൂടി!! കോൺഗ്രസ്സിന് വൻമുന്നേറ്റം, ബിജെപിയ്ക്കും ഇത്തിരി
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ എല്ലാം വോട്ട് വിഹിതത്തില്‍ നേട്ടമുണ്ടാക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത. വെറും ഒരു സീറ്റിലേക്ക് ഒതുങ്ങിയ സിപിഎമ്മും ഒരു സീറ്റ് പോലും ലഭിക്കാത്ത ബിജെപിയും വോട്ട് ശതമാനത്തില്‍ വര്‍ദ്ധനയുണ്ടാക്കിയിട്ടുണ്ട്.
മികച്ച വിജയം നേടിയ കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതത്തിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 31.5 ശതമാനം വോട്ടുകളാണ് നേടിയത്. ഇത്തവണ അത് 38.23 ശതമാനം ആയി ഉയര്‍ന്നു. ഏതാണ്ട് ഏഴ് ശതമാനം വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കോണ്‍ഗ്രസ് കൂടുതല്‍ നേടിയത്.
സിപിഎമ്മിന്‍റെ വന്‍ പരാജയത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെ: ഫലത്തെ ബല്‍റാം വിലയിരുത്തുന്നു
സിപിഎം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 21.8 ശതമാനം വോട്ടുകളാണ് നേടിയത്. അന്ന് സിപിഎമ്മിന് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. ജോയ്‌സ് ജോര്‍ജ്ജും ഇന്നസെന്റും കൂടി ചേര്‍ന്നാല്‍ 7 സീറ്റുകള്‍. ഇത്തവണ ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. എന്നാല്‍ വോട്ട് ശതമാനം 24.96 ആയി കൂടിയിട്ടുണ്ട്. മൂന്ന് ശതമാനം വോട്ടുകള്‍ കൂടിയപ്പോള്‍ സിപിഎമ്മിന് നഷ്ടപ്പെട്ടത് ആറ് സീറ്റുകള്‍ ആണ് എന്നതാണ് വൈരുദ്ധ്യം.
ഒരു സീറ്റ് പോലും ഇത്തവണയും ബിജെപിയ്ക്ക് കിട്ടിയില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 10.5 ശതമാനം ആയിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. ഇത്തവണ അത് 12.39 ശതമാനം ആയി കൂടിയിട്ടുണ്ട്. ശബരിമല വിവാദം സുവര്‍ണാവസരം ആക്കാനുള്ള ബിജെപി പദ്ധതി വലിയ തോതില്‍ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ബിജെപി വിജയ പ്രതീക്ഷ മുന്നോട്ട് വച്ച് മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്ത് അവരുടെ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയത്.
കഴിഞ്ഞ തവണ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം ആണ് സിപിഐയ്ക്ക് വിജയിപ്പിക്കാനായത്. ഇത്തവണ അത് പോലും ഇല്ല. കഴിഞ്ഞ തവണ 7.7 ശതമാനം വോട്ടുകള്‍ നേടിയ സിപിഐ ഇത്തവണ അതിലും താഴേക്ക് പോയിരിക്കുകയാണ്. 6.59 ശതമാനം വോട്ടുകളാണ് സിപിഐ നേടിയത്.
വോട്ട് വിഹിതത്തില്‍ വര്‍ദ്ധനയുണ്ടായ മറ്റൊരു പാര്‍ട്ടി മുസ്ലീം ലീഗ് ആണ്. കഴിഞ്ഞ തവണത്തെ രണ്ട് സീറ്റുകളും അവര്‍ നിലനിര്‍ത്തി. 4.6 ശതമാനം ഉണ്ടായിരുന്ന വോട്ട് വിഹിതം ഇത്തവണ 5.29 ആക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.