30 വര്‍ഷം കൈപ്പിടിയിലൊതുക്കിയ മണ്ഡലം! കാസര്‍കോട്ട് സിപിഎമ്മിന് അടിപതറിയതിന് പിന്നില്‍ അട്ടിമറി?
കാസര്‍കോട്: കേരളത്തില്‍ സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായിരുന്നു കാസര്‍കോട്. ഐക്യകേരളം രൂപീകരിച്ചത് മുതല്‍ 2019 വരെ വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റുകാരല്ലാത്ത രണ്ട് പേര് മാത്രമാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുള്ളത്. അതില്‍ ഒരാള്‍ ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമുള്ള കടന്നപ്പള്ളി രാമചന്ദ്രനാണ്. മറ്റൊരാള്‍ കോണ്‍ഗ്രസിന്റെ രാമ പൈയ്യും.
ചെങ്കോട്ടയായ കാസർഗോഡ് സംഭവിച്ചതെന്ത്? പരാജയകാരണം ബിജെപിയുടെ 25000 വോട്ടുകളെന്ന് സതീഷ് ചന്ദ്രൻ!!
12 തിരഞ്ഞെടുപ്പുകളില്‍ ശക്തമായ വിജയങ്ങള്‍ നേടിയിട്ടുള്ള മണ്ഡലം. എകെ ഗോപാലന് എന്ന എകെജിയെ മൂന്ന് തവണ ലോക്സഭയിലെത്തിച്ച മണ്ഡലം. എന്നാല്‍ ഇത്തവണ കാസര്‍കോട് സിപിഎമ്മിനെ കൈവിട്ടു. അതും കാസര്‍കോടുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ നാട്ടുകാരനായ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.
1971 ല്‍ കരുത്തനായ ഇകെ നായനാര്‍ പരാജയപ്പെട്ട മണ്ഡലം ആണ് കാസര്‍കോട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോഴത്തെ പരാജയത്തിന് കാരണം അട്ടിമറിയാണോ എന്നാണ് പാര്‍ട്ടി തന്നെ സംശയിക്കുന്നത്. കാസര്‍കോട്ടെ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടിപതറാത്ത കാസര്‍കോട്
1989 മുതല്‍ ഇങ്ങോട്ട് ഒരു തിരഞ്ഞെടുപ്പിലും കാസര്‍കോട് സിപിഎമ്മിനെ കൈവിട്ടിട്ടില്ല. തുടര്‍ച്ചയായി രണ്ട് തവണ രാമണ്ണ റായും പിന്നെ തുടര്‍ച്ചയായി മൂന്ന് തവണ ടി ഗോവിന്ദനും അതിന് ശേഷം തുടര്‍ച്ചയായി മൂന്ന് തവണ പി കരുണാകരനും ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചുവന്നവരാണ്.
ഇത്തവണ സിപിഎമ്മിനെ സംബന്ധിച്ച് ഒരു സംശയവും കാസര്‍കോട്ടെ വിജയത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഫലം വന്നപ്പോള്‍ നാല്പതിനായിരത്തില് പരം വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.
പെരിയ ഇരട്ടക്കൊലപാതകം
കാസര്‍കോട്ടെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം മണ്ഡലത്തില്‍ സിപിഎമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതൊരിക്കലും തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ല. സതീഷ് ചന്ദ്രന് എന്ന ജനകീയനായ സ്ഥാനാര്‍ത്ഥി അത്തരം വെല്ലുവിളികളെ മറികടക്കും എന്നായിരുന്നു പാര്‍ട്ടിയുടെ വിശ്വാസം.
പുറത്ത് നിന്നൊരു സ്ഥാനാര്‍ത്ഥി
കോണ്‍ഗ്രസ്സും കാസര്‍കോട് വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തെക്ക് നിന്ന് രാജ്മോഹന്‍ ഉണ്ണിത്താന് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം പോലും എതിര്‍പ്പുമായി രംഗത്തെത്തി. തനിക്ക് പാര്‍ട്ടിക്കാരുടെ സഹായം ലഭിച്ചില്ലെന്ന് ഉണ്ണിത്താന് പരസ്യമായി പരാതിപ്പെടുകയും ചെയ്തു.
നാട്ടുകാരനായ സതീഷ് ചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താനേക്കാള്‍ സാധ്യതയുണ്ടെന്ന് തന്നെ ആയിരുന്നു വിലയിരുത്തല്‍. പക്ഷേ, എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കാസര്‍കോട്ട് സിപിഎമ്മിന് എതിരായിരുന്നു.
ശക്തികേന്ദ്രങ്ങളില്‍ ചോര്‍ച്ച
മടിക്കൈ, ബങ്കളം, നീലേശ്വരം, ബേഡകം, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവടങ്ങളെല്ലാം സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങള്‍ ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഈ കേന്ദ്രങ്ങളിലെല്ലാം വന്‍ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്. വന്‍ ഭൂരിപക്ഷം ലഭിക്കും എന്ന പ്രതീക്ഷിച്ച കേന്ദ്രങ്ങള്‍ പോലും സിപിഎമ്മിനെ കൈയ്യൊഴിഞ്ഞു.
കരുതിക്കൂട്ടി
ന്യൂനപക്ഷ ഏകീകരണത്തിന്റെ ഭാഗമായി മാത്രം ഇത് സംഭവിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തില്‍ തന്നെ നൂറ് കണക്കിന് പാര്‍ട്ടി വോട്ടുകള്‍ എതിര് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് നേതാക്കള്‍ തന്നെ അത്ഭുതപ്പെടുന്നത്.
പിണറായിയുടെ നിര്‍ബന്ധം
മൂന്ന് ടേം തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട പി കരുണാകരനെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംപി ബാലകൃഷ്ണന്റെ പേരും ഉയര്‍ന്നുവന്നു. എന്നാല്‍ കെപി സതീഷ് ചന്ദ്രനെ നിര്‍ദ്ദേശിച്ചത് പിണറായി വിജയന് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണ കമ്മീഷന്?
കെപി സതീഷ് ചന്ദ്രനെ തോല്പിക്കാന് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഗൂഢാലോചന നടന്നു എന്നും ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാസര്‍കോട്ടെ തോല്‍വി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട്.