പിണറായിയുടെ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ഇടതിന് തിരിച്ചടി! 20ൽ 16 മന്ത്രി മണ്ഡലങ്ങളിലും പിന്നിൽ!
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ഇടത് പക്ഷത്തിന് വൻ തിരിച്ചടി. പിണറായി സർക്കാരിലെ 20 മന്ത്രിമാരിൽ 16 പേരുടെയും മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തിൽ ഇടതുപക്ഷം എത്തിയത് മൂന്നാം സ്ഥാനത്താണ്. മറ്റൊരു മന്ത്രിയായ വിഎസ് സുനിൽ കുമാറിന്റെ മണ്ഡലമായ തൃശൂരിലും ഇടത് സ്ഥാനാർത്ഥി മൂന്നാമതാണ് എത്തിയത് എന്നത് ഇടത് പക്ഷത്തിന് വൻ തിരിച്ചടിയാണ്.
തിരുവനന്തപുരത്തെ കഴക്കൂട്ടത്തിലും തൃശൂർ നിയമസഭാ മണ്ഡലത്തിലും മുന്നിലെത്തിയത് കോൺഗ്രസും രണ്ടാമത് എത്തിയത് ബിജെപി സ്ഥാനാർത്ഥികളുമാണ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പളളിയുടെ മണ്ഡലമായ കണ്ണൂരിൽ ഇടത് സ്ഥാനാർത്ഥി പികെ ശ്രീമതി ടീച്ചർ 23000 വോട്ടിന് പിറകിൽ പോയി.
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പുതുക്കാട് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ മണ്ഡലമാണ്. ഇവിടെയും എൽഡിഎഫ് രണ്ടാമതായി. മന്ത്രി എകെ ബാലന്റെ മണ്ഡലം ആലത്തൂരിലെ തരൂർ ആണ്. ഇവിടെ പികെ ബിജു 24000ന് മുകളിൽ വോട്ടിനാണ് പിറകിൽ പോയത്. ആലത്തൂരിൽ തന്നെയാണ് മന്ത്രി എസി മൊയ്തീന്റെ കുന്ദംകുളം. ഇവിടെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ ചിറ്റൂരും എൽഡിഎഫ് പിന്നിലായി.
ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴ തോമസ് ഐസകിന്റെ മണ്ഡലമായ ആലപ്പുഴ, പി തിലോത്തമന്റെ മണ്ഡലമായ ചേർത്തല, കെകെ ശൈലജയുടെ കൂത്തുപറമ്പ്, ടിപി രാമകൃഷ്ണന്റെ പേരാമ്പ്ര, എകെ ശശീന്ദ്രന്റെ ഏലത്തൂർ, ജെ മേഴ്സിക്കുട്ടിയമ്മയുടെ കുണ്ടറ, കെ രാജുവിന്റെ മണ്ഡലമായ പുനലൂർ, എംഎം മണിയുടെ ഉടുമ്പൻ ചോല, കെടി ജലീലിന്റെ പൊന്നാനി എന്നീ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ രണ്ടാമതായി.