അരങ്ങേറ്റം ഗംഭീരമാക്കി ഗംഭീർ; ഈസ്റ്റ് ദില്ലിയിൽ ബിജെപിയെ ഞെട്ടിച്ച വിജയം, റെക്കോർഡ് ഭൂരിപക്ഷം
ദില്ലി: ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ കന്നിപ്പോരാട്ടത്തിനിരങ്ങിയ ഗൗതം ഗംഭീറിന് വൻ വിജയം. മൂന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ച ഗംഭീർ വിജയം സ്വന്തമാക്കിയത്. ഗൗതം ഗംഭീറിന് 55.5 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി അതീഷിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി അരവിന്ദർ സിംഗ് ലൗലി. 24.3 ശതമാനം. വോട്ടുകളും സ്വന്തമാക്കി. ഈസ്റ്റ് ദില്ലിയുൾപ്പെടെ രാജ്യതലസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളും ബിജെപി നേടി.
മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് ഈസ്റ്റ് ദില്ലിയിലെ പോരാട്ടം ശ്രദ്ധേയമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പുകൾ തൊട്ട് മുമ്പാണ് ഗംഭീർ ബിജെപിയിൽ ചേരുന്നത്. ഏറെക്കാലമായി പാർട്ടിയോട് അനുഭാവം പുലർത്തി വന്നിരുന്ന ഗംഭീറിനെ തിരഞ്ഞെടുപ്പ് കളത്തിലിറക്കാനുള്ള ബിജെപിയുടെ തീരുമാനം തെറ്റിയില്ല.
ദില്ലി പോരാട്ടം
7 ലോക്സഭാ മണ്ഡലങ്ങളുള്ള ദില്ലിയിൽ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന മണ്ഡലമാണ് ഈസ്റ്റ് ദില്ലി. ബിജെപിയുടെ സിറ്റിംഗ് സീറ്റ് നിലനിർത്താൻ ഗൗതം ഗംഭീർ ഇറങ്ങിയപ്പോൾ മുൻ ദില്ലി കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായിരുന്ന അരവിന്ദർ സിംഗ് ലവ്ലിയെ കോൺഗ്രസ് കളത്തിലിറക്കുകയായിരുന്നു. ആം ആദ്മി അതിഷി മർലേനയെ സ്ഥാനാർത്ഥിയാക്കിയതോടെ ത്രികോണ പോരാട്ടത്തിനാണ് ഈസ്റ്റ് ദില്ലിയിൽ കളമൊരുങ്ങിയത്.
ആം ആദ്മി- ബിജെപി പോരാട്ടം
കോൺഗ്രസ് സ്ഥാനാർത്ഥിയെ അപ്രസക്തമാക്കുന്ന തരത്തിലായിരുന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം. അതിഷിയും ഗംഭീറും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പ്രചാരണം കൊഴിപ്പിച്ചു. പലഘട്ടങ്ങളിലും ഇരുപരും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോലും കടന്നു. പത്ത് നിയമസഭാ മണ്ഡലങ്ങളാണ് ഈസ്റ്റ് ദില്ലിയിൽ ഉള്ളത്. ഇതിൽ 9 ഇടത്തും നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്കായിരുന്നു വിജയം. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ മണ്ഡലങ്ങളിൽ ബിജെപി മുന്നേറ്റം ഉണ്ടാക്കുകയായിരുന്നു.
ആരോപണം
ഗൗതം ഗംഭീറിന് ഇരട്ട തിരിച്ചറിയൽ കാർഡുണ്ടെന്ന ആരോപണം ആംദ്മി ശക്തമായ ആയുധമാക്കി. ഗംഭീർ തന്നെ അപമാനിക്കുന്ന തരത്തിൽ ലഘുലേഖകൾ വിതരണം ചെയ്തുവെന്നാരോപിച്ച് വർത്താ സമ്മേളനത്തിൽ അതിഷി പൊട്ടിക്കരഞ്ഞു. ഗംഭീറിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഇവര് കോടതിയെ സമീപിച്ചിരുന്നു. അവസാനഘട്ടത്തിൽ പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നത് ആം ആദ്മിക്ക് തിരിച്ചടിയായിരുന്നു
കച്ച മുറുക്കി ഗംഭീർ
15 വർഷത്തോളം ഇന്ത്യൻ ജേഴ്സിയണിഞ്ഞ ഗൗതം ഗംഭീറിന് അനായാസ വിജയം തന്നെയാണ് ബിജെപി പ്രതീക്ഷിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കളത്തിനിറങ്ങിയതിന് പിന്നാലെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളും ഗംഭീറിനെ വേട്ടയാടുകയായിരുന്നു. വികസനം മാത്രം പറഞ്ഞാകും പ്രചാരണമെന്ന് പ്രഖ്യാപിച്ചിരുന്ന ഗംഭീർ പിന്നീട് വ്യക്തമായ രാഷ്ട്രീയം പറഞ്ഞ് എതിരാളികളുടെ വായടപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുകയും ചെയ്തു.
ബിജെപിയും കോൺഗ്രസും
1967ലാണ് ഈസ്റ്റ് ദില്ലി മണ്ഡലം രൂപീകൃതമാകുന്നത്. തുടർന്ന് നടന്ന 14 തിരഞ്ഞെടുപ്പിൽ 7 തവണ ബിജെപിയും 6 തവണ കോൺഗ്രസുമാണ് ഇവിടെ വിജയിച്ചത്. ഒരു തവണ ബിഎൽഡി സ്ഥാനാർത്ഥിയും ഈസ്റ്റ് ദില്ലിയിൽ നിന്നും വിജയിച്ചിട്ടുണ്ട്. 2004ലെ തിരഞ്ഞെടുപ്പിൽ ദില്ലി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതായിരുന്നു മണ്ഡലത്തിലെ വിജയി. രണ്ട് തവണ ഈസ്റ്റ് ദില്ലി എംപിയായിരുന്ന ലാൽ ബിഹാരി തിവാരിയെ രണ്ട് ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് സന്ദീപ് പരാജയപ്പെടുത്തിയത്. 2009ലും സന്ദീപ് വിജയം ആവർത്തിച്ചു. 2014ൽ പക്ഷെ 2 ലക്ഷത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.