ചുവപ്പ് കോട്ടകൾ ഇളകുന്നു, പാർട്ടി ഗ്രാമങ്ങളിൽ പോലും സിപിഎമ്മിന് വൻ വോട്ട് ചോർച്ച, ആശങ്കയിൽ നേതൃത്വം
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വന്‍ തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. 2014ല്‍ 8 സീറ്റ് നേടിയ എല്‍ഡിഎഫ് ഇക്കുറി ഒരു സീറ്റില്‍ ഒതുങ്ങി. 19 സീറ്റുകളും യുഡിഎഫ് തംരഗത്തില്‍ ഒലിച്ച് പോയപ്പോള്‍ ആലപ്പുഴ മാത്രം ഇടതിനൊപ്പം നിന്നു. കണക്കുകള്‍ ഇടത് പക്ഷത്തിനെ ഞെട്ടിക്കുന്നതാണ്.
കേരളത്തെ സുഖിപ്പിക്കാൻ അമിത് ഷാ, മോദി സർക്കാരിൽ രണ്ട് കേന്ദ്രമന്ത്രിമാർ? തുഷാർ വെള്ളാപ്പളളി എംപി
കോണ്‍ഗ്രസും ബിജെപിയും വന്‍തോതില്‍ വോട്ട് കൂട്ടിയപ്പോള്‍ ഇടത് വോട്ടുകള്‍ കാര്യമായിത്തന്നെ കുറഞ്ഞു. ഒരിക്കലും നഷ്ടപ്പെടില്ലെന്ന് ഉറപ്പിച്ചിരുന്ന പാലക്കാടും കാസര്‍ഗോഡും ആറ്റിങ്ങലും പോലുളള കോട്ടകള്‍ തകര്‍ന്നടിഞ്ഞു. എന്ന് മാത്രമല്ല പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ട് ചോര്‍ന്നത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു.
വടക്കേ മലബാറാണ് കേരളത്തില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രം. കണ്ണൂരും കാസര്‍ഗോഡും സിപിഎം കോട്ടകളാണ്. കണ്ണൂരില്‍ 50 ശതമാനത്തിന് മുകളില്‍ വോട്ടര്‍മാരുടെ പിന്തുണ സിപിഎമ്മിനുണ്ടായിരുന്നു. അത് 6.79 ശതമാനം ഇടിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ച മണ്ഡലങ്ങളാണ് കണ്ണൂര്‍, കൂത്തുപറമ്പ്, ഉദുമ, തളിപ്പറമ്പ് എന്നിവ. ഈ മണ്ഡലങ്ങളില്‍ ഇക്കുറി ഒന്നാമത് എത്തിയത് യുഡിഎഫ്.
സിപിഎം ശക്തികേന്ദ്രങ്ങളായ തലശേരിയിലും മട്ടന്നൂരും കൂത്തുപറമ്പും മുഖ്യമന്ത്രിയുടെ ധര്‍മ്മടത്തും യുഡിഎഫ് മുന്നേറി. വടകരയില്‍ മത്സരിച്ച പി ജയരാജന് തലശേരിയിലും കൂത്തുപറമ്പിലുമടക്കം തിരിച്ചടിയേറ്റു. കോട്ടകള്‍ പോലും ഇളകുന്നതിന് പിന്നില്‍ ശബരിമല അല്ല എന്നാണ് സിപിഎം വിലയിരുത്തല്‍. മോദി വിരുദ്ധ വികാരമാണ് യുഡിഎഫിന് അനുകൂല തരംഗമുണ്ടാക്കിയത് എന്ന് പാര്‍ട്ടി കരുതുന്നു.