പി രാജീവ് എന്ന വൻമരം വീണു! എറണാകുളം കോട്ട കാത്ത് ഹൈബി ഈഡൻ, ഭൂരിപക്ഷം ചില്ലറയല്ല!
കൊച്ചി: എറണാകുളം കോട്ട ഇക്കുറിയും വീഴാതെ കാത്ത് യുഡിഎഫ്. ലോക്സഭയിലേക്ക് കന്നി അങ്കത്തിന് ഇറങ്ങിയ ഹൈബി ഈഡന് കൂറ്റന്‍ ഭൂരിപക്ഷത്തിനാണ് ഇടത് പക്ഷത്തെ കരുത്തനായ പി രാജീവിനെ വീഴ്ത്തിയിരിക്കുന്നത്. ഒന്നര ലക്ഷത്തിന് മുകളിലാണ് ഹൈബിയുടെ ഭൂരിപക്ഷം. കൃത്യമായി പറഞ്ഞാല്‍ 1,69,153 വോട്ടുകളുടെ ഭൂരിപക്ഷം.
പി രാജീവ് 3,22,110 വോട്ടുകള്‍ നേടിയപ്പോള്‍ ഹൈബി ഈഡന് 1,691,53 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം ഏറെ പിറകിലാണ്. സോളാര്‍ കേസ് അടക്കം എല്ലാ വിവാദങ്ങളേയും പിന്തളളിയാണ് ഹൈബിയുടെ കൂറ്റന്‍ വിജയം.
കടുത്ത പോരാട്ടം
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെയും കാണാത്ത പോരാട്ടമാണ് ഇക്കുറി നടന്നത്. തുല്യശക്തികളെന്ന് വിളിക്കാവുന്ന രണ്ട് പേരാണ് മണ്ഡലത്തില്‍ നേര്‍ക്ക് നേര് വന്നത്. യുഡിഎഫ് കോട്ടയെന്ന് വിളിപ്പേരുളള എറണാകുളത്ത് ഇക്കുറി ആരും വിജയിക്കാം എന്നതായിരുന്നു അവസ്ഥ.
കെവി തോമസിനെ കടന്ന്
എറണാകുളത്ത് ആറാം തവണയും സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെവി തോമസിനെ മറി കടന്നായിരുന്നു ഹൈബി ഈഡന്റെ രംഗപ്രവേശം. എറണാകുളത്തെ എംഎല്‍എയായ ഹൈബിയുടെ കന്നി ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്. മണ്ഡലത്തില്‍ ഹൈബിക്ക് ഒട്ടേറെ അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നു.
സ്വീകാര്യനായ രാജീവ്
എംഎല്‍എ എന്ന നിലയിലെ വികസന പ്രവര്‍ത്തനങ്ങളും മികച്ച ഇമേജും മണ്ഡലത്തിലെ ബന്ധങ്ങളുമെല്ലാം ഹൈബിക്ക് അനുകൂല ഘടകങ്ങള്‍ ആയിരുന്നു. പാര്‍ലമെന്ററി രംഗത്ത് കരുത്ത് തെളിയിച്ച പി രാജീവും ഒട്ടും പിന്നില്‍ ആയിരുന്നില്ല. മികച്ച വ്യക്തിത്വവും നേരത്തെ പാര്‍ലമെന്റ് അംഗമായിരുന്നപ്പോള്‍ നടത്തിയ മികച്ച പ്രകടനവുമെല്ലാം രാജീവിനെ സ്വീകാര്യനാക്കി.
യുഡിഎഫിന്റെ കോട്ട
എറണാകുളം മണ്ഡലം പിടിച്ചെടുക്കുക എന്ന ഏക ലക്ഷ്യം വെച്ചാണ് ജില്ലാ സെക്രട്ടറി ആയിരുന്ന രാജീവിനെ തന്നെ ഇടത് മുന്നണി കളത്തില്‍ ഇറക്കിയത്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറെ പക്ഷവും യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് എറണാകുളം മണ്ഡലത്തിന്റേത്. മണ്ഡലം 12 തവണ യുഡിഎഫിനൊപ്പവും 5 തവണ മാത്രം എല്‍ഡിഎഫിനൊപ്പവും നിന്നു.
2014ലെ കണക്കിങ്ങനെ
2014ലെ തിരഞ്ഞെടുപ്പില്‍ കെവി തോമസ് 87,047ന്റെ വന്‍ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്വതന്ത്രന് ആയ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചത്. 73.58 ശതമാനം പോളിംഗ് നടന്ന ആ തിരഞ്ഞെടുപ്പില്‍ കെവി തോമസ് 3,53,841 വോട്ടുകളാണ് നേടിയത്. ക്രിസ്റ്റി ഫെര്‍ണാണ്ടസ് 2,66,794 വോട്ടുകളും ബിജെപിയുടെ എഎന്‍ രാധാകൃഷ്ണന് 99,003 വോട്ടുകളും നേടി.