എംപിമാരിൽ ഏറ്റവും അധികം ക്രിമിനൽ കേസുകൾക്കുടമ ഒരു മലയാളി... കേരളത്തിൽ നിന്ന് കേസില്ലാത്ത രണ്ട് പേർ
തിരുവനന്തപുരം/ദില്ലി: രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടാവുക എന്ന് പറഞ്ഞാല്‍ അത് അത്ര വലിയ കാര്യമൊന്നും അല്ല. സമരങ്ങള്‍ നയിക്കുകയും സമരങ്ങളില്‍ പങ്കെടുക്കുകയും ഒക്കെ ചെയ്യുന്നവര്‍ക്കെതിരെ കേസുകള്‍ ഇഷ്ടം പോലെ ഉണ്ടാകും.
17-ാം ലോക്സഭയില്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന അസംഖ്യം എംപിമാരുണ്ട്. എന്നാല്‍ കേസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഒരു മലയാളി എംപിയ്ക്കാണ്. അതും പ്രായം ഏറെ കുറഞ്ഞ ഒരു ചെറുപ്പക്കാരന് എംപിയ്ക്ക്.
കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത് എംപിമാരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും ഇല്ലാത്ത രണ്ട് പേര് മാത്രമാണ് ഉള്ളത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എല്ലാ എംപിമാരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ!!!
ഡീന്‍ കുര്യാക്കോസിന് 204 കേസുകള്‍
ക്രിമിനല്‍ കേസുകളില്‍ റെക്കോര്‍ഡിട്ട കേരള എംപി ഇടുക്കിയില്‍ നിന്നുള്ള ഡീന്‍ കുര്യാക്കോസ് ആണ്. 204 കേസുകളാണ് ഡീനിനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഡീന്‍. ഈ തിരഞ്ഞെടുപ്പില്‍ ഇത് സ്വതന്ത്രനും സിറ്റിങ് എംപിയും ആയിരുന്ന ജോയ്സ് ജോര്‍ജ്ജിനെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ഡീന്‍ വിജയം നേടിയത്.
എങ്ങനെ ഇത്രയും കേസുകള്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ആണ് ഡീന്‍ കുര്യാക്കോസിനെതിരെയുള്ള കേസുകള്‍. പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ വന്‍ നാശനഷ്ടങ്ങളും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഡീനിനേയും പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസുകളില്‍ ഡീനില്‍ നിന്നുള്‍പ്പെടെ നഷ്ടപരിഹാരം ഈടാക്കാനും കോടതി വിധിച്ചിരുന്നു.
ഏഴ് കേസുകളുള്ള മൂന്ന് പേര്
കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഏഴ് കേസുകളുള്ള എംപിമാരാണ്. പാലക്കാട് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്ഠന്, എറണാകുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്, ആറ്റിങ്ങലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ ഏഴ് ക്രിമിനല്‍ കേസുകള്‍ വീതം ഉണ്ട്.
കേസില്ലാത്ത രണ്ട് പേര് മാത്രം
കേരളത്തില്‍ നിന്ന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത രണ്ട് പേര് മാത്രമേ ഉള്ളൂ. പൊന്നാനിയില്‍ നിന്ന് വിജയിച്ച മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറും കോട്ടയത്ത് നിന്ന് വിജയിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനും മാത്രം!
പത്തനംതിട്ട എംപി ആന്റോ ആന്റണി, മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്, കോഴിക്കോട് എംപി എംകെ രാഘവന്, കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവര്‍ക്കെതിരെ ഒരോന്ന് വീതം ക്രിമിനല്‍ കേസുകളുണ്ട്.
രാഹുല്‍ ഗാന്ധിയ്ക്കും കേസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത്തവണ വയനാട്ടില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത് പ്രകാരം രാഹുല്‍ ഗാന്ധിയ്ക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകളാണ് ഉള്ളത്.
സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീറിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആയിരുന്നു രാഹുല്‍ ഗാന്ധി തോല്പിച്ചത്. അതേ സമയം സിറ്റിങ് മണ്ഡലം ആയിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്തു.
തരൂരിനെതിരേയും കേസ്
തിരുവനന്തപുരത്ത് നിന്ന് വിജയിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രണ്ട് ക്രിമനല്‍ കേസുകളാണ് ഉള്ളത്. കൊല്ലത്ത് നിന്ന് വിജയിച്ച എന്‍കെ പ്രേമചന്ദ്രനെതിരെ അഞ്ച് കേസുകളുണ്ട്. ആലപ്പുഴയില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി എഎം ആരിഫിനെതിരെ രണ്ട് കേസുകളും ഉണ്ട്.
ബെന്നി ബഹ്നാനെതിരെ നാല് ക്രിമിനല്‍ കേസുകളും രമ്യ ഹരിദാസിനെതിരെ മൂന്ന് കേസുകളും പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് സത്യവാങ്മൂലത്തിലെ വിവരം. കെ മുരളീധരനും കെ സുധാകരനും എതിരെ മൂന്ന് വീതം ക്രിമിനല്‍ കേസുകളുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍
തെലങ്കാനയിലെ അദിലാബാദ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി സോയം ബാപ്പി റാവു ആണ് കേസുകളുടെ എണ്ണത്തില്‍ രണ്ടാമന്. 52 കേസുകളാണ് സോയം ബാപ്പി റാവുവിനെതിരെ ഉള്ളത്. കേസുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് തെലങ്കാനയിലെ മല്‍ക്കാജ്ഗിരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡിയാണ്. ഇദ്ദേഹത്തിനെതിരെ 42 ക്രിമിനല്‍ കേസുകളാണ് ഉള്ളത്.
പശ്ചിമ ബംഗാളിലെ ബരക്ക്പൂര് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി അര്ജ്ജുന് സിങ്ങിനെതിരെ 24 ക്രിമിനല്‍ കേസുകളാണ് ഉള്ളത്.