കൊടിക്കുന്നിലിനെ തൊടാനാവാതെ ചിറ്റയം ഗോപകുമാർ! മണ്ഡലം വെല്ലുവിളിയില്ലാതെ നിലനിർത്തി യുഡിഎഫ്!
മാവേലിക്കര: യുഡിഎഫ് സിറ്റിംഗ് സീറ്റായ മാവേലിക്കര നിലനിര്‍ത്തി കൊടിക്കുന്നില്‍ സുരേഷ്. സോളാര്‍ വിവാദം അടക്കമുളള പ്രതിസന്ധികള്‍ കടന്നാണ് കൊടിക്കുന്നില്‍ സുരേഷ് മണ്ഡലം നിലനിര്‍ത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് മണ്ഡലം കൊടിക്കുന്നിലിനെ പിന്തുണയ്ക്കുന്നത്.
അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ആണ് മാവേലിക്കരയില്‍ ഇടത് പക്ഷം പരീക്ഷിച്ചത്. എസ്പി മണ്ഡലത്തില്‍ ചിറ്റയം വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നുവെങ്കിലും കൊടിക്കുന്നിലിനെ തൊടാനായില്ല.
കൊടിക്കുന്നിൽ തന്നെ
മാവേലിക്കര മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ ചിറ്റയം ഗോപകുമാര്‍ കൊടിക്കുന്നിലിനെ വീഴ്ത്തിയേക്കും എന്നാണ് എല്‍ഡിഎഫ് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മാവേലിക്കരയില്‍ മുന്നേറ്റമുണ്ടാക്കാന്‍ അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാറിന് സാധിച്ചില്ല.
ലോക്സഭയിലേക്ക് രണ്ടാം തവണ
മണ്ഡലത്തില്‍ ചിറ്റയം 376497 വോട്ടുകള്‍ സ്വന്തമാക്കി. അതേസമയം കൊടിക്കുന്നില്‍ നേടിയത് 437997 വോട്ടുകള്‍ ആണ്. 61,500 വോട്ടുകള്‍ക്കാണ് ചിറ്റയം ഗോപകുമാറിനെ കൊടിക്കുന്നില്‍ സുരേഷ് പരാജയപ്പെടുത്തി രണ്ടാം തവണയും ലോക്‌സഭയിലേക്ക് പോകുന്നത്.
2014ലെ കണക്ക്
പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, കോട്ടയത്തെ ചങ്ങനാശ്ശേരി, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നി നിയമസഭ മണ്ഡലങ്ങളാണ് മാവേലിക്കരയുടെ ഭാഗമായിട്ടുള്ളത്. 2014ലെ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷ് 4,02,432 വോട്ടുകള്‍ നേടി. എല്‍ഡിഎഫിലെ ചെങ്ങറ സുരേന്ദ്രന്‍ 3,69,695 വോട്ടുകളും നേടി.
കൊടിക്കുന്നിലിന് വൻ ജനപ്രിയത
1977നുശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ രണ്ടു വട്ടം മാത്രമാണ് മണ്ഡലം ഇടതുപക്ഷത്തോടൊപ്പം ചാഞ്ഞിട്ടുള്ളത്. മണ്ഡലത്തിൽ കൊടിക്കുന്നിലിന് വൻ ജനപ്രിയത ഉണ്ട് എന്നത് എൽഡിഎഫിന് തിരിച്ചടിയായി. മാത്രമല്ല കഴിഞ്ഞ 5 വർഷക്കാലം എംപി എന്ന നിലയ്ക്ക് നടത്തിയ വികസന പ്രവർത്തനങ്ങളും കൊടിക്കുന്നിൽ സുരേഷിന് രക്ഷയായി.
എൻഎസ്എസ് പിന്തുണ
മണ്ഡലത്തിൽ എസ്എൻഡിപിയുമായി അത്ര സുഖത്തിൽ അല്ലെങ്കിലും എൻഎസ്എസ് പിന്തുണ കൊടിക്കുന്നിലിന് ഉണ്ടായിരുന്നു. മാത്രമല്ല ശബരിമല വിഷയത്തിലെ വിശ്വാസികൾക്കൊപ്പമുളള നിലപാടും കൊടിക്കുന്നിലിന് തുണയായി എന്ന് വേണം വിലയിരുത്താൻ. ചിറ്റയം ജനപ്രിയനായ എംഎൽഎ ആണെങ്കിലും വോട്ടാക്കാൻ ആ ജനപ്രിയത ഗുണം ചെയ്തില്ല.