ഇടത് തോൽവിയേക്കാൾ നൂറ് മടങ്ങ് ആഴമുണ്ടാ മുറിവിന്!രാഹുലിനെ എംപിയാക്കി മൂലക്കിരുത്തി,ജലീലിന്റെ പോസ്റ്റ്
രാജ്യത്ത് കോൺഗ്രസിന് ജീവൻ നൽകാൻ പ്രസിഡണ്ട് പദവിയിലേക്ക് എത്തിയതാണ് രാഹുൽ ഗാന്ധി. വലിയ പ്രതീക്ഷ നൽകിത്തന്നെ രാഹുൽ ഉത്തരവാദിത്തങ്ങളുമായി മുന്നേറി. എന്നാൽ രാജ്യമെങ്ങും കോൺഗ്രസ് മരണവെപ്രാളത്തിൽ പിടയുന്ന കാഴ്ചയ്ക്കാണ് രാഹുലിന് ഇന്ന് സാക്ഷിയാകേണ്ടി വരുന്നത്.
സ്വന്തം മണ്ഡലമായ അമേഠിയിൽ പോലും രാഹുലിന് ജയിക്കാനായില്ല. 52 സീറ്റ് മാത്രമുളള കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനവും കിട്ടില്ല. രാഹുൽ വെറും എംപിയായി സഭയിൽ ഇരിക്കും. രാഹുലിന്റെ ഈ അവസ്ഥയ്ക്ക് ഒരു കാരണം അമേഠി കൂടാതെ വയനാട്ടിൽ മത്സരിപ്പിക്കാൻ നീക്കം നടത്തിയ കേരളത്തിലെ നേതാക്കളാണ് എന്ന് ആക്ഷേപം ഉയരുന്നുണ്ട്. മന്ത്രി കെടി ജലീലിന്റെ പ്രതികരണം വായിക്കാം:
രാജകീയ വിജയം
കോൺഗ്രസ്സിനെ പച്ചപുതപ്പിച്ച് ചുടലപ്പറമ്പിലേക്ക് എടുത്തവരോട് സവിനയം എന്ന തലക്കെട്ടിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൂർണരൂപം വായിക്കാം: പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി ബി.ജെ.പി. സ്വന്തമായിത്തന്നെ മൂന്നൂറിലധികം സീറ്റ് നേടി രാജകീയ വിജയം ആഘോഷിക്കുകയാണ്.
അരലക്ഷത്തോളം വോട്ടിന് തോൽവി
നരേന്ദ്രമോഡി രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ പോകുന്നു. യു.പി.എ യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നെഹ്റു കുടുംബത്തിന്റെ കുത്തക സീറ്റിൽ ഒരു "പന്ത്രണ്ടാം ക്ലാസ്സുകാരി"യോട് (അങ്ങിനെയായിരുന്നല്ലോ സൈബർ കോൺഗ്രസ്സുകാർ അവരെ നിസ്സാരവൽകരിച്ച് കളിയാക്കി പറഞ്ഞിരുന്നത്) അരലക്ഷത്തോളം വോട്ടിനാണ് തോറ്റത്.
നൂറ് മടങ്ങ് ആഴമുളള മുറിവ്
പൊന്നാനിയിൽ അൻവറിന്റെ തോൽവിയെക്കാളും കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെക്കാളും നൂറുമടങ്ങ് ആഴമുണ്ട് ആ മുറിവിന്.പണ്ടൊരു പിതാവ് മകനെ ഡോക്ടറാക്കാൻ മെഡിക്കൽ കോളേജിലേക്ക് പഠിക്കാനയച്ച ഒരു കഥയുണ്ട്. അവസാനം ഒരു കമ്പോണ്ടർ (ഫാർമസിസ്റ്റ് ) പോലുമാകാതെ കേവലമൊരു രോഗിയായി അവൻ വീട്ടിലേക്ക് തിരിച്ചു വന്ന കഥ.
എംപിയാക്കി മൂലയ്ക്കിരുത്തി
സമാനമായി രാഹുൽ ഗാന്ധിയുടെ അനുഭവവും. ഈ കഥയിൽ രക്ഷിതാവിന്റെ സ്ഥാനത്ത് ഒരു പറ്റം രക്ഷിതാക്കളാണെന്ന് മാത്രം. ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടിയെ പ്രധാനമന്ത്രിയാക്കാൻ കച്ചകെട്ടി വയനാട് കോളേജിൽ ചേർത്ത ഈ രക്ഷകർത്താക്കൾക്ക് പക്ഷെ രാഹുലിനെ പ്രതിപക്ഷ നേതാവ് പോലുമാക്കാൻ കഴിയാതെ കേവലമൊരു എം.പി യാക്കി പാർലമെന്റിന്റെ മൂലയിലേക്കൊതുക്കേണ്ടി വന്നിരിക്കുന്നു.
പാപക്കറ കഴുകിക്കളയാൻ
അമേഠിയിൽ മാത്രം മൽസരിച്ച് രാഹുൽ ധീരത കാട്ടിയിരുന്നെങ്കിൽ ആ ബലത്തിൽ ഉത്തരേന്ത്യയിൽ നിന്ന് ഇതിലുമധികം സീറ്റുകൾ നേടി 55 തികച്ച് പ്രതിപക്ഷ നേതൃ പദവിയെങ്കിലും അദ്ദേഹത്തിന് സ്വന്തമാക്കാമായിരുന്നു. ആ അവസരം കോൺഗ്രസ് പ്രസിഡണ്ടിന് നഷ്ടപ്പെടുത്തിയതിന്റെ പാപക്കറ കഴുകിക്കളയാൻ കെ.പി.സി.സി ക്കും സിൽബന്തികൾക്കും അറബിക്കടലിൽ അത്തറ് കലക്കി ഒരുപാട് മുങ്ങിക്കുളിക്കേണ്ടി വരും.
കേരളമാണല്ലോ ഇന്ത്യ
മകൻ മരിച്ചിട്ടെങ്കിലും മരുമകളുടെ കണ്ണീരു കാണാൻ കൊതിച്ച അമ്മായി അമ്മയെപ്പോലെ ഇടതുമുന്നണിയെ തോൽപ്പിച്ച ആവേശത്തിൽ മതിമറക്കുന്നവർ ഇന്ത്യയുടെ ഭാവിയെ കുറിച്ച് ഒരു നിമിഷം പോലും ഓർത്തില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ കാഴ്ചശക്തി നഷ്ടപ്പെട്ടവർക്ക് കേരളമാണല്ലോ ഇന്ത്യ.
പരിതപിക്കാനല്ലാതെ മറ്റെന്ത് ചെയ്യാൻ
നരേന്ദ്ര മോഡിയും ബി.ജെ.പി യുടെ ഭാവി പ്രധാനമന്ത്രി അമിത്ഷായും ഭരണചക്രം തിരിച്ച് കാട്ടിക്കൂട്ടുന്ന താന്തോന്നിത്തങ്ങൾ കണ്ട് യു.ഡി.എഫ് നേതാക്കൾക്ക്, പരസ്പരം കെട്ടിപ്പിടിച്ച് ചെയ്ത് പോയ ഭീമാബദ്ധത്തെ ഓർത്ത് പരിതപിക്കാമെന്നല്ലാതെ ഇനി മറ്റെന്ത് ചെയ്യാൻ? ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ദേശീയ തലത്തിൽ പച്ചപുതപ്പിച്ച് തെക്കോട്ടെടുത്തവർക്ക് രാഹുൽഗാന്ധി പ്രധാനമന്ത്രിയായ മോക്ക് മന്ത്രിസഭയിൽ ക്യാമ്പിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയായി മലപ്പുറത്ത് പച്ചക്കൊടി വെച്ച് പാറി പറക്കാം.
പോസ്റ്റ് വായിക്കാം
കെടി ജലീലിന്റെ പോസ്റ്റ് വായിക്കാം
സംഘിയെന്നും ചാണകമെന്നും മുദ്ര കുത്തുന്നവരെ കണ്ടം വഴി ഓടിച്ച് ഉണ്ണി മുകുന്ദൻ! പോസ്റ്റ് വൈറൽ
നാണംകെട്ട തോൽവിയിൽ മനംമടുത്ത് രാഹുൽ ഗാന്ധി! നാളെ രാജി പ്രഖ്യാപിക്കും!കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ!