ന്യൂനപക്ഷം കൈവിട്ടത് തിരിച്ചടിയായി, തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കും.. എം ബി രാജേഷ്!!
ലോക്സഭ തിരഞ്ഞെടുപ്പ് 2019ന്റെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണയും എന്‍ഡിഎ വലിയ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.. ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളിലധികം നേടിക്കൊണ്ടാണ് എന്‍ഡിഎ മുന്നേറുന്നത്. അതേസമയം കേരളത്തില്‍ യുഡിഎഫ് തരംഗമാണ് ഉണ്ടായിരിക്കുന്നത്. എല്‍ഡിഎഫ് ആധിപത്യമുറപ്പിക്കും എന്നു കരുതിയ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് ഉറപ്പായിരിക്കുകയാണ്.
വയനാട്ടില്‍ നിലം തൊടാതെ തുഷാര്‍ വെള്ളാപ്പള്ളി!! കെട്ടിവെച്ച കാശ് പോലും നഷ്ടമാകുന്ന സ്ഥിതി
കേരളത്തിലെ എല്‍ഡിഎഫിന്റെ കോട്ടയെന്ന് അറിയപ്പെട്ട പാലക്കാട് വമ്പിച്ച മുന്നേറ്റാണ് യുഡിഎഫ് നടത്തുന്നത്. എംബി രാജേഷിനെ പിന്തളളി യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനാണ് വോട്ടെടുപ്പില്‍ കുതിക്കുന്നത്. 26000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് വികെ ശ്രീകണ്ഠന് പാലക്കാട് മുന്നില്‍ നില്‍ക്കുന്നത്. പാലക്കാട്ടെ ഇത്തവണത്തെ ജനവിധിയില്‍ പ്രതികരണവുമായി എംബി രാജേഷ് എത്തിയിരുന്നു.
ന്യൂനപക്ഷം കൈവിട്ടതാണ് പാലക്കാട് തിരിച്ചടിയായതെന്നാണ് അദ്ദേഹം പറഞ്ഞത്. ശക്തി കേന്ദ്രമായ ഒറ്റപ്പാലത്തും ഷൊര്‍ണൂരും കോങ്ങാടും പോലും തിരിച്ചടി ഉണ്ടായത് വിശദമായി പരിശോധിക്കുമെന്നും എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ തവണ മണാര്‍ക്കാട് മാത്രമാണ് യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ എംപി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്കാണ് എംബി രാജേഷ് പരാജയപ്പെടുത്തിയിരുന്നത്.
Recommended Video
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗും പാലക്കാട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി വിശേഷമെല്ലാം മാറിമറഞ്ഞിരിക്കുകയാണ്. പാലക്കാട് ഏറെക്കുറെ യുഡി എഫ് തന്നെ വിജയം സ്വന്തമാക്കുമെന്ന നിലയിലേക്കാണ്് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന വികെ ശ്രീകണ്ഠന് ഇപ്പോഴും വോട്ടെണ്ണലില്‍ മുന്നില്‍ തന്നെ നില്ക്കുന്നു. പാലക്കാട് യുഡിഎഫ് ചരിത്രം തിരുത്തിയെഴുതുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.