ബിജെപിക്കെതിരെ പിസി ജോർജ്, പത്തനംതിട്ടയിൽ സുരേന്ദ്രനെ തോൽപ്പിച്ചതാരെന്ന് വെളിപ്പെടുത്തൽ!
പൂഞ്ഞാര്‍: കെ സുരേന്ദ്രന് വേണ്ടി ബിജെപിയും ആര്‍എസ്എസും കാടിളക്കി പ്രചാരണം നടത്തിയിരുന്നു പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍. തിരുവനന്തപുരത്ത് കുമ്മനം തോറ്റാല്‍ പോലും പത്തനംതിട്ടയില്‍ സുരേന്ദ്രന് ജയിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ വിശ്വസിച്ചു. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ പവനായി ശവമായി.
പൂഞ്ഞാറിലെ പിസി ജോര്‍ജിനെ കൂടെ കൂട്ടിയത് കൊണ്ട് ക്രിസ്ത്യന്‍ വോട്ടുകള്‍ ഒഴുകുമെന്ന കണക്ക് കൂട്ടലും പാളി. എന്ന് മാത്രമല്ല പൂഞ്ഞാറില്‍ സുരേന്ദ്രന് വോട്ടും കുറവാണ്. എല്ലാം കഴിഞ്ഞപ്പോള്‍ ബിജെപിക്കെതിരെ ഉഗ്രന്‍ വെടി പൊട്ടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പിസി ജോര്‍ജ്.
കണക്ക് കൂട്ടലുകൾ തെറ്റി
പത്തനംതിട്ടയില്‍ 44423 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ വിജയം. കെ സുരേന്ദ്രന് 20,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് പത്തനംതിട്ടയില്‍ നിന്ന് ജയിക്കും എന്നാണ് ബിജെപി കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ കെ സുരേന്ദ്രന് മൂന്നാമതായി.
വൻ തിരിച്ചടി പൂഞ്ഞാറിൽ
പത്തനംതിട്ടയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും ബിജെപി നില മെച്ചപ്പെടുത്തിയിരുന്നു. സുരേന്ദ്രന് ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ആണ്. പൂഞ്ഞാറില്‍ കെ സുരേന്ദ്രന് ലഭിച്ച വോട്ടുകള്‍ മൂവായിരം മാത്രമാണ്. അതേസമയം ഇവിടെ ആന്റോ ആന്റണിക്ക് 70,000 വോട്ടുകള്‍ കിട്ടി.
കാലുവാരിയത് ബിജെപിക്കാർ
തിരിച്ചടിക്ക് പിന്നാലെ ബിജെപിക്കെതിരെ വെടിയുതിര്‍ത്ത് രംഗത്ത് എത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ കാലുവാരിയത് ബിജെപിക്കാരാണ് എന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. കൂടെ നടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ തന്നെ കെ സുരേന്ദ്രന്റെ കാല് വാരിയെന്നാണ് പിസിയുടെ വെളിപ്പെടുത്തല്‍.
ആന്റോയ്ക്ക് വോട്ട് പിടുത്തം
കെ സുരേന്ദ്രന്റെ കൂടെ നടന്ന ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ തന്നെ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് പിസി ജോര്‍ജ് പറയുന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനൊപ്പം എപ്പോഴുമുണ്ട്. അയാള്‍ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാനാണ്.
ഫോൺ വിളികൾ
ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണം എന്നാണ്. അയാളുടെ മകനും മകളും വിദേശത്ത് നിന്ന് വരാന്‍ പറഞ്ഞിട്ടുണ്ട് എന്നും അവര്‍ വന്ന് കഴിഞ്ഞാല്‍ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ പറയുമെന്ന് പറഞ്ഞതായും പിസി ജോര്‍ജ് വെളിപ്പെടുത്തി.
പത്ത് നേതാക്കൾക്കെതിരെ
തന്റെ കയ്യില്‍ അതിനുളള തെളിവുണ്ടെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കെ സുരേന്ദ്രന് ഒപ്പമുളള പത്ത് നേതാക്കളുടെ ഫോണ്‍ വിളിയുടെ ശബ്ദരേഖ കൈവശമുണ്ടെന്നും പിസി പറഞ്ഞു. ഈ ശബ്ദരേഖകള്‍ ഉടനെ തന്നെ പുറത്ത് വിടും.
തോൽവി അന്വേഷിക്കണം
പത്തനംതിട്ടയിലും തിരുവനന്തപുരത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തോറ്റത് ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ശബരിമല വിഷയം ഉദ്ദേശിച്ചത്ര തിരഞ്ഞെടുപ്പില്‍ അനുകൂലമാക്കാന്‍ സാധിച്ചില്ല. ന്യൂനപക്ഷങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
പ്രതീക്ഷിച്ചതൊന്നും നടന്നില്ല
പല എക്സിറ്റ് പോളുകളും സുരേന്ദ്രന് വിജയവും രണ്ടാം സ്ഥാനവും അടക്കം പ്രവചിച്ചിരുന്നുവെങ്കിലും അത് രണ്ടും സംഭവിച്ചില്ല. ശബരിമല സമരത്തില്‍ ജയിലില്‍ കിടന്നത് അടക്കം ഉയര്‍ത്തിക്കാട്ടി ഹിന്ദുവോട്ടുകള്‍ പെട്ടിയിലാക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും ആറന്മുള അടക്കമുളള ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ വരെ ബിജെപി പിറകിലായി.
ഒരു ലക്ഷം വോട്ട് കൂടി
ആന്റോ ആന്റണിക്ക് 3,80,000 വോട്ടുകളും വീണ ജോര്‍ജിന് 3,40,000 വോട്ടുകളും ലഭിച്ചു. സുരേന്ദ്രനും മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ പിടിച്ചു. ശബരിമല വിഷയം തിരിച്ചടിയായിട്ടില്ലെന്നും അത് കൊണ്ട് മാത്രമാണ് ഒരു ലക്ഷം വോട്ടിലേറെ കൂടിയത് എന്നുമാണ് കെ സുരേന്ദ്രന്റെ പ്രതികരണം
Recommended Video
പിസി ജോർജ് ഫാക്ടർ
പ്രതീക്ഷിച്ച വോട്ടുകള്‍ പത്തനംതിട്ടയില്‍ ലഭിച്ചില്ലെന്നും പരാജയം അംഗീകരിക്കുന്നുവെന്നും കെ സുരേന്ദ്രന് പ്രതികരിച്ചു. പിസി ജോര്‍ജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാറിലോ കാഞ്ഞിരപ്പളളിയിലോ കിട്ടിയില്ല. പിസി ജോര്‍ജ് ഫാക്ടര്‍ ഗുണം ചെയ്തിട്ടില്ലെന്നും പ്രാഥമികമായി കെ സുരേന്ദ്രന് വിലയിരുത്തി.
കോൺഗ്രസ് മുച്ചൂടും മുടിഞ്ഞതിന് ന്യായീകരണം കണ്ടെത്തി വിടി ബൽറാം, കോൺഗ്രസിന്റെ കുറ്റമേ അല്ല!
അടപടലം തോറ്റെങ്കിലും കേരളത്തിൽ ബിജെപിക്ക് മൂന്ന് എംപിമാർ, ഒരാൾ മോദി സർക്കാരിൽ മന്ത്രിയായേക്കും!