സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങൾ പഠിക്കൂ, ബിജെപിയെ അടുപ്പിക്കാത്ത കേരളത്തോട് കലിപ്പിൽ സെൻ കുമാർ!
ഏറ്റവും കുറഞ്ഞത് ഒരു സീറ്റും കൂടിയത് മൂന്ന് സീറ്റ് വരെയും ഇക്കുറി കേരളത്തിൽ നിന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. ഒരു സീറ്റെങ്കിലും നേടി അക്കൌണ്ട് തുറന്നേ പറ്റൂ എന്നതാണ് കേന്ദ്രത്തിൽ നിന്നും സംസ്ഥാന നേതാക്കൾക്ക് കിട്ടിയ ഉത്തരവ്. തക്ക സമയത്ത് ശബരിമല സ്ത്രീ പ്രവേശന വിധിയും വന്നതോടെ പഴയ സ്ത്രീ പ്രവേശന അനുകൂല നിലപാടൊക്കെ മാറ്റി വെച്ച് കാറ്റുളള ഭാഗത്തേക്ക് ബിജെപി തുഴഞ്ഞു.
ശബരിമലയുടെ പേരിൽ തെരുവിൽ അക്രമം അഴിച്ച് വിട്ടു. വിവിധ കേസുകളിൽ ജയിലിൽ കിടന്ന കെ സുരേന്ദ്രന് രക്തസാക്ഷി പരിവേഷം നൽകി പത്തനംതിട്ടയിൽ തന്നെ സ്ഥാനാർത്ഥിയാക്കി. മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന് പ്രചാരണം നടത്തി. എന്നാൽ വിധി വന്നപ്പോൾ എല്ലാ തവണത്തേതും പോലെ ബിജെപിക്ക് വട്ടപ്പൂജ്യം. ബിജെപിക്ക് അവസരം കൊടുക്കാത്തതിന് കേരളത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഡിജിപി ടിപി സെൻകുമാർ.
സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' അഭൂതപൂർവമായ വിജയം നേടിയ നരേന്ദ്ര ദാമോദർദാസ് 'ഭാരതീയ' മോദിജിക്കും, അമിത്ഷായ്ക്കും, കോടിക്കണക്കിനു പ്രവർത്തകർക്കും, ഭാരതത്തെ തിരിച്ചറിഞ്ഞ ജനതക്കും അഭിനന്ദനങ്ങൾ. പാർശ്വവത്കരിക്കപ്പെട്ടിട്ടും നിത്യേന കൂടുതൽ ദരിദ്രമാക്കപ്പെട്ടിട്ടും, അതിന് ഉത്തരവാദികളായവരെ തന്നെ വീണ്ടുവിചാരമില്ലാതെ പിന്നെയും ജയിപ്പിച്ചയക്കുന്ന, രക്ഷിക്കാൻ വരുന്നവരെ തിരിച്ചറിയാൻ ചിന്താശേഷിയില്ലാത്ത കേരളത്തിലെ ചില സമുദായങ്ങൾക്കും, സ്വാർത്ഥതയുടെ പര്യായമായ അവരുടെ നിത്യനേതാക്കൾക്കും വന്ദനം.
Recommended Video
സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങൾ പഠിക്കൂ. കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ഏറ്റവും പടപൊരുതി, നുണക്കഥകൾ ഒരുക്കിയ ചാനൽ ഉടമ ആർ ചന്ദ്രശേഖർക്കും അഭിനന്ദനം. ബിജെപിയിൽ നിന്നുകൊണ്ട് ബിജെപിക്കിട്ട് ഇത്ര പാര പണിയാമല്ലോ. ഇതു തുടക്കമാണ്. ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കം. ഇനി മുന്നോട്ട്'' എന്നാണ് ടിപി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.