ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫ് സർക്കാർ! 121 സീറ്റുകളിൽ യുഡിഎഫ് മുന്നിൽ, എൽഡിഎഫിന് 18
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് പടയോട്ടം നടത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ഇടത് കോട്ടകളും ബിജെപി പ്രതീക്ഷകളും. ഇരുപതില്‍ 19 സീറ്റുകളും കോണ്‍ഗ്രസും കൂട്ടരും തൂത്തുവാരിയപ്പോള്‍ ഇടത് പക്ഷത്തിന് ആശ്വാസമായത് ആലപ്പുഴ മാത്രമാണ്. അതേസമയം രണ്ട് സീറ്റ് സ്വപ്‌നം കണ്ടിറങ്ങിയ ബിജെപിക്ക് ലഭിച്ചത് തിരുവനന്തപുരത്തെ രണ്ടാം സ്ഥാനം മാത്രമാണ്.
അതിനിടെ നിയമസഭാ മണ്ഡലങ്ങളുടെ കണക്കെടുപ്പില്‍ യുഡിഎഫ് സംസ്ഥാനത്ത് ബഹുദൂരം മുന്നില്‍ നില്‍ക്കുകയാണ്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 121ലും യുഡിഎഫ് ആണ് ഇക്കുറി മുന്നില്‍ എത്തിയിരിക്കുന്നത്. ഇടത് പക്ഷത്തിനുളളത് 18 സീറ്റ് മാത്രം.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത് 91 സീറ്റുകള്‍ ആയിരുന്നു. അതില്‍ നിന്നാണ് 18 സീറ്റിലേക്ക് ഇടത് പക്ഷം തലയും കുത്തി വീണിരിക്കുന്നത്. ബിജെപി ആകെ മുന്നില്‍ എത്തിയിരിക്കുന്നത് നേമം മണ്ഡലത്തില്‍ മാത്രമാണ്. കോഴിക്കോട്, എറണാകുളം, കൊല്ലം, ആലത്തൂര്‍, മാവേലിക്കര, ചാലക്കുടി, മലപ്പുറം, പൊന്നാനി. വയനാട്, ഇടുക്കി, തൃശൂര്‍ മണ്ഡലങ്ങളില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തി.
ഇടത്പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നിയമസഭാ മണ്ഡലങ്ങളിലേ ഈ പിന്നോട്ടടി. കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണം എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും ആവശ്യപ്പെടുന്നത്.