സിപിഎം തോൽവിയുടെ ഞെട്ടലിൽ വിഎസ് അച്യുതാനന്ദൻ, കളളനെ കാവലേൽപ്പിച്ചത് പോലെ!
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ വൻ തിരിച്ചടി പാർട്ടി നേതൃത്വത്തേയും അണികളേയും ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു സീറ്റ് അടക്കം രാജ്യത്താകെ മൂന്ന് സീറ്റുകൾ മാത്രമാണ് സിപിഎമ്മിന്റെ സമ്പാദ്യം. തോൽവി അപ്രതീക്ഷതമാണ് എന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. തോൽവിയുടെ ഞെട്ടലിലാണ് സിപിഎം മുതിർന്ന നേതാവും ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ. ഫേസ്ബുക്കിലെഴുതിയ വിഎസിന്റെ പ്രതികരണം ഇങ്ങനെയാണ്:
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണ്. കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമെല്ലാം ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചു എന്ന് സാമാന്യമായി അനുമാനിക്കാം.
കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണ്. അതോടൊപ്പം, ഇടതുപക്ഷത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. പറ്റിയ തെറ്റുകള്‍ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല.
അരലക്ഷത്തിന്റെ തോൽവിക്ക് ഒന്നര ലക്ഷത്തിന് കണക്ക് തീർത്ത് ഡീൻ കുര്യാക്കോസ്, കൂറ്റൻ വിജയം
ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയം എന്നാണ് വിഎസിന്റെ ഫേസ്ബുക്ക് കുറിപ്പ്.