തിരുവനന്തപുരമോ പത്തനംതിട്ടയോ തൃശ്ശൂരോ... ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റുറപ്പിച്ച് അഞ്ച് സര്‍വ്വേകൾ
Recommended Video
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ചരിത്രത്തില്‍ ആദ്യമായി കേരള നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നത്. നേമം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇത്തവണ ലോക്‌സഭയിലും കേരളത്തില്‍ നിന്ന് ബിജെപി അക്കൗണ്ട് തുറക്കും എന്ന പ്രതീക്ഷയില്‍ ആണ് നേതൃത്വം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുറത്ത് വരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
ബിജെപി കേരളത്തില്‍ സീറ്റ് നേടും എന്ന് പ്രവചിക്കുന്നത് അഞ്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആണ്. 1 മുതല്‍ മൂന്ന് സീറ്റ് വരെ നേടാന്‍ സാധ്യതയുണ്ട് എന്നാണ് ഒരു പ്രവചനം.
ഇന്ത്യാടുഡേ, ടൈംസ് നൗ- വിഎംആര്‍, ന്യൂസ് 18- ഇപ്‌സോസ്, ന്യൂസ് നേഷന്‍, നേതാ- ന്യൂസ് എക്‌സ് സര്‍വ്വേകള്‍ ആണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും എന്ന് പ്രവചിക്കുന്നത്. ഇതില്‍ ന്യൂസ് നാഷന്‍ ബിജെപിയ്ക്ക് ഒന്നുമുതല്‍ മൂന്ന് സീറ്റ് വരെ കിട്ടിയേക്കും എന്നാണ് പ്രവചിക്കുന്നത്.
ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവയാണ് അവ. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തൃശ്ശൂരില്‍ സിനിമ താരം സുരേഷ് ഗോപിയും ആണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാമതെത്തിയിരുന്നു. ഇത്തവണ കുമ്മനം രാജശേഖരനെ മുന്‍നിര്‍ത്തി സീറ്റ് പിടിക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി.
ശബരിമല സ്ത്രീ പ്രവേശന വിവാദം ഏറ്റവും അധികം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയത് ബിജെപി ആയിരുന്നു. കെ സുരേന്ദ്രന്‍ അതിന്റെ പേരില്‍ ഏറെ ദിനങ്ങള്‍ ജയിലില്‍ കഴിയുകയും ചെയ്തു. ശബരിമല ഉള്‍ക്കൊന്ന മണ്ഡലമായ പത്തനംതിട്ടയില്‍ അതുകൊണ്ട് തന്നെ കെ സുരേന്ദ്രന് വിജയിക്കാന്‍ കഴിയും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
തൃശ്ശൂരില്‍ ബിജെപിയ്ക്കും ബിഡിജെഎസ്സിനും തരക്കേടില്ലാത്ത സ്വാധീനമുണ്ട്. സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയാണ് ഇവിടത്തെ സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം സുരേഷ് ഗോപിയ്ക്കുള്ള പ്രതിച്ഛായ ഗുണം ചെയ്യും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എന്തായാലും ഫലം അറിയാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടതില്ല.