പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി? എറണാകുളത്ത് ഹൈബി, സിപിഎമ്മിനെ കവച്ച് വെയ്ക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ട് ബിജെപിയെ പോലെ തന്നെ കോണ്‍ഗ്രസും ഒന്ന് പകച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. തഴക്കവും പഴക്കവും ജനസമ്മതിയുമുളള നേതാക്കളെയാണ് സിപിഎം ഇത്തവണ അങ്കത്തട്ടില്‍ ഇറക്കിയിരിക്കുന്നത്. ഈ പട്ടികയെ കവച്ച് വെയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ ആണ് കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിലും ഇറക്കുന്നത്.
കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടിക തയ്യാറായിക്കഴിഞ്ഞു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രനും എഐസിസി അംഗം ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പട്ടികയുമായി ദില്ലിക്ക് പറക്കാനൊരുങ്ങുന്നു. ഞെട്ടിക്കുന്ന പേരുകള്‍ കോണ്‍ഗ്രസ് പട്ടികയിലുണ്ടാകും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
ആത്മവിശ്വാസം ആശങ്കയിലേക്ക്
ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളെല്ലാം ഇത്തവണ കേരളത്തില്‍ യുഡിഎഫ് നേട്ടമുണ്ടാക്കും എന്ന് പ്രവചിക്കുന്നവയാണ്. തികഞ്ഞ ആത്മവിശ്വാസത്തിലുമായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ഒരു മണ്ഡലത്തിലും ഈസി വാക്കോവര്‍ നടക്കില്ല എന്ന് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നു.
മുതിർന്ന നേതാക്കൾ കളത്തിലേക്ക്
ആ ആശങ്കയുടെ പ്രതിഫലനം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുമുണ്ട്.. സിപിഎമ്മിനെ പോലെ തന്നെ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെയും തീരുമാനം. അക്കൂട്ടത്തില്‍ നാല് എംഎല്‍എമാരും സ്ഥാനം പിടിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പത്തനംതിട്ടയിലേക്ക് ഉമ്മൻ ചാണ്ടിയോ
പത്തനംതിട്ടയിലും എറണാകുളത്തും ഒഴികെയുളള സിറ്റിംഗ് സീറ്റുകളില്‍ ഒരാളുടെ പേര് മാത്രമേ നിര്ദേശിക്കപ്പെട്ടിട്ടുളളൂ. പത്തനംതിട്ടയില്‍ സിറ്റിംഗ് എംപിയായ ആന്റോ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.
എതിർപ്പുമായി എ ഗ്രൂപ്പ്
മത്സരിക്കാന്‍ തയ്യാറല്ല എന്നാണ് ഉമ്മന്‍ചാണ്ടി നിലപാട് പലതവണ വ്യക്തമാക്കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണം എന്നുമാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് വേണം തീരുമാനമെടുക്കാന്‍.
കെവി തോമസിന് പകരം ഹൈബി
പത്തനംതിട്ടയില്‍ പിജെ കുര്യന്റെ പേരും കോണ്‍ഗ്രസ് പരിഗണനയിലുണ്ട്. എറണാകുളത്ത് സിറ്റിംഗ് എംപി കെവി തോമസിന് പകരം ഹൈബി ഈഡന് എംഎല്‍എയെ മത്സരിപ്പിക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന്റെ പി രാജീവിനെ നേരിടാന്‍ ഹൈബി ഈഡന് വേണം എന്നാണ് ഒരു വിഭാഗം കരുതുന്നത്.
മുല്ലപ്പളളിക്ക് മേൽ സമ്മർദ്ദം
ഉമ്മന്‍ചാണ്ടിയെ കൂടാതെ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പളളി രാമചന്ദ്രന്, വിഎം സുധീരന് എന്നിവര്‍ മത്സരിക്കേണ്ടതുണ്ടോ എന്നതും ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഇരുവരും മത്സരിക്കാനില്ലെന്ന് നിലപാടെടുത്തിരുന്നു. പി ജയരാജന് വടകരയില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മത്സരത്തിന് ഇറങ്ങാന്‍ മുല്ലപ്പളളിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്.
മത്സരിക്കാനില്ലെന്ന് കെസി
ആലപ്പുഴയില്‍ എഎം ആരിഫിനെ നേരിടാന്‍ കെസി വേണുഗോപാല്‍ തന്നെ വേണം എന്നാണ് പാര്‍ട്ടി കരുതുന്നത്. എന്നാല്‍ സംഘടനാ ചുമതലയുളളതിനാല്‍ മത്സരിക്കുന്നില്ല എന്നാണ് വേണുഗോപാല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി താല്പര്യം വേണുഗോപാല്‍ മത്സരിക്കണം എന്നാണ്.
മുല്ലപ്പള്ളിയില്ലെങ്കിൽ സിദ്ദിഖ്
മുല്ലപ്പളളി വടകരയില്‍ മത്സരിക്കുന്നില്ല എങ്കില്‍ യുവനേതാവ് ടി സിദ്ദിഖിനാണ് ഈ മണ്ഡലത്തില്‍ സാധ്യതയുളളത്. മാത്രമല്ല സിദ്ദിഖിനെ കാസര്‍ഗോഡ് മത്സരിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി കരുണാകരനോട് വെറും 6000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിദ്ദിഖ് പരാജയപ്പെട്ടത്.
സമുദായ സീറ്റ് കാസർഗോട്ടേക്കോ
കാസര്‍ഗോഡ് എപി അബ്ദുളളക്കുട്ടിയോ ഷാഫി പറമ്പിലോ എത്താനുളള സാധ്യതയും തള്ളിക്കളയാനാവില്ല. സമുദായ സീറ്റ് കാസര്‍ഗോട്ടേക്ക് ആണെങ്കില്‍ പ്രദേശിക നേതാവ് എന്ന നിലയ്ക്ക് ജില്ലാ പ്രസിഡണ്ടായ ഹക്കീം കുന്നിലിനും ഈ സീറ്റില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
രാജേഷിനെതിരെ ഷാഫി
എംബി രാജേഷിന് എതിരെ പാലക്കാട് മത്സരിപ്പിക്കാന്‍ ഏറ്റവും സാധ്യതയുളള പേര് ഷാഫി പറമ്പില്‍ എംഎല്‍എയുടേതാണ്. ഷാഫി പാലക്കാട് അത്യാവശ്യം ജനപ്രിയനായ നേതാവാണ് എന്നതാണ് കാരണം.ഷാഫിയെ കൂടാതെ ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠന്റെ പേരും സാധ്യതാപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
തൃശൂരിൽ സുധീരൻ
പിസി ചാക്കോ ചാലക്കുടിയില്‍ മത്സരിക്കാനുളള താല്പര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചാലക്കുടിയില്‍ ബെന്നി ബെഹനാനെയും ടിഎന്‍ പ്രതാപനേയും പാര്‍ട്ടി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ വിഎം സുധീരനെ കൂടാതെ ടിഎന്‍ പ്രതാപനേയും കോണ്‍ഗ്രസ് പരിഗണിക്കുന്നു.
ആറ്റിങ്ങലിൽ അടൂർ പ്രകാശ്
ടി സമ്പത്തിനെ നേരിടാന്‍ ആറ്റിങ്ങലില്‍ അടുര്‍ പ്രകാശിനെ ആണ് കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നത്. ആലത്തൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ്, കെഎ തുളസി, സുനില്‍ ലാലൂര്‍ എന്നിവരുടെ പേരുകളും പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇടുക്കിയിലും സാധ്യത
ഉമ്മന്‍ചാണ്ടി മത്സരിക്കുകയാണ് എങ്കില്‍ പത്തനംതിട്ടയെ കൂടാതെ ഇടുക്കിയിലും സാധ്യതയുണ്ട്. ഉമ്മന്‍ചാണ്ടി അല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസോ ജോസഫ് വാഴക്കനോ ഇടുക്കിയില്‍ മത്സരിക്കും. കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിക്കും എന്നുറപ്പായിട്ടുണ്ട്.
കണ്ണൂർ സുധാകരന് തന്നെ
കണ്ണൂരില്‍ കെ സുധാകരന്റെ പേരിന് തന്നെയാണ് മുന്ഗണനയുളളത്. കാസര്‍ഗോഡ് സുധാകരന് മത്സരിക്കണം എന്ന് ആവശ്യം ഉയര്‍ന്നെങ്കിലും കണ്ണൂരാണ് താല്പര്യമെന്നാണ് സുധാകരന്റെ നിലപാട്. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനോ കെ മുരളീധരനോ ആകും മത്സരിക്കുക. ദില്ലിയില്‍ എകെ ആന്റണി അടക്കമുളളവരുമായി ചര്‍ച്ച നടത്തിയ ശേഷം 15ഓടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും.
സിപിഎമ്മും ബിജെപിയും ഒരു പോലെ, ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസ് മാത്രമെന്ന് സംവിധായകൻ