ഉമ്മൻ ചാണ്ടി മത്സരിക്കില്ല!!! ഷാഫിയ്ക്കും പ്രകാശിനും സാധ്യതയില്ല... എല്ലാം രാഹുൽ ഉറപ്പിച്ചിട്ടുണ്ട്
ദില്ലി/തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍സ പരമാവധി സീറ്റുകള്‍ സ്വന്തമാക്കാന്‍ ഉറച്ചാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍. ശബരിമല വിഷയം സിപിഎമ്മിന് ദോഷം ചെയ്യുമെന്നും അത് കോണ്‍ഗ്രസ്സിന് പല മേഖലകളിലും ഗുണകരമാകും എന്നും ആണ് വിലയിരുത്തല്‍.
എന്നാല്‍ തിരഞ്ഞെടുപ്പ് നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ തന്നെ രംഗത്തിറക്കണം എന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം. കോട്ടയത്തോ, ഇടുക്കിയിലോ ഉമ്മന്‍ ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ഉമ്മന്‍ ചാണ്ടി മത്സരിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
പക്ഷേ, കാര്യങ്ങള്‍ അങ്ങനെയല്ല മുന്നോട്ട് പോകുന്നത് എന്ന് പറയേണ്ടുന്ന സാഹചര്യം ആണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം ആണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളത്.
എഐസിസി ജനറല്‍ സെക്രട്ടറിമാര്‍
കഴിഞ്ഞ ദിവസം ദില്ലിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം. തിരഞ്ഞെടുപ്പില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണം, ആകണ്ട എന്നത് സംബന്ധിച്ച് പ്രാഥമികമായ ചില നിര്‍ദ്ദേശങ്ങള്‍ രാഹുല്‍ ഗാന്ധി നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
എംഎല്‍എമാര്‍ വേണ്ട
നിലവില്‍ എംഎല്‍എ സ്ഥാനത്ത് ഇരിക്കുന്നവര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യസഭ എംപിമാരും പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി എംഎല്‍എ
ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ ചാണ്ടി. കോട്ടേയം പുതുപ്പള്ളിയിലെ എംഎല്‍എയും ആണ്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാഫി, ഹൈബി, പ്രകാശ്
പാലക്കാട് ഇത്തവണ ഷാഫി പറമ്പിലിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എറണാകുളത്ത് ഹൈബി ഈഡന്റേയും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റേയും പേരുകളും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ക്ക് സീറ്റ് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തോടെ ഈ പ്രതീക്ഷകളും അസ്ഥാനത്തായിരിക്കുകയാണ്.
തോറ്റവര്‍ക്കും ഇല്ല
മുന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും, രണ്ടില്‍ അധികം തവണ പരാജയപ്പെടുകയും ചെയ്തവരേയും ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് അകത്തി നിര്‍ത്താന്‍ ആണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. പല സ്ഥാനമോഹികള്‍ക്കും ഇത് വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്.
ഇളവുകളും ഉറപ്പ്
എന്നാല്‍ മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ നിര്‍ത്തപ്പെടുന്ന സാഹചര്യവും ഉണ്ടാകും. വിജയ സാധ്യത പരിഗണിച്ചായിരിക്കും ഇത്. അങ്ങനെ വരുമ്പോള്‍ എംഎല്‍എമാരേയും രാജ്യസഭ എംപിമാരേയും വരെ മത്സരിപ്പിക്കാനുള്ള അപൂര്‍വ്വ സാധ്യതയും ഉണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അനുയായികള്‍ക്കുള്ള പ്രതീക്ഷ ഇത് മാത്രമാണ്.
കേരളത്തില്‍ നിര്‍ണായകം
ഇത്തവണ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് കേരളം ഏറെ നിര്‍ണായകം ആണ്. കേരളത്തില്‍ നിന്ന് പരാമവധി സീറ്റുകള്‍ നേടിയേ പറ്റൂ. 16 മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ ആയിരിക്കും മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പുറത്ത് വന്ന സര്‍വ്വേ ഫലങ്ങള്‍ കോണ്‍ഗ്രസ്സിന് അനുകൂലവും ആണ്.
നിയമസഭ ഫലത്തിന്റെ പശ്ചാത്തലം
കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടര വര്‍ഷം പൂര്‍ത്തിയായിട്ടേ ഉള്ളൂ. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. അന്നത്തെ വോട്ട് ശതമാനം പരിഗണിച്ചാല്‍, ഇടതുപക്ഷത്തിന് ഇത്തവണ ലോക്‌സഭയിലും വലിയ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത കല്‍പിക്കുന്നുണ്ട്.