കേരളത്തില്‍ യുഡിഎഫ് തരംഗം... ഒരു സീറ്റില്‍ ബിജെപി? എല്‍ഡിഎഫിന് വെറും 3 സീറ്റ്- ഇന്ത്യാടുഡേ സർവ്വേ
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങളും പൂര്‍ത്തിയായതിനെ തുടര്‍ന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗം ഉണ്ടാകും എന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഇന്ത്യാ ടുഡേ സര്‍വ്വേ ആണ് കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിക്കുന്നത്. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിക്കാം എന്നാണ് പ്രവചനം. എല്‍ഡിഎഫ് മൂന്ന് സീറ്റുകളില്‍ ഒതുങ്ങും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റുകളാണ് നേടിയത്. എല്‍ഡിഎഫ് എട്ട് സീറ്റുകളും. ബിജെപി സ്ഥാനാർത്ഥി തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇന്ത്യാടുഡേ സര്‍വ്വേ പ്രകാരം എല്‍ഡിഎഫ് കേരളത്തില്‍ ഇത്തവണ വന്‍ തിരിച്ചടിയാണ് നേരിടുക. അതേ സമയം ബിജെപി ഒരു സീ്റ്റില്‍ ചരിത്ര വിജയം നേടിയേക്കും എന്നും ഇവര്‍ പ്രവചിക്കുന്നു.
ഈ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ വിവാദം ആര്‍ക്ക് ഗുണം ചെയ്യും എന്നതായിരുന്നു ചോദ്യം. ബിജെപി ഒരു സീറ്റ് നേടിയാല്‍ അത് അവരുടെ വലിയ വിജയം തന്നെ ആയിരിക്കും. എന്നാല്‍ ഏത് സീറ്റിലാണ് ബിജെപിയ്ക്ക് ജയസാധ്യത എന്ന് സര്‍വ്വേയില്‍ വ്യക്തമാക്കുന്നില്ല.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കും എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് ശരിവയ്ക്കുന്ന രീതിയില്‍ ആണ് ഇന്ത്യാടുഡേ സര്‍വ്വേയുടെ പ്രവചനം.
ഈ തിരഞ്ഞെടുപ്പില്‍ വളരെ നേരത്തേ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളായിരുന്നു എല്‍ഡിഎഫ് നടത്തിയിരുന്നത്. എന്നാല്‍ അടിയൊഴുക്കുകള്‍ മറ്റ് രീതിയില്‍ ആയി എന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലം നല്‍കുന്നത്.
രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പെന്നാണ് ഈ തിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി മുന്നണിയ്ക്ക് ഇത്തവണ ഭരണം നിലനിര്‍ത്താന്‍ ആകുമോ എന്നതും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഖ്യം അധികാരം തിരിച്ചുപിടിക്കുമോ എന്നും മമതയോ മായാവതിയോ നേതൃത്വം നല്‍കുന്ന ഒരു മൂന്നാം മുന്നണി അധികാരത്തിലെത്തുമോ എന്നും കണ്ടറിയണം. കഴിഞ്ഞ തവണ ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ബിജെപിയുടെ ചരിത്ര വിജയം.