കേരളം ചുവപ്പണിയും... 11 മുതൽ 13 വരെ സീറ്റുകൾ ഇടതിന്; യുഡിഎഫ് തകരും, ബിജെപിയ്ക്ക് 1- ന്യൂസ് 18 സർവ്വേ
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമാണ് ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രവചനം ആണ് ന്യൂസ് 18- ഇപ്‌സോസ് എക്‌സിറ്റ് പോള്‍ മുന്നോട്ട് വയ്ക്കുന്നത്.
കേരളത്തില്‍ ഇത്തവണ ഇടത് തരംഗം ആണ് ന്യൂസ് 18-ഇപ്‌സോസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. യുഡിഎഫിന് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് വലിയ ക്ഷീണം ഉണ്ടാകും എന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്.
എല്‍ഡിഎഫിന് ഇത്തവണ 11 മുതല്‍ 13 സീറ്റുകള്‍ വരെ ലഭിക്കും എന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കേരളത്തില്‍ നേടിയത് 8 സീറ്റുകള്‍ മാത്രം ആയിരുന്നു. ഇത്തവണ യുഡിഎഫിന് അനുകൂല തരംഗം ആണ് വോട്ടെടുപ്പില്‍ പ്രകടമായത് എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
യുഡിഎഫിന് ഏഴ് മതല്‍ ഒമ്പത് വരെ സീറ്റുകള്‍ ലഭിക്കും എന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടപ്പോള്‍ കേരളത്തില്‍ ഇരുപതില്‍ പന്ത്രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തത് യുഡിഎഫ് ആയിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് തീരെ പ്രതീക്ഷ പകരുന്നതല്ല ന്യൂസ് 18- ഇപ്‌സോസ് സര്‍വ്വേ ഫലം.
ബിജെപിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുറത്ത് വരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തന്നെ. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടിയേക്കും എന്ന് ഇപ്‌സോസ് എക്‌സിറ്റ് പോള്‍ ഫലവും പ്രവചിക്കുന്നുണ്ട്.
എന്നാല്‍ വോട്ട് ശതമാനത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 44 ശതമാനം വോട്ട് നേടും എന്നാണ് പ്രവചനം. എല്‍ഡിഎഫ് 43 ശതമാനം വോട്ടുകള്‍ നേടും. ബിജെപിയ്ക്ക് 11 ശതമാനം വോട്ടുകളാണ് ലഭിക്കുക എന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കേരളമെമ്പാടും കോണ്‍ഗ്രസിനും യുഡിഎഫിനും ഊര്‍ജ്ജം പകരും എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. ന്യൂസ് 18- ഇപ്‌സോസ് സര്‍വ്വേ ഫലം ശരിയാവുകയാണെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വലിയ വെല്ലുവിളി നേരിടേണ്ടി വരും.