Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയം ആവര്‍ത്തിക്കാൻ ഇടത് മുന്നണി.. തട്ടകം വീണ്ടെടുക്കാനാൻ ഐക്യ മുന്നണി.. ഇടുക്കിയിൽ ഉശിരൻ പോരാട്ടം!

സഹ്യസാനുക്കളെ തൊട്ടുനില്‍ക്കുന്ന ഇടുക്കിയില്‍ വിജയം ആവര്‍ത്തിക്കാനായി ഇടതു മുന്നണിയും തങ്ങളുടെ തട്ടകം വീണ്ടെടുക്കാനായി ഐക്യ മുന്നണിയും അവസാന ഘട്ട പോരാട്ടത്തില്‍. മണ്ഡലത്തില്‍ മറ്റൊരിക്കലുമില്ലാത്ത പോരാട്ട ചൂടും ചൂരും. സിറ്റിംഗ് എംപി ഇടത് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ്ജും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസും വീണ്ടും ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ ഇരുവര്‍ക്കും പറഞ്ഞുതീര്‍ക്കുവാന്‍ ഒട്ടേറെ കണക്കുകളുണ്ട്. ഇവര്‍ക്കിടയിലേക്ക് എന്‍ഡിഎ പ്രതിനിധിയായി കന്നിയങ്കക്കാരനായി ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു കൃഷ്ണനും.

ഇടുക്കി എന്തുകൊണ്ടും വലതുപക്ഷ മണ്ഡലമാണ്. അവിടെ തന്ത്രപരമായ നീക്കത്തിലൂടെ ഇടതു മുന്നണി മണ്ഡലം സ്വന്തമാക്കുകയായിരുന്നു. കസ്തൂരി രംഗന്‍ പ്രശ്‌നം കത്തി നിന്ന സന്ദര്‍ഭത്തില്‍ മണ്ഡലത്തിലെ സവിശേഷ സാഹചര്യം പരമാവധി മുതലെടുത്തുകൊണ്ട് വലതുപക്ഷ രാഷ്ട്രീയത്തിന്റെ തന്നെ പ്രതിനിധിയെന്ന് വിശേഷിപ്പിക്കാവുന്ന ഹൈറേഞ്ച് സംരക്ഷണ സമതി നേതാവ് കൂടിയായ ജോയ്‌സ് ജോര്‍ജിനെ കൊണ്ടുവന്നു നടത്തിയ നീക്കത്തിലൂടെ ഇടതു മുന്നണി അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു.

 സാഹചര്യം മാറി

സാഹചര്യം മാറി

ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. കസ്തൂരിരംഗന്‍ പ്രശ്‌നം നേരത്തെ ഉണ്ടായിരുന്നത്ര തീവ്രതയോടെ ആളുകളെ അലട്ടുന്നില്ല. അതേസമയം, പ്രളയാന്തര കാലം എന്ന നിലയില്‍ അന്തമില്ലാത്ത ആവലാതികള്‍ അവര്‍ക്കുണ്ട്. പ്രളയാനന്തര പുനരധിവാസം സംബന്ധിച്ച കടുത്ത ആക്ഷേപങ്ങള്‍ ഇടതുവിരുദ്ധ വോട്ടുകളായി പരിണമിച്ചേക്കാം. ചെറുകിട വന്‍കിട കര്‍ഷകര്‍ ഒന്നാകെ തന്നെ കടക്കെണിയിലാണ്. കര്‍ഷക ആത്മഹത്യകള്‍ ഇടയ്ക്കിടെ സംഭവിക്കുന്നതും മലയോര മേഖലയിലെ ദൈന്യം വിളിച്ചുപറയുന്നു. ഇതിനൊക്കെ ഉപരിയായി നിലവിലെ രാഷ്ട്രീയ സാഹചര്യവും അത്രയ്ക്ക് അനുകൂലമല്ലെന്നതും ഇടതു മുന്നണിയെ വ്യാകുലപ്പെടുത്തുന്നുണ്ട്.

ജോയ്സ് ജോർജിന് അനുകൂലമല്ല

ജോയ്സ് ജോർജിന് അനുകൂലമല്ല

കഴിഞ്ഞ തവണ ക്രൈസ്തവ-മലയോര മേഖലയുടെ ആശിസ്സ് ഒന്നായി തന്നെ ജോയ്‌സ് ജോര്‍ജ്ജിനൊപ്പമായിരുന്നുവെങ്കില്‍ ഇക്കുറി അക്കാര്യത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇടുക്കി ബിഷപ് കഴിഞ്ഞ തവണ നടത്തിയതുപോലെയുള്ള ജോയ്‌സ് ജോര്‍ജ്ജ് അനുകൂല നിലപാട് പരസ്യമായി എടുത്തതായി കാണുന്നുമില്ല. സാമുദായിക സമാവാക്യങ്ങള്‍ നോക്കിയാല്‍ റോമന്‍ കത്തോലിക്കരാണ് ഏറ്റവും വലിയ ശക്തി. അതുകൊണ്ടുതന്നെ അവരുടെ മതാധ്യക്ഷന്‍ എടുക്കുന്ന നിലപാടിന് ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന കാര്യത്തില്‍ വലിയ പങ്കുണ്ട്. ഇക്കാര്യം 2014ലെ തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ തന്നെ വ്യക്തം. കഠിനാധ്വാനം ചെയ്ത് മണ്ഡലം നിലനിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

ഇടുക്കിയുടെ ഭൂമിശാസ്ത്രം

ഇടുക്കിയുടെ ഭൂമിശാസ്ത്രം

രണ്ടു ജില്ലകളിലായി നീളുന്ന വിപുലമായ കാര്‍ഷിക മേഖല ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് ഇടുക്കി. പഴയ പീരുമേട് പാര്‍ലമെന്റ് മണ്ഡലമാണ് പില്‍ക്കാലത്ത് പല കൂട്ടിച്ചേര്‍ക്കലുകളിലൂടെ ഇടുക്കിയായി തീര്‍ന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടമ്പന്‍ചോല, ദേവികുളം എന്നി നീയമസഭ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ നിയമസഭ മണ്ഡലങ്ങളും ചേര്‍ന്നതാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ വട്ടവും അനുഗ്രഹച്ചിട്ടുള്ളത് വലതുപക്ഷത്തെ തന്നെയാണ്. പി.കെ. വാസുദേവന്‍ നായരേയും എം.എം. ലോറന്‍സിനേയും പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും അധികം തവണ വിജയം കണ്ടത് വലതുപക്ഷം തന്നെ.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

2009ല്‍ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് 74,796 വോട്ടുകള്‍ക്ക് വന്‍ വിജയം നേടിയ മണ്ഡലമാണ് 2014ല്‍ പുത്തന്‍ പരീക്ഷണത്തിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തത്. 2014ലെ തെരഞ്ഞെടുപ്പില്‍ 50,542 വോട്ടുകള്‍ക്കാണ് ഡീന്‍ കുര്യാക്കോസിനെ ജോയ്‌സ് ജോര്‍ജ് പരാജയപ്പെടുത്തിയത്. അക്കുറി മണ്ഡലത്തില്‍ ഒട്ടാകെ 11,58, 735 വോട്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ 8,20,267 വോട്ടുകള്‍ പോള്‍ ചെയ്തു. 70.79 ശതമാനം പോളിംഗ്. ജോയ്‌സ് ജോര്‍ജിന് 3,82,019 വോട്ടുകളും ഡീന്‍ കുര്യാക്കോസിന് 3,31477 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥിയായ വി. സാബു 50,438 വോട്ടുകളും നേടി. 2009ല്‍ ഇടതുപക്ഷ പാളയത്തിലായിരുന്ന പി.ജെ. ജോസഫ് 2014ല്‍ ഐക്യമുന്നണിയ്‌ക്കൊപ്പമായിരുന്നുവെങ്കിലും ജോയ്‌സ് ജോര്‍ജ്ജിന്റെ വിജയത്തെ അതൊന്നും ബാധിച്ചില്ല. ഇക്കുറു മണ്ഡലത്തില്‍ 11,76,099 വോട്ടുകളാണ് ഉള്ളത്. അതില്‍ 5,91,171 സ്ത്രീകള്‍. 5,84,925 പുരുഷന്മാര്‍. മൂന്ന് ട്രാന്‍സ്ജന്‍ഡര്‍മാര്‍.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. എന്നാല്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലം ഒട്ടാകെ എടുത്തു നോക്കിയാല്‍ യുഡിഎഫ് 19,058 വോട്ടുകള്‍ അധികം നേടി എന്നു കാണാനാകും. തൊടുപുഴയിലും ഇടുക്കിയിലും യുഡിഎഫ് നേടിയ ഭൂരിപക്ഷമാണ് ഇതിനാധാരം. ഇടുക്കി, ഉടുമ്പന്‍ ചോല നിയമസഭ മണ്ഡലങ്ങളിലെ വന്‍ ഭൂരിപക്ഷമായിരുന്നു 2014ലെ ജോയ്‌സ് ജോര്‍ജ്ജിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നത്. യഥാക്രമം 24,227ഉം 22,692 ഉം വോട്ടുകളുടെ ഭൂരിപക്ഷം ഈ മണ്ഡലങ്ങളില്‍ ജോയ്‌സ് ജോര്‍ജ്ജ് നേടിയിരുന്നു. തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പായപ്പോല്‍ ഇടുക്കി നിയമസഭ മണ്ഡലത്തില്‍ 10,000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് നേടി.

2014ൽ കാര്യങ്ങൾ തിരിഞ്ഞു

2014ൽ കാര്യങ്ങൾ തിരിഞ്ഞു

എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് നേടിയ കോതമംഗലവും മൂവാറ്റുപുഴയും 2016 ല്‍ എല്‍ഡിഎഫിനൊപ്പം നിന്നു.
ഇത്തരത്തില്‍ സങ്കീര്‍ണമാണ് മണ്ഡലത്തിലെ വോട്ടിംഗ് കണക്ക്. ജോയ്‌സ് ജോര്‍ജ്ജിന്റെ വ്യക്തിത്വ മികവും വിപുലമായ ബന്ധങ്ങളും തന്നെയാണ് എല്‍ഡിഎഫ് പ്രധാനമായും ഊന്നുന്നത്. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദമൊന്നും ഇടുക്കിയില്‍ വിലപ്പോവില്ലെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. ജോയ്‌സിന് വ്യക്തിപരമായി കിട്ടുന്ന വോട്ടുകളും ഉറച്ച ഇടത് വോട്ടുകളും പെട്ടിയിലാക്കി അദ്ദേഹം രണ്ടാം വിജയം നേടുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ കര്‍ഷക ആത്മഹത്യകള്‍, പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ശബരിമല തുടങ്ങിയവ ഇടതു മുന്നണിയ്ക്ക് മുന്നില്‍ പ്രശ്‌നങ്ങളാവും.

ആത്മവിശ്വാസത്തോടെ ഡീൻ

ആത്മവിശ്വാസത്തോടെ ഡീൻ

ഡീന്‍ കുര്യാക്കോസിന്റെ ക്യാമ്പും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ പ്രവശ്യം ഉണ്ടായ തിരിച്ചിടിയ്ക്ക് മധുര പ്രതികാരം വീട്ടാനാകുമെന്ന് അവര്‍ കരുതുന്നു. ഡീന്‍ യുവാക്കളില്‍ വലിയ ആവേശമായി തീര്‍ന്നിരിക്കുന്നുവെന്നെും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ മുന്‍ നിരയില്‍ എന്നും നിലകൊള്ളുന്ന ഈ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മണ്ഡലത്തിലാകെ തന്നെ തന്റെ സ്വീകര്യത ഊട്ടി ഉറപ്പിച്ചതായും അവര്‍ പറയുന്നു. യുഡിഎഫ് പാരമ്പര്യമുള്ള മണ്ഡലത്തില്‍ കൂടുതല്‍ ഒത്തൊരുമയോടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുകയാണ് ഐക്യ മുന്നണി. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു തന്ത്രശാലിയായ നേതാവിന്റെ അരുമയെന്ന സവിശേഷതയും ഡീനിനു ഗുണം ചെയ്യും.

എൻഡിഎയ്ക്കും പ്രതീക്ഷയുണ്ട്

എൻഡിഎയ്ക്കും പ്രതീക്ഷയുണ്ട്

ശബരിമലയിലെ വിശ്വാസികളുടെ പ്രശ്‌നം തങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നാണ് എന്‍ഡിഎ ക്യാമ്പിലെ കണക്ക് കൂട്ടല്‍. റോമന്‍ കത്തോലിക്കര്‍ കഴിഞ്ഞാല്‍ മണ്ഡലത്തിലെ ഏറ്റവും വലിയ സമുദായ ശക്തി ഈഴവരാണ്. ബിഡിജെഎസ് കാരനായ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ഇതും അധികവോട്ട് നേടുന്നതിനുള്ള ഘടകമായി കണക്കാക്കുന്നു. മുന്നണികളെല്ലാം തികഞ്ഞ പ്രതീക്ഷയിലാണ്. മലനാടും ഇടനാടും ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിന്റെ മനസ്സ് എങ്ങോട്ടെന്ന് മാത്രമേ ഇനി അറിയേണ്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+