ഇന്നസെന്റിനെതിരെ ചാലക്കുടിയിൽ ഡിജിപി ജേക്കബ് തോമസ്, ട്വന്റി 20യുടെ സ്ഥാനാർത്ഥി!
തിരുവനന്തപുരം: ചാലക്കുടി സിറ്റിംഗ് സീറ്റാണെങ്കിലും ഇത്തവണ മണ്ഡലത്തില്‍ ഒരു ഈസി വാക്കോവര്‍ എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നില്ല. സിറ്റിംഗ് എംപി ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുളളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മണ്ഡലം പിടിക്കാന്‍ കരുത്തനായ ബെന്നി ബെഹനാനെ ആണ് യുഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ ചാലക്കുടിയില്‍ നടക്കുക എന്നതുറപ്പാണ്. അതിനിടെ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ഒരു പോലെ ഞെട്ടിച്ച് ഒരു അപ്രതീക്ഷിത എന്‍ട്രിയാണ് ചാലക്കുടിയില്‍ അവസാന നിമിഷം ഉണ്ടായിരിക്കുന്നത്.
രണ്ടാമങ്കത്തിന് ഇന്നസെന്റ്
സിനിമാ താരം ഇന്നസെന്റിനെ കളത്തിലിറക്കി കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷം പിടിച്ചെടുത്ത മണ്ഡലമാണ് ചാലക്കുടി. ഇത്തവണയും ഇന്നസെന്റ് തന്നെ അങ്കത്തിന് ഇറങ്ങിയിരിക്കുന്നു. ഇന്നസെന്റിന് ഇപ്രാവശ്യം മണ്ഡലത്തില്‍ വിജയസാധ്യത ഇല്ല എന്നാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നത്.
എതിരെ ബെന്നി ബെഹനാൻ
എന്നാല്‍ ഇന്നസെന്റിന് പാര്‍ട്ടി ചിഹ്നം നല്കി വീണ്ടും കളത്തില്‍ ഇറക്കിയിരിക്കുന്നു സിപിഎം. മണ്ഡലം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് കരുത്തനായ ബെന്നി ബെഹനാനെ. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവര്‍ക്ക് കടുത്ത വെല്ലുവിളിയായി മണ്ഡലത്തിലേക്ക് ഒരു സ്ഥാനാര്‍ത്ഥി കൂടി എത്തിയിരിക്കുന്നു.
അപ്രതീക്ഷിത എൻട്രി
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പിണറായി വിജയന്റെ വലംകൈയും പിന്നീട് ശത്രുവും ആയി മാറിയ ഡിജിപി ജേക്കബ് തോമസ് ആണ് ചാലക്കുടിയില്‍ മത്സരിക്കാനൊരുങ്ങുന്നത്. ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ട്വന്റി 20യുടെ സ്ഥാനാർത്ഥി
ട്വന്റി 20 കൂട്ടായ്മ മത്സര രംഗത്തുണ്ടാകും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ കൂട്ടായ്മയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സ്ഥാനാര്‍ത്ഥിയായേക്കും എന്നായിരുന്നു സൂചന. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ജേക്കബ് തോമസിന്റെ എന്‍ട്രി സംഭവിച്ചിരിക്കുന്നത്.
ചരിത്രത്തിൽ ആദ്യം
നിലവില്‍ സസ്പെന്‍ഷനിലാണ് ജേക്കബ് തോമസ്. ജോലി രാജിവെച്ചാണ് ജേക്കബ് തോമസ് മത്സരിക്കാന്‍ ഇറങ്ങുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡിജിപി റാങ്കില്‍ ഉളള പോലീസ് ഉദ്യോഗസ്ഥന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ജേക്കബ് തോമസിന് ഇനി ഒന്നര വര്‍ഷത്തോളം സര്‍വ്വീസുണ്ട്.
തുടർച്ചയായി സസ്പെൻഷൻ
ബാര്‍കോഴക്കേസില്‍ സര്‍ക്കാരിന് പ്രിയങ്കരനായിരുന്ന ജേക്കബ് തോമസ് പിന്നീട് ബന്ധുനിയമനക്കേസില്‍ ഇപി ജയരാജന് എതിരെ പിടി മുറുക്കിയതോടെയാണ് സര്‍ക്കാരിന് അനഭിമതനായത്. മൂന്ന് തവണയാണ് തുടരെ തുടരെ ജേക്കബ് തോമസ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.
മൂന്ന് പുറത്താക്കലുകൾ
ഓഖി ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് എടുത്തതോടെ ആദ്യ സസ്പെന്ഷന്.. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം അനുമതി ഇല്ലാതെ എഴുതി എന്നാരോപിച്ചാണ് രണ്ടാമത്തെ പുറത്താക്കല്‍. ഏറ്റവും ഒടുവില്‍ സംസ്ഥാനത്ത് നിയമവാഴ്ചയില്ല എന്ന പ്രസ്താവനയും സസ്പെന്ഷന് ഇടയാക്കി.
കിഴക്കമ്പലത്ത് വൻ ശക്തി
സര്‍ക്കാരുമായി നിയമപോരാട്ടം നടത്തുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ജേക്കബ് തോമസ് കടന്ന് വരുന്നത്. ചാലക്കുടിയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20ക്ക് വന്‍ സ്വാധീനമുണ്ട്. ഇടത് - വലത് മുന്നണികളെ വിറപ്പിച്ച് 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ട്വന്റി 20 പിടിച്ചെടുത്തിരുന്നു.
മുന്നണികൾക്ക് ആശങ്ക
19ല്‍ 17 സീറ്റുകളും നേടിയായിരുന്നു കിഴക്കമ്പലം പഞ്ചായത്ത് ഭരണം കിറ്റക്സിന്റെ നേതൃത്വത്തിലുളള ട്വന്റി 20 പിടിച്ചെടുത്തത്. ഇരുമുന്നണികളോടുമുളള പ്രതിഷേധമാണ് ട്വന്റി 20 മത്സരത്തിന് ഇറങ്ങാനുളള കാരണം. പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും സമീപ പഞ്ചായത്തുകളിലെ വലിയൊരു ശതമാനം വോട്ടുകളും ജേക്കബ് തോമസിന് വേണ്ടി ട്വന്റി 20 പ്രതീക്ഷിക്കുന്നു.
മമ്മൂട്ടിയുടെ വീട്ടിൽ പോയി പണി ചോദിച്ച് വാങ്ങി ടിഎൻ പ്രതാപൻ! പാരയായി ഫേസ്ബുക്ക് പോസ്റ്റ്