പോരാട്ടച്ചൂടില്‍ കണ്ണൂര്‍... നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പികെ ശ്രീമതി.. വിവാദക്കുരുക്കിൽ സുധാകരൻ!!
സിപിഎമ്മിന്റെ അഭിമാന മണ്ഡലം. മുഖ്യമന്ത്രി പിണറായി വിജയന്റേയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും തട്ടകം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അഞ്ചു മന്ത്രിമാരുടെ ജന്മനാട്. രാഷ്ട്രീയ കേരളം എക്കാലവും ചര്‍ച്ച ചെയ്യുന്ന കണ്ണൂര്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്ന്. കണ്ണൂരിന് വിശേഷണങ്ങള്‍ ഏറെയാണ്. സവിശേഷതകളും. അവിടെ യുഡിഎഫും എല്‍ഡിഎഫും ഇക്കുറിയും മത്സരരംഗത്തേക്ക് ഇറക്കിയിരിക്കുന്നത് കഴിഞ്ഞ തവണ മത്സരിച്ച അതേ സ്ഥാനാര്‍ഥികളെ തന്നെ.
സിപിഎമ്മിനായി സിറ്റിംഗ് എംപിയും പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗവുമായ പി.കെ. ശ്രീമതി പോര്‍മുഖത്ത് നിലയുറപ്പിച്ചിരിക്കുമ്പോള്‍ യുഡിഎഫ് മത്സര രംഗത്തിറക്കിയിരിക്കുന്നത് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് കെ. സുധാകരനെയാണ്. ഒപ്പം ബിജെപി സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭനും. കളം നിറഞ്ഞ് സ്ഥാനാര്‍ഥികള്‍.
കണ്ണൂരിന് നിറം ചുവപ്പ് പക്ഷേ....
കണ്ണൂരിന് നിറം ചുവപ്പാണെങ്കിലും പാര്‍ലമെന്റ് മണ്ഡലം കൂടുതല്‍ തവണയും ചാഞ്ഞിട്ടുള്ളത് വലത്തോട്ട് തന്നെ. എകെജിയെയും എസ്.കെ. പൊറ്റേക്കാടിനേയും പോലുള്ള പ്രഗത്ഭമതികളെ വരിച്ചിട്ടുള്ള മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഞ്ചു തവണയാണ് വിജയിച്ചിട്ടുള്ളത്. 1984 മുതല്‍ 1998 വരെ തുടര്‍ച്ചയായി. രണ്ടു തവണ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. വലതുപക്ഷ സ്ഥാനാര്‍ഥിയായി സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പനും ഇവിടെ നിന്നും 1977 ല്‍ വിജയിക്കുകയുണ്ടായി.കഴിഞ്ഞ തവണ പരാജയം അടഞ്ഞ കെ. സുധാകരനും 2009ല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഇത്തരത്തില്‍ ചാഞ്ചാടുന്നതാണ് മണ്ഡലത്തിന്റെ മനസ്സ്.
2014ൽ ഇങ്ങനെ..
2014ല്‍ സിറ്റിംഗ് എംപിയായ കെ. സുധാകരനെ 6566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി.കെ. ശ്രീമതി പരാജയപ്പെടുത്തിയത്. പി.കെ.ശ്രീമതിക്ക് 4,27,622 വോട്ടുകളും കെ. സുധാകരന് 4,21,056 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പി.സി. മോഹനന് 51,636 വോട്ടുകളും ലഭിച്ചു. ഇക്കുറി മണ്ഡലത്തിലൊട്ടാകെ 12,12,678 വോട്ടര്‍മാരാണ് ഉള്ളത്. 6,42,633 സ്ത്രീ വോട്ടര്‍മാര്‍, 5,70,043 പുരുഷ വോട്ടര്‍മാര്‍, രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാര്‍. ഇരിക്കൂര്‍, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നി നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം. 2014ലെ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, ധര്‍മ്മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ശേഷിക്കുന്ന നാല് മണ്ഡലങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്തു.
നിയമസഭയില്‍ ബലാബലം
എന്നാല്‍ അത് 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ തളിപ്പറമ്പ്, കണ്ണൂര്‍, മട്ടന്നൂര്‍, ധര്‍മ്മടം എന്നിവടങ്ങള്‍ എല്‍ഡിഎഫ് പിടിച്ചപ്പോള്‍ ശേഷിച്ച മണ്ഡലങ്ങളിലെ വിജയികള്‍ യുഡിഎഫ് ആയി. 2014ല്‍ നിന്നും 2016ല്‍ എത്തിയപ്പോള്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിച്ചു. ബിജെപിയ്ക്കും 51,636ല്‍ നിന്നും 89,346 ആയി വര്‍ധന. കഴിഞ്ഞ തവണ മത്സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.കെ. അബ്ദുള്‍ ജബ്ബാര്‍ 19,170 വോട്ടുകള്‍ നേടിയിരുന്നു. അബ്ദുള്‍ ജബ്ബാര്‍ ഇക്കുറിയും മത്സരരംഗത്തുണ്ട്. അതുപോലെ തന്നെ കെ. സുധാകരന്റെ അപരന്മാരും പി.കെ. ശ്രീമതിയുടെ ഭൂരിപക്ഷത്തേക്കാള്‍ ഏറെ വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ട് നില നോക്കുമ്പോള്‍ ഇടതു മുന്നണിക്ക് ശക്തമായ മുന്‍തൂക്കം ഉണ്ട്.
സിപിഎമ്മിന്റെ അഭിമാനം
കണക്കുകള്‍ തങ്ങള്‍ക്ക് കരുത്ത് പകരുന്നുവെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. രാഷ്ട്രീയത്തിലും സ്ഥാനാര്‍ഥിയുടെ വ്യക്തിത്വത്തിലും ഊന്നിയാണ് പ്രചാരണം. കണ്ണൂര്‍ വിമാനത്താവളവും അഴീക്കല്‍ തുറമുഖവും പോലുള്ള കാര്യങ്ങള്‍ ഷോക്കേസ് ചെയ്താണ് ഇടതു മുന്നണി ജനങ്ങളെ സമീപിക്കുന്നത്. എംപി എന്ന നിലയില്‍ പ്രദേശത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും അവര്‍ ഉയര്‍ത്തിക്കാണിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും ദേശീയ രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നു. പി.കെ.ശ്രീമതിയുടെ പൊതുജന സ്വീകാര്യതയാണ് മറ്റൊരു ഘടകം. സൗമ്യ വ്യക്തിത്വത്തിനുടമയായ പി.കെ. ശ്രീമതിക്ക് വിപുലമായ പൊതുജന അടിത്തറയുള്ള കാര്യവും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ആത്മവിശ്വാസത്തോടെ സുധാകരൻ
എന്നാല്‍ യുഡിഎഫ് മാറിയ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്ന വിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തെ സിപിഎം വിജയം അപരന്മാരെ നിര്‍ത്തിയും മറ്റും സാങ്കേതികമായി നേടിയ വിജയമാണെന്ന് അവര്‍ കരുതുന്നു. ഉജ്ജ്വല സംഘാടകനും പ്രസംഗകനുമായ കെ. സുധാകരന്റെ വ്യക്തിത്വത്തില്‍ തന്നെയാണ് യുഡിഎഫിന്റെ ഊന്നല്‍. സിപിഎമ്മിനോട് തെറിക്കുത്തരം മുറിപ്പത്തല്‍ സമീപനം സ്വീകരിക്കുന്ന സുധാകരനാണ് ജില്ലയില്‍ ഏറ്റവും സ്വീകാര്യതയുള്ള കോണ്‍ഗ്രസ് നേതാവ്. കരുത്തനാണ്. നാട്ടുകാരനാണ്. ശബരിമല പ്രശ്‌നത്തി്ല്‍ വിശ്വാസികള്‍ക്കൊപ്പം നിലയുറപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച സുധാകരന് അത്തരം ഒത്തിരി ഘടകങ്ങള്‍ അനുകൂലമായിട്ടുണ്ടെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം, എടയന്നൂരിലെ ഷുഹൈബ് വധത്തെ തുടര്‍ന്നുണ്ടായിട്ടുള്ള സാഹചര്യം, അയല്‍ ജില്ലയായ കാസര്‍ഗോട്ടെ കല്യോട്ടെ കൊലപാതകം ഉണ്ടാക്കിയിട്ടുള്ള അമര്‍ഷം തുടങ്ങിവയും സഹായകമാകുമെന്നും അവര്‍ വിശ്വസിക്കുന്നു.
മുതിർന്ന നേതാവ് സികെപി
ബിജെപി സ്ഥാനാര്‍ഥിയും കണ്ണൂര്‍ സ്വദേശികള്‍ക്ക് ചിരപരിചിതനായ സി.കെ. പത്മനാഭന്‍. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും ശബരിമലയിലെ വിശ്വാസികളുടെ പ്രശ്‌നങ്ങളുമൊക്കെയാണ് പ്രചാരണത്തിലെ ഊന്നല്‍. വോട്ട് ഷെയറില്‍ കാര്യമായ വര്‍ധന ഉണ്ടാക്കാനാകുമെന്നുള്ള കണക്ക് കൂട്ടലിലാണ് എന്‍ഡിഎ കേന്ദ്രങ്ങളും. എന്നാല്‍ കുറച്ച് കാലങ്ങളായി സി.കെ. പത്മനാഭന്‍ സംഘടനയ്ക്കകത്ത് അത്ര സജീവമല്ല. മാത്രമല്ല സംഘടനാ സംവിധാനം പല സ്ഥലങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പോര്‍മുഖത്ത് മുന്നണികളെല്ലാം ഉറച്ചുതന്നെ. വിധിയെഴുത്തിലേക്കുള്ള ദിവസങ്ങള്‍ എണ്ണി പോരാട്ടച്ചൂടില്‍ തുടുക്കുകയാണ് മണ്ഡലം.