ഇടത് കോട്ടകളിൽ 90 ശതമാനത്തിന് മുകളിൽ പോളിംഗ്, കാസർഗോഡ് വിജയമുറപ്പിച്ച് എൽഡിഎഫ്
കാസര്‍ഗോഡ്: സിപിഎമ്മിന്‌റെ സിറ്റിംഗ് സീറ്റായ കാസര്‍ഗോഡ് ഇത്തവണ കെപി സതീഷ് ചന്ദ്രനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ ശക്തമായ മത്സരമാണ് നടന്നത്. ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടിയേക്കാം എന്നാണ് പല സര്‍വ്വേകളും പ്രവചിച്ചത്. എന്നാല്‍ ഉറച്ച ഇടത് കോട്ടയായ കാസര്‍ഗോഡ് സിപിഎം വിട്ട് കൊടുക്കില്ല എന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുളള കണക്കുകള്‍ പറയുന്നത്.
2004 ആവർത്തിക്കും, ഇടത് മുന്നണി 18 സീറ്റുകൾ നേടും! വയനാടും മലപ്പുറവും ലഭിക്കില്ലെന്ന് സിപിഎം
ഇടത് ശക്തികേന്ദ്രങ്ങളിലെല്ലാം ഇത്തവണ വന്‍ പോളിംഗ് ആണ് നടന്നിരിക്കുന്നത്. 90 ശതമാനം പോളിംഗ് നടന്ന ബൂത്തുകളില്‍ ഭൂരിപക്ഷവും ഇടത് കോട്ടകളാണ് എന്നത് സിപിഎമ്മിന്റെ വിജയ പ്രതീക്ഷകള്‍ക്ക് ശക്തിയാകുന്നു. 50 ബൂത്തുകളിലാണ് ഇത്തവണ 90 ശതമാനം പോളിംഗ് നടന്നത്. ഇതില്‍ രണ്ട് ലീഗ് കോട്ടകള്‍ മാത്രമാണ് യുഡിഎഫ് അനുകൂലം.
കയ്യൂര്‍, മുഴക്കോം, പുലിയന്നൂര്‍, പാലായി, പാക്കം, മണിയറ, കടന്നപ്പളളി തുടങ്ങിയ ബൂത്തുകളെല്ലാം ഇടത് അനുകൂലമാണ്. 100 ശതമാനവും ഇടത് വോട്ടുകളുളള ബൂത്തുകളും അക്കൂട്ടത്തിലുണ്ട് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല 80 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്ന നാന്നൂറോളം ബൂത്തുകളും എല്‍ഡിഎഫ് സ്വാധീനമുളളവയാണ് എന്നതും സതീഷ് ചന്ദ്രന് കൂടുതല്‍ വിജയ സാധ്യത നല്‍കുന്നു.
പോളിംഗ് ഇത്തരത്തില്‍ വര്‍ധിച്ചത് കൊണ്ട് തന്നെ വിജയം ഉറപ്പാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ പറയുന്നു. എന്നാല്‍ ഇത്തവണ പോളിംഗ് 90 ശതമാനം കടന്ന ബൂത്തുകളില്‍ കഴിഞ്ഞ തവണയും സമാനമായ പോളിംഗ് നടന്നു എന്നതാണ് കോണ്‍ഗ്രസ് ആശ്വസിക്കുന്നത്. മാത്രമല്ല യുഡിഎഫ് സ്വാധീന മേഖലകളായ മഞ്ചേശ്വരത്തും കാസര്‍ഗോഡും ഇത്തവണ പോളിംഗ് നാല് ശതമാനം കൂടി എന്നതും യുഡിഎഫിന് പ്രതീക്ഷയേകുന്നു.