വേണുഗോപാൽ വയനാട്! പിജെ ജോസഫിന് സീറ്റില്ല, രമയ്ക്കും പിന്തുണയില്ല! മാറി മറിഞ്ഞ് കോൺഗ്രസ് പട്ടിക
ദില്ലി: രാഹുല്‍ ഗാന്ധി കേരളത്തിലായിരിക്കുമ്പോള്‍ മലയാളിയായ നേതാവ് ടോം വടക്കന്‍ ദില്ലിയില്‍ മറുകണ്ടം ചാടിയതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുളള സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു റിസ്‌കും എടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറല്ല. ഉമ്മന്‍ചാണ്ടി അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ പേര് പരിഗണിക്കുന്നു എന്നത് തന്നെ അതിന്റെ സൂചനയാണ്. കേരളത്തിലേക്കുളള സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ രൂപമായി എന്നാണ് സൂചന.
ഓരോ സീറ്റും നിർണായകം
സിപിഎം ശക്തരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ വലഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. എല്ലാ മണ്ഡലങ്ങളിലും ഇത്തവണ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പായിരിക്കുന്നു. കേന്ദ്രത്തില്‍ അധികാരം പിടിക്കാനിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസിന് ഓരോ സീറ്റിലെ ഫലവും നിര്‍ണായകമാണ്.
ചർച്ച വിമാനത്തിലും
അന്തിമവട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ദില്ലിയില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് സ്വകാര്യ വിമാനത്തില്‍ രാഹുല്‍ പറന്നത് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ എന്നിവർ അടക്കമുളള നേതാക്കള്‍ക്കൊപ്പമാണ്. വിമാനത്തിലും സ്ഥാനാർത്ഥി ചര്‍ച്ച നടന്നു.
അന്തിമ രൂപമായി
പല മണ്ഡലങ്ങളിലും സീറ്റിന് വേണ്ടി ഒന്നിലധികം പേര്‍ രംഗത്തുണ്ട് എന്നതാണ് നേതൃത്വത്തെ കുഴപ്പിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസുകാരും രാഹുലിനെ കാണാന്‍ ശ്രമം നടത്തുന്നുണ്ട്. അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ രൂപം ആയിക്കഴിഞ്ഞെന്നാണ് സൂചന.
ജോസഫിന് ഇടുക്കിയില്ല
കോട്ടയം സീറ്റിന്റെ പേരിലുളള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് ഇടുക്കിയില്‍ സ്വതന്ത്രനായി പിജെ ജോസഫിനെ മത്സരിപ്പിച്ചേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇടുക്കി ജോസഫിന് കൊടുക്കാതെ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. മുല്ലപ്പളളി രാമചന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചു.
ഘടകക്ഷികള്‍ക്ക് സീറ്റില്ല
ഇനി ഘടകക്ഷികള്‍ക്ക് സീറ്റില്ല എന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇടുക്കി പിജെ ജോസഫിന് കൊടുത്താല്‍ മൂന്നാം സീറ്റ് ചോദിച്ച മുസ്ലീം ലീഗിന്റെ എതിര്‍പ്പിന് കാരണമാകും. മാത്രമല്ല പാര്‍ട്ടിക്കുളളിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
ഇടുക്കിയിൽ ഉമ്മൻ ചാണ്ടി
ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് തന്നെയാണ് ഇപ്പോഴും സജീവമായി നില്‍ക്കുന്നത്. എ ഗ്രൂപ്പ് എതിര്‍ക്കുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം ഉമ്മന്‍ ചാണ്ടി മത്സരിക്കണം എന്നത് തന്നെയാണ്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനമെടുക്കുക.
കെകെ രമയ്ക്ക് പിന്തുണയില്ല
വടകരയില്‍ മുല്ലപ്പളളി പിന്മാറിയ സാഹചര്യത്തില്‍ ആര്‍എംപി നേതാവ് കെകെ രമയ്ക്ക് പിന്തുണ കൊടുക്കണം എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കെക രമയെ പിന്തുണയ്‌ക്കേണ്ടിതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. പകരം സ്വന്തം സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കും.ടി സിദ്ദിഖാണ് വടകരയില്‍ എത്തുക.
കെസി ആലപ്പുഴയിലേക്കില്ല
ആലപ്പുഴയിലേക്ക് വീണ്ടും കെസി വേണുഗോപാല്‍ എത്തിയേക്കില്ല. പകരം ഷാനിമോള്‍ ഉസ്മാനും അടൂര്‍ പ്രകാശിനുമാണ് സാധ്യത. കെസി വേണുഗോപാല്‍ മത്സരത്തിന് ഇറങ്ങണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം എങ്കില്‍ പാര്‍ട്ടിയുടെ ഉറച്ച സീറ്റായ വയനാട്ടില്‍ മത്സരിക്കാനാണ് സാധ്യത.
ആറ്റിങ്ങലിൽ അടൂർ പ്രകാശ്
വേണുഗോപാലിന് പകരം ആലപ്പുഴയില്‍ അടൂര്‍ പ്രകാശിനെ ഇറക്കിയാല്‍ ആറ്റിങ്ങലില്‍ ആര് എന്ന ചോദ്യം കോണ്‍ഗ്രസിനെ കുഴയ്ക്കുന്നു. ആറ്റിങ്ങലില്‍ പരിഗണിക്കപ്പെടുന്ന ആദ്യ പേരുകാരന്‍ അടൂര്‍ പ്രകാശ് ആണ്. വയനാട്ടില്‍ വേണുഗോപാല്‍ ഇല്ലെങ്കില്‍ സാധ്യത ഷാനിമോള്‍ ഉസ്മാന് ആണ്.
മുസ്ലീം സംഘടനകൾ എതിര്
എന്നാല്‍ ചില മുസ്ലീം സംഘടനകള്‍ എതിരാണ് എന്നതിനാല്‍ വയനാട്ടിലെ കാര്യം പാര്‍ട്ടി രണ്ട് വട്ടം ആലോചിച്ചേക്കും. തിരുവനന്തപുരത്ത് ശശി തരൂരും കണ്ണൂരില്‍ കെ സുധാകരനും കാസര്‍കോഡ് ബി സുബ്ബറായിയും ആയിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതാപന് തൃശൂർ
തൃശൂരില്‍ ടിഎന്‍ പ്രതാപന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് ടിക്കറ്റിലെത്തുക. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടതായി സൂചനയുണ്ട്. ചാലക്കുടിയില്‍ പിസി ചാക്കോ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി മുന്‍ഗണന കൊടുത്തിരിക്കുന്നത് ബെന്നി ബെഹനാന് ആണ്.
ആലത്തൂരിൽ അനിൽ കുമാർ
സിപിഎമ്മിന്റെ ഉറച്ച സീറ്റായ ആലത്തൂരില്‍ മുന്‍ മന്ത്രി എപി അനില്‍ കുമാറിനെ പരിഗണിക്കുന്നുണ്ട്. പാലക്കാട് ഷാഫി പറമ്പില്‍ മത്സരിച്ചേക്കും എന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്ഠനാകും വരിക. ഷാഫി ജയിച്ചാലുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു.
ടോം വടക്കനെ ചാടിച്ചത് 'പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്', മുഖത്ത് കിട്ടിയ അടിയെന്ന് നേതാവ്