താരപ്രചാരകയായി പ്രിയങ്കെയെത്തും; രാഹുലിനായി 3 റോഡ് ഷോകള്‍, കളം പിടിക്കാനുറച്ച് കോണ്‍ഗ്രസ്
Recommended Video
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേളത്തിലെ കോണ്‍ഗ്രസ് തികഞ്ഞ് ആത്മവിശ്വാസത്തിലാണ്. ശബരിമല വിഷയത്തിലെ നിലപാടിന്‍റെ പേരില്‍ സാംസ്കാരിക-ബുദ്ധി ജീവി കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
കേരളം പൊതുവേ സ്വീകരിക്കുന്ന ബിജെപി വിരുദ്ധ നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സാധാരണായി ഗുണം ചെയ്യാറുള്ളത് കോണ്‍ഗ്രസിനാണ്. ഇത്തവണയും ആ ഘടകം ഗുണം ചെയ്യുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പ്രചരണത്തിന് എത്തുന്നതും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കും.
താര പ്രചാരക
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞ പ്രിയങ്ക ഗാന്ധി കേരളത്തിലും കോണ്‍ഗ്രസിന്‍റെ താര പ്രചാരകയായേക്കും. രാഹുല്‍ ഗാന്ധിക്കൊപ്പം തന്നെ പ്രിയങ്കകൂടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും വര്‍ധിതാവേശം നല്‍കും.
ഇന്ദിരയുടെ രൂപസാദൃശ്യം
ഇന്ദിരാ ഗാന്ധിയെ അന്നുമിന്നും ആരാധിക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും ഇന്ദിരയുടെ രൂപസാദൃശ്യമുള്ള പ്രിയങ്കയുടെ വരവ് ആവേശം പകരുമെന്നും നേതാക്കള്‍ കരുതുന്നു. വനിതാമതിലും സമത്വവാദവും ഉയര്‍ത്തുന്ന സിപിഎമ്മിനുള്ള മറുപടികൂടിയായിരിക്കും പ്രിയങ്ക.
ഹൈക്കമാന്‍ഡുമായി ചര്‍ച്ച
പ്രിയങ്കയെ കേരളത്തില്‍ പ്രചാരണത്തിനിറക്കുന്ന സംബന്ധിച്ചു കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. ഇപ്പോള്‍ വിദേശത്തുള്ള പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് ദേശീയ നേതൃത്വം നല്‍കിയ മറുപടി.
കെപിസിസി നിലപാട്
മലയാളികള്‍ക്കു പ്രിയങ്കയോടുള്ള പ്രിയം തിരഞ്ഞെടുപ്പില്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ നിലപാട്. തിരഞ്ഞെടുപ്പ് മുന്നോടിയായി കേരളത്തില്‍ കുറച്ച് സ്ഥലങ്ങളിലെങ്കിലും പ്രിയങ്ക പ്രചരണത്തിന് ഇറങ്ങിയാല്‍ സംസ്ഥാനത്തുടനീളം യുഡിഎഫിന് നേട്ടമുണ്ടാകുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.
നിലവില്‍ യുപി
നിലവില്‍ യുപി കേന്ദ്രീകരിച്ചുള്ള പ്രചരണത്തിന്‍റെ ചുക്കാന്‍ പിടിക്കാനാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം. എങ്കിലും പ്രിയങ്കയുടെ പ്രചരണത്തിനായി വിട്ടുതരണമെന്ന് മറ്റു പല സംസ്ഥാന നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ പ്രിയങ്ക എവിടെയൊക്കെ പോകുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇപ്പോള്‍ ഉറപ്പൊന്നും നല്‍കുന്നില്ല.
പാര്‍ട്ടിക്ക് കരുത്തേകും
ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയില്ലെങ്കിലും പ്രിയങ്കയെ കേരളത്തില്‍ എത്തിക്കാന്‍ കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ ഇടപെടുന്നതിനാല്‍ ശുഭപ്രതീക്ഷയില്‍ തന്നെയാണ് കെപിസിസി. നെഹ്രു-ഗാന്ധി നേതൃത്വത്തിന്‍റെ ജനാധിപത്യ, മതേതര മൂല്യങ്ങളെ എന്നും ഇഷ്ടപ്പെടുന്നവരാണ് മലയാളികളെന്നും പ്രയിങ്കയുടെ വരവ് പാര്‍ട്ടിക്ക് കരുത്തേകുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി.
മൂന്നിടത്ത് റോഡ് ഷോ
അതേസമയം തന്നെ പ്രചരണങ്ങളുടെ ഭാഗമായി കേരളത്തില്‍ മൂന്നിടത്ത് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്. തിയ്യതികള്‍ പിന്നീട് പുറത്തുവിടും.റോഡ് ഷോയ്ക്ക് പുറമെ നിരവധി പൊതു പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്.
പ്രചരണത്തിന് എത്താന്‍ സാധിക്കില്ല
ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന‍്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നയിക്കേണ്ടതിനാല്‍ തന്നെ എല്ലായിടത്തും രാഹുല്‍ ഗാന്ധിക്ക് പ്രചരണത്തിന് എത്താന്‍ സാധിക്കില്ല. രാഹുല്‍ വരാത്ത മേഖലകളില്‍ പ്രിയങ്കയെ കൊണ്ടുവരാനാണ് കെപിസിസി ഉദ്ദേശിക്കുന്നുണ്ട്.
മലബാർ, മധ്യ കേരളം, തെക്കൻ കേരളം
രാഹുൽ ഗാന്ധിയുടെ പ്രചാരണം സംബന്ധിച്ചു പ്രവർത്തക സമിതി അംഗം എകെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി മുല്ലപ്പള്ളി ചർച്ച നടത്തി. മലബാർ, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ 3 റോഡ് ഷോ നടത്താനാണ് പദ്ധതി.