വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾ
കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇത്തവണ പ്രവചനങ്ങള്‍ക്കും അപ്പുറത്താണ്. ഭരണകക്ഷിയായ സിപിഎമ്മിന് ഇത് നിലനില്‍പ്പിന്റെ കൂടി പോരാട്ടമാണ്. കോണ്‍ഗ്രസിനാകട്ടെ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പരമാധി സീറ്റ് കേരളത്തില്‍ നിന്നും സംഭാവന ചെയ്യേണ്ടതുണ്ട്.
പ്രചാരണത്തില്‍ ഏറെ മുന്നിട്ട് നിന്ന ഇടതു മുന്നണിക്ക് ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ വലിയ പ്രതീക്ഷകളുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും അങ്ങനെ തന്നെ. യുഡിഎഫിന് 18 സീറ്റാണ് സിപിഎം ജയസാധ്യത കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മുസ്ലീം ലീഗ് വിലയിരുത്തല്‍ ഇങ്ങനെ:
വന്‍ ശക്തി ലീഗ് വോട്ടുകള്‍
കേരളത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളാണ് ലീഗ് കോട്ടകളായ പൊന്നാനിയും മലപ്പുറവും. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലും വന്‍ ശക്തി ലീഗ് വോട്ടുകള്‍ തന്നെയാണ്. അഭിമാന പോരാട്ടം നടക്കുന്ന വടകരയിലും ലീഗ് വോട്ടുകള്‍ നിര്‍ണായകമാണ്.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം
ശബരിമലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വലിയ തോതില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതിനെ ചെറുക്കാനായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മറുവശത്തും നടന്നിട്ടുണ്ട് എന്നാണ് എല്‍ഡിഎഫും യുഡിഎഫും വിലയിരുത്തുന്നത്.
യുഡിഎഫിന് ഗുണം ചെയ്തു
ഈ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആര്‍ക്കും ഗുണം ചെയ്യും എന്നതാവും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാനമാവുക. ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ വലിയ രീതിയില്‍ യുഡിഎഫിന് ഗുണം ചെയ്തു എന്നാണ് മുസ്ലീം ലീഗ് കോഴിക്കോട്ട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന്റെ വിലയിരുത്തല്‍.
17 മുതല്‍ 18 വരെ സീറ്റുകള്‍
യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകള്‍ ലഭിക്കും എന്നാണ് ലീഗ് കണക്ക് കൂട്ടുന്നത്. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും വിജയിക്കും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് 2,10000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും.
രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം
പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറിന് 70,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ലീഗ് വിലയിരുത്തുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നും രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിക്കുമെന്നും ലീഗ് വിലയിരുത്തുന്നു.
ജയരാജനെ തോല്‍പ്പിക്കും
പി ജയരാജനും കെ മുരളീധരനും കൊമ്പ് കോര്‍ത്ത വടകരയിലെ മത്സരം ലീഗ് അഭിമാന പോരാട്ടമായി ഏറ്റെടുത്തതായിരുന്നു. വടകരയില്‍ ലീഗിന്റെ കണക്ക് കൂട്ടലുകള്‍ വിജയിച്ചു. വലിയ ഭൂരിപക്ഷത്തില്‍ തന്നെ കെ മുരളീധരന്‍ ജയരാജനെ തോല്‍പ്പിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രചാരണത്തിൽ പാളിച്ച
വടകരയിലും കോഴിക്കോടും കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ലീഗ് യോഗം വിമര്‍ശിച്ചു. താഴെത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും താഴെത്തട്ടിലുളള പ്രവര്‍ത്തനം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുക്കേണ്ടതായി വന്നുവെന്നും സംസ്ഥാന സമിതി യോഗം കുറ്റപ്പെടുത്തി.
കൈ മെയ് മറന്ന് പ്രവർത്തനം
വടകരയില്‍ പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ക്കേ കെ മുരളീധരനെ ലീഗ് വലിയ തോതില്‍ പിന്തുണച്ചു. എതിരാളി ശക്തനായ ജയരാജന്‍ ആണെന്നതിനാല്‍ കൈ മെയ് മറന്നാണ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയത്. അക്കാര്യം മുരളീധരന്‍ തന്നെ സമ്മതിക്കുന്നുണ്ട് എന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
സ്ലിപ്പ് എത്തിക്കാൻ പോലും ആളില്ല
വടകരയില്‍ കോണ്‍ഗ്രസിന് സ്വാധീനമുളള പ്രദേശങ്ങളില്‍ സ്ലിപ്പുകള്‍ വീടുകളില്‍ എത്തിക്കാന്‍ പോലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ഇല്ലായിരുന്നുവെന്നും ലീഗ് വിമര്‍ശിച്ചു. അതേസമയം ലീഗിന് സ്വാധീനമുളള ഇടങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ വീട് കയറി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
കോഴിക്കോടും ബാധിച്ചു
വടകരയിലേതിന് സമാനമായ അവസ്ഥയാണ് കോഴിക്കോടും പ്രചാരണ രംഗത്ത് ഉണ്ടായിരുന്നത് എന്നും മുസ്ലീം ലീഗ് ആരോപിച്ചു. നേതാക്കള്‍ കൂട്ടത്തോടെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വയനാട്ടില്‍ കേന്ദ്രീകരിച്ചു. ഇത് എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചുവെന്നും ലീഗ് വിലയിരുത്തി.
എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്? നേതാവിന് മറുപടിയുമായി സന്ദീപാനന്ദ ഗിരി
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ