കൊല്ലത്ത് ഗ്ലാമര്‍ വിജയം നേടി എന്‍കെ പ്രേമചന്ദ്രന്.... ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍
കൊല്ലം: മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ സിപിഎമ്മിന് ഇത്തവണ തിരിച്ചടിയായി കൊല്ലത്ത് വമ്പന്‍ ജയമാണ് എന്‍കെ പ്രേമചന്ദ്രന് നേടിയത്. ഭൂരിപക്ഷം ഒരു ലക്ഷം കടത്തുകയും ചെയ്തു. പ്രേമചന്ദ്രന് 499677 വോട്ടാണ് ലഭിച്ചത്. 148856 വോട്ടിന്റെ പ്രേമചന്ദ്രന് ലഭിച്ചത്. സിപിഎമ്മിന്റെ കെഎന്‍ ബാലഗോപാലിന് 350821 വോട്ടാണ് ലഭിച്ചത്. അതേസമയം കൊല്ലത്തെ എല്ലാ മണ്ഡലങ്ങളിലും വന്‍ നേട്ടമാണ് യുഡിഎഫ് നേടിയത്.
കഴിഞ്ഞ തവണത്തെ പരനാറി പ്രയോഗം ഇത്തവണ ആവര്‍ത്തിച്ചതും, അദ്ദേഹത്തിനെതിരെയുള്ള അപവാദ പ്രചാരണവും ഗുണകരമായി എന്നാണ് വിലയിരുത്തല്‍. അതേസമയം കൊല്ലത്തെ തിരിച്ചടി സിപിഎം വിചാരിച്ചതിലും എത്രയോ വലുതാണ്. അതുകൊണ്ട് ജില്ലാ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം വരെ ഉയരാന്‍ സാധ്യതയുണ്ട്.
ഗ്ലാമര്‍ പോരാട്ടം
കൊല്ലത്ത് ഗ്ലാമര്‍ പോരാട്ടമാണ് ഇത്തവണ നടന്നത്. യുഡിഎഫിനായി സിറ്റിംഗ് എംപി എന്‍കെ പ്രേമചന്ദ്രനാണ് കളത്തില്‍ ഇറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെഎന്‍ ബാലഗോപാലിനെയാണ് പ്രേമചന്ദ്രനെതിരെ രംഗത്തിറക്കിയത്. ബിജെപി ന്യൂനപക്ഷ ദേശീയ സെക്രട്ടറി കെവി സാബുവിനെ കൂടി കളത്തില്‍ ഇറക്കിയതോടെ മത്സരം കടുപ്പമേറിയതായി. മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലായിരുന്നു സിപിഎം. എന്നാല്‍ പോരാട്ടം ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുകയും ചെയ്തു.
പ്രേമചന്ദ്രനെ വീഴ്ത്താന്‍
2014ല്‍ അപ്രതീക്ഷിതമായി യുഡിഎഫിലെത്തിയ ആര്‍എസ്പി നേതാവ് പ്രേമചന്ദ്രനെ പരാജയപ്പെടുത്തുക എന്നത് സിപിഎമ്മിന് ജീവന്മരണ പോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പരനാറി എന്ന് വിളിച്ചത് കഴിഞ്ഞ തവണ വന്‍ വിവാദമായിരുന്നു. ഇത്തവണ അത് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് പിണറായി. അതുകൊണ്ട് അഭിമാന പോരാട്ടം കൂടിയാണിത് സിപിഎമ്മിന്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പലതും പ്രേമചന്ദ്രന് വിജയിക്കുമെന്ന പ്രവചനമാണ് നടത്തിയത്.
ചരിത്രം ഇങ്ങനെ
കൊല്ലത്ത് വന്ന് ചേര്‍ന്നവരെയൊക്കെ തോളിലേറ്റി നടന്നിട്ടുള്ള നാടാണ്. എന്‍ ശ്രീകണ്ഠന് നായരെ 5 തവണ വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം വിജയിപ്പിച്ചിരുന്നു. കൊല്ലം ആര്‍എസ്പിയുടെ കോട്ടയായി മാറിയതും അങ്ങനെയാണ്. കോണ്‍ഗ്രസ് നേതാവ് ബി.കെ. നായരും പിന്നീട് മൂന്നു വട്ടം എസ്. കൃഷ്ണകുമാറും മണ്ഡലത്തെ പ്രതിനിധീകരിച്ചു. സിപിഎം നേതാവ് പി. രാജേന്ദ്രനും കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബര കുറുപ്പും ഇവിടെ നിന്നും എംപിയായിട്ടുണ്ട്. കോണ്‍ഗ്രസ് അഞ്ചു തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
പൊടിപാറിയ പ്രചാരണം
മണ്ഡലത്തില്‍ സിപിഎമ്മും ആര്‍എസ്പിയും തമ്മില്‍ വാശിയേറിയ പ്രചാരണമാണ് നടന്നത്. സിപിഎം പിണറായി വിജയന് സര്‍ക്കാരിന്റെ നേട്ടങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച്ചയും തുറന്നുകാട്ടിയാണ് പ്രചാരണം നടത്തിയത്. എന്നാല്‍ പ്രേമചന്ദ്രന് തന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് വോട്ട് ചോദിച്ചത്. അതേസമയം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം കാര്യമായി ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. പ്രചാരണം ശക്തമായത് ആര്‍ക്കാണ് മുന്‍തൂക്കം എന്ന് പറയുക അസാധ്യമായിരുന്നു.
എന്‍ കെ പ്രേമചന്ദ്രന്റെ മണ്ഡലം
ആര്‍എസ്പിയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ 1999ല്‍ സിപിഎം സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം സിറ്റിനെ ചൊല്ലിയുള്ള അവകാശതര്‍ക്കമാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആര്‍എസ്പിയെ മറുകണ്ടം ചാടിച്ച് ജനാധിപത്യ മുന്നണിക്കൊപ്പം നിര്‍ത്തിയത്. 2014ല്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെ തറപറ്റിച്ചാണ് എന്‍.കെ. പ്രേമചന്ദ്രന് പാര്‍ലമെന്റിലെത്തിയത്. പ്രേമചന്ദ്രന് 4,08, 528 വോട്ടും എം.എ. ബേബി 3,70,879 വോട്ടും ബിജെപി സ്ഥാനാര്‍ഥി പി.എം. വേലായുധന് 58,671 വോട്ടും നേടി. മികച്ച പാര്ലമെന്റേറിയന് എന്ന അംഗീകാരം അദ്ദേഹത്തെ തേടി എത്തിയത് പ്രവര്‍ത്തന മികവിന്റെ പ്രതിഫലനങ്ങളായും യുഡിഎഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബൈപ്പാസ് അടക്കമുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഊന്നിയാണ് എന്‍.കെ. പ്രേമചന്ദ്രന് പ്രചാരണം നടത്തിയത്.