സുരേന്ദ്രന്റെ വിധി തുഷാർ വെളളാപ്പളളിയുടെ കയ്യിൽ, തുഷാർ മനസ്സ് വെച്ചാൽ സുരേന്ദ്രന് പത്തനംതിട്ട സീറ്റ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുളള കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച സസ്പെന്‍സ് തുടരുകയാണ്. ബിജെപി എ ക്ലാസ് സീറ്റായി കാണുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കെ സുരേന്ദ്രനാണോ അതോ ശ്രീധരന് പിളളയാണോ എന്ന ആകാംഷ തുടരുകയാണ്.
തുഷാര്‍ വെള്ളാപ്പള്ളിയാണ് പത്തനംതിട്ടയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും ബിജെപിയെ പിന്നോട്ട് വലിക്കുന്ന ഘടകം എന്നാണ് സൂചന. തുഷാറിന്റെ തീരുമാനം പുറത്ത് വരുന്നതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മാറിമറിയാന്‍ സാധ്യതയുണ്ട്.
തൃശൂർ ബിഡിജെഎസിന്
തൃശൂര്‍ അടക്കം അഞ്ച് സീറ്റുകളാണ് ബിഡിജെഎസിന് വേണ്ടി ബിജെപി വിട്ട് കൊടുത്തിരിക്കുന്നത്. തൃശൂരില്‍ തുഷാര്‍ വെളളാപ്പളളി തന്നെ മത്സരിക്കണം എന്നാണ് അമിത് ഷായുടെ തീരുമാനം. ആ തീരുമാനത്തിന്റെ പുറത്താണ് ജയസാധ്യതയുളള തൃശൂര്‍ സീറ്റ് ബിജെപി വിട്ട് കൊടുത്തതും.
തുഷാറിൽ സസ്പെൻസ്
എന്നാല്‍ തുഷാര്‍ വെളളാപ്പളളി മത്സരിക്കാന്‍ ഇറങ്ങുമോ ഇല്ലയോ എന്നത് ഇപ്പോഴും സസ്പെന്‍സ് ആയിത്തന്നെ തുടരുകയാണ്. തുഷാര്‍ വെളളാപ്പളളിക്ക് മേല്‍ ബിജെപിയുടെ വന്‍ സമ്മര്‍ദ്ദമുണ്ട്. തുഷാര്‍ ആകട്ടെ ഇതുവരെ ഒരു തീരുമാനം തുറന്ന് പറഞ്ഞിട്ടുമില്ല.
പത്തനംതിട്ട ആർക്ക്
തുഷാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ മണ്ഡലത്തിലെ എസ്എന്‍ഡിപി വോട്ടുകള്‍ അടക്കം തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. തുഷാര്‍ മത്സരിക്കുന്നതിനെ നേരത്തെ വെളളാപ്പളളി നടേശന് എതിര്‍ത്തിരുന്നു. തുഷാറിന്റെ കാര്യത്തിലെ ഈ അനിശ്ചിതത്വം തന്നെയാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപി വൈകുന്നതിനുളള കാരണവും.
വിധി തുഷാറിന്റെ കയ്യിൽ
തുഷാര്‍ മത്സരിക്കുന്നില്ല എന്നാണ് തീരുമാനമെങ്കില്‍ തൃശൂര്‍ സീറ്റ് ബിജെപി തിരിച്ചെടുത്തേക്കും. തൃശൂരില്‍ കെ സുരേന്ദ്രനെയാവും ബിജെപി മത്സരത്തിന് ഇറക്കുക. ഇതോടെ പത്തനംതിട്ട സീറ്റ് സ്വപ്നം കണ്ട് നടന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിളളയ്ക്ക് ആ സീറ്റ് തന്നെ ലഭിക്കും.
ശ്രീധരൻ പിളളയുടെ സ്വപ്നം
ഇനി തൃശൂരില്‍ മത്സരിക്കാന്‍ തുഷാര്‍ തയ്യാറാവുകയാണ് എങ്കില്‍ പത്തനംതിട്ട സീറ്റ് തന്നെ സുരേന്ദ്രന് ലഭിക്കും. അങ്ങനെയെങ്കില്‍ ശ്രീധരന് പിളളയ്ക്ക് മാറി നില്‍ക്കേണ്ടി വരും. തുഷാര്‍ വെളളാപ്പളളി മത്സരിക്കുമോ എന്നത് ഇന്ന് ചേരാനിരിക്കുന്ന ബിഡിജെഎസ് യോഗത്തിന് ശേഷം മാത്രമേ തീരുമാനമാവുകയുളളൂ.
പകരം സീറ്റ് മലബാറിൽ
ബിഡിജെഎസ് തീരുമാനം അറിയിച്ചതിന് ശേഷം മാത്രമേ ബിജെപി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയുളളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ സീറ്റ് ഏറ്റെടുക്കുകയാണ് എങ്കില്‍ പകരമായി ബിഡിജെഎസിന് മലബാറില്‍ നിന്നുളള ഏതെങ്കിലും സീറ്റ് നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലക്കം മറിഞ്ഞ് വെളളാപ്പളളി
തുഷാര്‍ വെളളാപ്പളളി മത്സരിക്കുന്നതിനെ നേരത്തെ ശക്തമായി എതിര്‍ത്ത വെള്ളാപ്പളളി നടേശന് ഇപ്പോള്‍ നിലപാട് മാറ്റി രംഗത്ത് വന്നിട്ടുണ്ട്. തുഷാര്‍ മത്സരിക്കുന്നതിന് താന്‍ എതിരല്ല എന്നാണ് വെളളാപ്പളളി വ്യക്തമാക്കിയിരിക്കുന്നത്. എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെയ്ക്കേണ്ടി വരുമോ എന്നിപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും വെളളാപ്പളളി പറഞ്ഞു.
നേതാക്കളിൽ അതൃപ്തി
വെള്ളാപ്പളളി നിലപാട് മയപ്പെടുത്തിയ സാഹചര്യത്തില്‍ തുഷാര്‍ തൃശൂരില്‍ മത്സരിക്കാന്‍ തയ്യാറാവും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ബിജെപിക്കുളളില്‍ അതൃപ്തി പടരുകയാണ്. നേതാക്കള്‍ അതൃപ്തി തുറന്ന് പറഞ്ഞ് രംഗത്ത് എത്തിക്കഴിഞ്ഞു.
കാരണം അറിയില്ല
ശ്രീധരന് പിളളയും എംടി രമേശും തങ്ങളുടെ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് എന്ന് അറിയില്ല എന്നാണ് നേതാക്കളുടെ പ്രതികരണം. ശ്രീധരന് പിളളയും എംടി രമേശും പത്തനംതിട്ട സീറ്റിന് വേണ്ടിയുളള മത്സരത്തില്‍ ഉണ്ടായിരുന്നവരാണ്.
ഭിന്നത രൂക്ഷമാകും
മുരളീധര പക്ഷം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായിട്ടാണ് ശ്രീധരന് പിളളയ്ക്ക് മത്സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നത്. മാത്രമല്ല എംടി രമേശിനോടും മാറിനില്ക്കാന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ശ്രീധരന് പിളളയ്ക്കും രമേശിനും സീറ്റ് നിഷേധിക്കപ്പെട്ടത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കിയേക്കും.
ചെര്‍പ്പുളശ്ശേരി പീഡനം: റേപ്പ് ജോക്കുമായി വിടി ബൽറാം, വൻ പ്രതിഷേധം, പോസ്റ്റ് പിൻവലിച്ച് എംഎൽഎ