തൃശൂരിൽ തുഷാർ വെളളാപ്പളളി ഇൻ, കെ സുരേന്ദ്രൻ ഔട്ട്! അമിത് ഷായുമായുളള ചർച്ചയിൽ തീരുമാനമെന്ന് സൂചന
തിരുവനന്തപുരം: ഏറെ നിര്‍ണായകമായ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിക്കാന്‍ ബിജെപിക്കായിട്ടില്ല. വിജയസാധ്യതയുളള സീറ്റുകള്‍ക്ക് വേണ്ടി പാര്‍ട്ടിക്കുളളില്‍ പിടിവലി തുടരുകയാണ്.
തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ പേരിലാണ് ശ്രീധരന്‍ പിളളയും കെ സുരേന്ദ്രനും തമ്മില്‍ ഇടഞ്ഞിരിക്കുന്നത്. തൃശൂര്‍ സുരേന്ദ്രന് ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. കാരണം തുഷാര്‍ വെള്ളാപ്പളളിയെ മത്സരിപ്പിക്കാന്‍ അമിത് ഷാ തീരുമാനമെടുത്ത് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്ത് കുമ്മനം തന്നെ
കേരളത്തില്‍ തിരുവനന്തപുരത്തും കോട്ടയത്തും മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയാവും ബിജെപി സ്ഥാനാര്‍ത്ഥി എന്നുറപ്പായിരിക്കുന്നു. കുമ്മനത്തിന് വേണ്ടിയുളള പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.
കോട്ടയത്ത് പിസി തോമസ്
കോട്ടയത്ത് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ പിസി തോമസിനാണ് സീറ്റ്. ബാക്കി 18 സീറ്റുകളിലും തീരുമാനമാകാനിരിക്കുന്നതേ ഉളളൂ. തിരുവനന്തപുരം എന്നത് പോലെ ബിജെപിക്ക് വന്‍ വിജയ പ്രതീക്ഷകളുളള സീറ്റുകളാണ് പത്തനംതിട്ടയും തൃശൂരും..
തൃശൂരും പത്തനംതിട്ടയും
രണ്ട് സീറ്റിന് വേണ്ടിയും പാര്‍ട്ടിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ബിഡിജെഎസും തൃശൂര്‍ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. തുഷാര്‍ വെളളാപ്പളളി മത്സരിക്കുകയാണ് എങ്കില്‍ തൃശൂര്‍ സീറ്റ് നല്‍കാം എന്ന നിലപാടിലായിരുന്നു ബിജെപി. എന്നാല്‍ തുഷാര്‍ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.
തൃശൂരിൽ തുഷാർ വേണം
എസ്എന്‍ഡിപി ഭാരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് വെളളാപ്പളളി നടേശന്റെ തീരുമാനം. അതേസമയം മത്സരിക്കാന്‍ തുഷാര്‍ വെളളാപ്പളളിക്ക് മേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. തുഷാര്‍ മത്സരിക്കുന്നത് തൃശൂരില്‍ നേട്ടമാകും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
അമിത് ഷായുമായി ചർച്ച
തുഷാര്‍ അല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ ബിഡിജെഎസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് പോകുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൂന്ന് തവണയാണ് തുഷാറുമായി ചര്‍ച്ച നടത്തിയത്. തിങ്കളാഴ്ച ആയിരുന്നു അവസാന ചര്‍ച്ച.
സമ്മതം മൂളി തുഷാർ
ഈ ചര്‍ച്ചയില്‍ തൃശൂരില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പളളി സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം അംഗീകരിച്ചുവെന്നും സൂചനയുണ്ട്. അന്തിമ പ്രഖ്യാപനം ഉടനെ ഉണ്ടായിരിക്കും.
പണി കിട്ടിയത് സുരേന്ദ്രന്
തുഷാര്‍ തൃശൂരില്‍ മത്സരിക്കാനെത്തുന്നതോടെ പണി കിട്ടിയിരിക്കുന്നത് കെ സുരേന്ദ്രനാണ്. സുരേന്ദ്രന് മത്സരിക്കാന്‍ താല്‍പര്യമുളള രണ്ട് മണ്ഡലങ്ങള്‍ തൃശൂരും പത്തനംതിട്ടയുമാണ്. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിളളയുടെ പേരാണ് ഒന്നാമത് ഉളളത്.
വിട്ടുകൊടുക്കാതെ ശ്രീധരൻ പിളള
രണ്ടാമതായി പത്തംതിട്ടയില്‍ പരിഗണിക്കുന്നത് എംടി രമേശനെ ആണ്. സാധ്യതാ പട്ടികയില്‍ മൂന്നാമത് മാത്രമാണ് കെ സുരേന്ദ്രന്റെ പേരുളളത്. പത്തനംതിട്ടയോ തൃശൂരോ അല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. എന്നാല്‍ പത്തനംതിട്ട വിട്ടുകൊടുക്കാന്‍ ശ്രീധരന്‍ പിളള തയ്യാറല്ല.
രണ്ടാമൻ രമേശ്
അതേസമയം സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കേണ്ടതില്ല എന്ന പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ശ്രീധരന്‍ പിളളയ്ക്ക് പിന്മാറേണ്ടി വരും. അപ്പോഴും രണ്ടാമതുളള എംടി രമേശിനാവും പരിഗണന കിട്ടുക. സുരേന്ദ്രന്റെ പേര് ഒന്നാം സ്ഥാനത്ത് ഉളളത് തൃശൂര്‍ മണ്ഡലത്തില്‍ മാത്രമാണ്
സുരേന്ദ്രന് സീറ്റില്ലേ
നിലവില്‍ കെ സുരേന്ദ്ര് സീറ്റ് കണ്ടെത്താനാവാതെ അങ്കലാപ്പിലാണ് ബിജെപി. ശബരിമല സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നതോടെ പാര്‍ട്ടി അണികള്‍ക്കിടയില്‍ സുരേന്ദ്രന്റെ ഇമേജ് വര്‍ധിച്ചിട്ടുണ്ട്. സുരേന്ദ്രന് സീറ്റ് നല്‍കിയില്ലെങ്കില്‍ അത് വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കും. ഇതും ബിജെപി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.