മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ സബ് കളക്ടറുടെ നിര്‍ദേശം
തൊടുപുഴ: മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും സബ്കളക്ടറുടെ നിര്‍ദേശം. ദേവികുളം സബ് കളക്ടര്‍ രേണുരാജ് ആണ് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്കി.
ഡ്യൂട്ടിക്കെത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് സബ് കളക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഹാജരാകാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കത്തിപ്പാറ സ്കൂളില്‍ നിയോഗിച്ച ഉദ്യോഗസ്ഥന് കെവി ഗോപിയെ ആണ് മദ്യപിച്ചെത്തിയെന്ന് ചൂണ്ടിക്കാട്ടി സസ്പെന്റ് ചെയ്തത്. അടിമാലി എസ്എന്‍ഡിപി സ്കൂളില്‍ ഡ്യൂട്ടിക്കെത്താത്ത എലിസബത്ത്, ആനക്കുളത്ത് ഡ്യൂട്ടിക്കെത്താത്ത ഡെന്നി അഗസ്റ്റിന്, ഉടുംമ്പുംചോല സ്കൂളില്‍ ഡ്യൂട്ടിക്കെത്താത്ത മണികണ്ഠന് എന്നിവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണവും വ്യാപകമാണ്. കൊല്ലത്തും മലപ്പുറത്തും പരാതി ഉയര്‍ന്നു. കൊല്ലം കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതി. രണ്ടു ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. 89, 82 ബൂത്തുകളില്‍ കൗണ്‍സിലര്‍ വോട്ട് ചെയ്തുവെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. വോട്ടിങ് രേഖകള്‍ സഹിതം യുഡിഎഫ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!
കൊല്ലം നഗരത്തിലെ പട്ടത്താനം എസ്എന്‍ഡിപി യുപി സ്കൂളിലെ ബൂത്തിലും കള്ളവോട്ട് ചെയ്തുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മഞ്ജു എന്ന യുവതിയുടെ വോട്ട് അവര്‍ രേഖപ്പെടുത്തും മുമ്പ് ആരോ ചെയ്തു. വോട്ട് ചെയ്യണമെന്ന് മഞ്ജു നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്കി. മലപ്പുറം പാതാക്കര ബൂത്തിലും കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപണമുണ്ട്.
സംസ്ഥാനത്തെ വോട്ടിങ് മെഷീനില്‍ വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പറഞ്ഞു. രാവിലെ ഒമ്പതുമണിയോടെ കേരളത്തിലെ പോളിങ് 12 ശതമാനമായി. ആദ്യമൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 19 ശതമാനമാണ് പോളിങ്. അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 34 ശതമാനമായി.