ലോക് താന്ത്രിക് ജനതാദളില് പൊട്ടിത്തെറി! സംസ്ഥാന അധ്യക്ഷ പദവിയെ ചൊല്ലി തർക്കം മുറുകുന്നു!
വടകര: പിളരും തോറും വളരുകയും, വളരും തോറും പിളരുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പിൻതലമുറ എന്നവകാശപ്പെടുന്ന ആഴ്ചകൾക്ക് മുൻപ് രൂപം നൽകിയ ലോക് താന്ത്രിക് ജനതാദളിന്റെ സംസ്ഥാന അധ്യക്ഷ പദവിയെ ചൊല്ലി തർക്കം മുറുകുന്നു. സ്വതന്ത്രനായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ എം.പി.വീരേന്ദ്രകുമാറിന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതാണ് പ്രസിഡണ്ട് പദവിയിലേക്ക് തർക്കം മുറുക്കിയത്. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ തർക്കം മുറുകിയിരിക്കയാണ്.
പുതിയ പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ:വർഗ്ഗീസ് ജോർജ്, സെക്രട്ടറിമാരിലൊരാളായ എം.വി.ശ്രേയംസ് കുമാർ എന്നിവർക്ക് വേണ്ടിയുള്ള തർക്കമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്.നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ(യു)ബി.ജെ.പി.നേതൃത്വം നൽകുന്ന എൻ.ഡി.എ.യുടെ ഭാഗമായതോടെയാണ് ശരത് യാദവിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകൾ പ്രതിപക്ഷ ഏകോപനത്തിനായി പുതിയ പ്രസ്ഥാനം രൂപീകരിച്ചത്.
ഇക്കഴിഞ്ഞ മെയ് 18ന് ഡെൽഹിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പാർട്ടി പ്രഖ്യാപന കൺവെൻഷനിൽ ഫത്തേ സിംഗ് പ്രസിഡണ്ടായി പുതിയ പാർട്ടി രൂപീകരിച്ചത്.എന്നാൽ ആഴ്ചകൾ മാത്രം പ്രായമുള്ള പുതിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തർക്കം മുറുകിയതോടെ ഈ മാസം 11ന് പാലക്കാട് ടോപ് ഇൻ ടൌൺ ഓഡിറ്റോറിയത്തിൽ വെച്ച് പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. പുതിയ പാർട്ടി രുപീകരിക്കുന്നതിന്റെ മുൻപുണ്ടായിരുന്ന ജനതാദൾ(യു)വിന്റെ സംസ്ഥാന കമ്മറ്റി ഭാരവാഹികൾ,ജില്ലാ പ്രസിഡണ്ടുമാർ, സഹസംഘടന സംസ്ഥാന അധ്യക്ഷന്മാർ, യുവജനതാദൾ ദേശീയ അധ്യക്ഷൻ സലീം മടവൂർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. പുതിയ പാർട്ടിയുടെ ദേശീയ നേതാവ് അരുൺകുമാർ ശ്രീവാസ്തവ യോഗത്തിൽ പങ്കെടുക്കും.
പാർട്ടിക്ക് ഏറെ സ്വാധീനമുള്ള കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മറ്റികൾ വർഗ്ഗീസ് ജോർജിന് വേണ്ടി പരസ്യ പ്രചാരണം ആരംഭിച്ചിരിക്കയാണ്. പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തർക്കം മുറുക്കിയത് അണികളിലും മുറുമുറുപ്പ് ഉയരുകയാണ്. നേതാക്കളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള പാർട്ടിയായി സോഷ്യലിസ്റ്റുകൾ മാറിയതായും, ബി.ജെ.പി.ക്കെതിരെ പ്രതിപക്ഷ ഐക്യനിര ഉയർന്നു വരേണ്ട സാഹചര്യത്തിൽ അധികാരത്തിനു വേണ്ടി തമ്മിലടിക്കുന്ന നേതൃത്വത്തിനെതിരെ അണികൾ സിപിഎം പോലുള്ള സംഘടനകളിലേക്ക് കയറി പറ്റാനുള്ള തയ്യാറെടുപ്പിലാണ്.