പ്രവാസികള്‍ക്ക് ഉപകാരം ചെയ്യാനായില്ലെങ്കിലും ഉപദ്രവിക്കരുത്: പ്രതിപക്ഷത്തിനെതിരെ കെടി ജലീല്‍
തിരുവനന്തപുരം: ലോക കേരള സഭ വേദിയില്‍ പ്രതിപക്ഷത്തിനെതിരെ മുന്‍ മന്ത്രി കെടി ജലീല്‍. പ്രവാസികള്‍ക്ക് ഉപകാരം ചെയ്യാനായില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാന്‍ നോക്കണമെന്നാണ് കെടി ജലീല്‍ വ്യക്തമാക്കിയത്. ക്രിയാത്മകമായ വിമർശനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ ചില തൽപ്പര കക്ഷികൾ അഴിച്ചു വിടുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചില പ്രവാസി സമൂഹങ്ങളുടെ ഭാവിയെ പോലും പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍
പ്രവാസികൾക്ക് ഉപകാരം ചെയ്യാൻ കഴിയില്ലെങ്കിൽ ഉപദ്രവം വരുത്താതിരിക്കാനെങ്കിലും ജാഗ്രത പാലിക്കാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Recommended Video
റിയാസിനെ എനിക്കിഷ്ടമാണ്; കാരണം, അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ വ്യക്തയുണ്ട്-വൈറല്‍ കുറിപ്പ്
മനുഷ്യവാസം സാദ്ധ്യമായ ഏതാണ്ടെല്ലാ സ്ഥലങ്ങളിലും മലയാളികളുടെ സാന്നിദ്ധ്യമുണ്ട്. പരമത സംസ്കാര-ഭാഷ-വേഷാ തികളെ ബഹുമാനിക്കലും ആദരിക്കലുമാണ് പ്രവാസ ജീവിതത്തിൻ്റെ വിജയം. ബഹുസ്വരതയുടെ ഈറ്റില്ലമായ ഭാരതത്തിൻ്റെ പാരമ്പര്യം പ്രാചീന കാലം മുതൽക്കേ നമ്മെ പഠിപ്പിച്ചതും അതാണ്. ആ മനോഗതമാണ് ഇന്ത്യക്കാർക്ക് മറ്റു പ്രവാസി സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി എത്തിപ്പെട്ടിടത്തെല്ലാം പൊതു സ്വീകാര്യത നേടിക്കൊടുത്തത്. ഒന്നിനെയും നിരാകരിക്കാനല്ല എല്ലാറ്റിനെയും ഉൾക്കൊള്ളാനാണ് ഇന്ത്യൻ പൈതൃകം നമ്മെ പ്രചോദിപ്പിച്ചത്. ഏത് പ്രതികൂല സാഹചര്യങ്ങളെയും സധൈര്യം നേരിട്ട് മുന്നേറാനുള്ള മനസ്സും കരുത്തും ശുഭാപ്തി വിശ്വാസവുമാണ് മലയാളി പ്രവാസികളുടെ മുഖമുദ്ര.
അനുമോള്‍ പൊളിച്ചടുക്കിയല്ലോ.. തകർത്തു... : മഞ്ഞയില്‍ നിറഞ്ഞാടി താരം, ചിത്രം വൈറല്‍
ലോകത്തിൻ്റെ ഏത് കോണിലാണെങ്കിലും മലയാളത്തനിമ കാത്തു സൂക്ഷിക്കാനും സഹോദര വിശ്വാസ സംഹിതകളോട് ഇഴകിച്ചേരാനും ഒരു വൈമനസ്യവും കാണിക്കാത്തവരാണ് മലയാളീ പ്രവാസി സമൂഹം. ആധുനിക കേരളത്തിൻ്റെ മനസ്സ് രൂപപ്പെടുത്തിയത് നവോത്ഥാന മൂല്യങ്ങളും വിപ്ലവകരമായ ഭരണ പരിഷ്കാരങ്ങളുമായിരുന്നെങ്കിൽ, മലയാള മണ്ണിൻ്റെ ഭൗതിക പുരോഗതിയുടെ അടിത്തറയായി വർത്തിച്ചത് പ്രവാസികൾ ചോര നീരാക്കി അദ്ധ്വാനിച്ചുണ്ടാക്കിയ വിദേശ നാണ്യമാണ്. കേരളത്തിൻ്റെ ഓരോ തൂണിലും തുരുമ്പിലും അതു കാണാനാകും. ആകാശത്തിൻ്റെ ഏതു ഭാഗത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോഴും മലയാളക്കരയുടെ ഹൃദയമിടിപ്പ് കൂടുന്നത് അതുകൊണ്ടാണ്. സൂര്യനസ്തമിക്കാത്ത സമൂഹം എന്ന വിശേഷണത്തിന് മലയാളികൾ അർഹരായതിൻ്റെ രഹസ്യവും മറ്റൊന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസത്തിന് മനുഷ്യനോളം പഴക്കമുണ്ട്. പഞ്ചത്തിൻ്റെയും മനുഷ്യൻ്റെയും ഉൽപ്പത്തിയെ കുറിച്ച് രണ്ട് പ്രബല അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ഒന്ന് ശാസ്ത്രമാണെങ്കിൽ മറ്റൊന്ന് വേദഗ്രന്ഥ കാഴ്ചപ്പാടാണ്. വേദങ്ങൾ പറയുന്നത് പ്രകാരം ആദിമനുഷ്യനായ ആദമും ഹവ്വയും സൃഷ്ടിക്കപ്പെട്ടത് സ്വർഗ്ഗത്തിലാണ്. അവിടെ പാലിക്കേണ്ട വ്യവസ്ഥ അവർ ലംഘിച്ചു. അതിനുള്ള ശിക്ഷയെന്നോണം അവരിരുവരും ഭൂമിയിലേക്ക് പറഞ്ഞയക്കപ്പെട്ടു. ജനിച്ച ദേശത്ത് നിന്ന് ആദി മനുഷ്യർ ഭൂമിയിലെത്തിയത് പ്രവാസികളായിട്ടാണെന്നാണ് വേദഗ്രന്ഥ ഭാഷ്യം. പാലായനം ചെയ്യാത്ത ദൈവ ദൂതരായ പ്രവാചകൻമാർ നന്നേ കുറവാണ്. ജീസസും മോസസും അബ്രഹാമും അക്കൂട്ടത്തിൽ പെടുന്നു. ജനിച്ച മണ്ണായ മക്കയിൽ നിന്ന് മദീനയിലേക്ക് കുടിയേറേണ്ടി വന്ന മുഹമ്മദ് നബിയുടെ ചരിത്രം സുവിദിതമാണ്. മക്കയിൽ വെച്ചല്ല അദ്ദേഹം മരിച്ചത്, പ്രവാസ മണ്ണായ മദീനയിൽ വെച്ചാണ്. മനുഷ്യാരംഭം മുതൽ തുടങ്ങിയ ചരിത്രത്തിലെ പ്രവാസ ജീവിതം ഇന്നും അഭംഗുരം തുടരുന്നു. അവസാനത്തെ മനുഷ്യനും എരിഞ്ഞൊടുങ്ങുന്നതു വരെ അത് തുടർന്നുകൊണ്ടേയിരിക്കും.
ലോകത്ത് എത്ര കോടി മനുഷ്യരുണ്ടോ അത്ര കോടി അവസരങ്ങളുമുണ്ട്. ജനിക്കുന്ന ഒരാളും മറ്റൊരാൾക്ക് ഭീഷണിയല്ല. ആരും ആരുടെയും അവസരങ്ങൾ കവർന്നെടുക്കുമെന്ന ഭയവും വേണ്ട. നോക്കെത്തുന്നേടത്ത് അവസരങ്ങളില്ലെങ്കിൽ നോക്കെത്താ ദൂരത്ത് അതുണ്ടാകും. മനുഷ്യർക്കായി പ്രകൃതി കരുതിവെച്ചിട്ടുള്ള അവസരങ്ങൾ തേടിപ്പോകുന്നവരെയാണ് കുടിയേറ്റക്കാർ അഥവാ പ്രവാസികൾ എന്ന് ലോകം വിളിച്ചത്. പ്രവാസി സഹോദരങ്ങൾ ലോക പൗരൻമാരായ കഥയുടെ രത്നച്ചുരുക്കമാണിത്. ഇതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാകും. ഞാൻ എൻ്റെ നിരീക്ഷണം പറഞ്ഞു എന്നു മാത്രമെന്നും കെടി ജലീല്‍ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വാലറ്റത്തുള്ള ചെറിയൊരു സംസ്ഥാനമാണ് കേരളം. മൂന്നുകോടി ജനസംഖ്യയാണ് നമുക്കുള്ളത്. അതിൽ 40 ലക്ഷം മലയാളികൾ വിദേശ രാജ്യങ്ങളിൽ ഉപജീവനം നടത്തുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഏതാണ്ട് അത്ര തന്നെ എണ്ണം ആളുകൾ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ ചെറുകിട ഇടത്തരം സംരഭങ്ങൾ നടത്തുകയോ ചെയ്യുന്നു. മൂന്ന് നാല് തലമുറകളായി വിദേശ രാഷ്ട്രങ്ങളിൽ പൗരത്വവും പാസ്പോർട്ടും നേടി ജീവിതം നയിക്കുന്ന മലയാളികൾ 20 ലക്ഷത്തിലധികമാണ്. ഇവിടെ കൂടിയിരിക്കുന്ന അംഗങ്ങളിൽ 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവരല്ല. അവരിപ്പോൾ സ്ഥിരതാമസമാക്കിയ രാജ്യങ്ങളിലെ പാസ്പോർട്ട് ലഭിച്ചിട്ടുള്ളവരാണ്.
വൈവിധ്യമാർന്ന ഋതുഭേദങ്ങളിൽ കഴിയുന്നവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഒന്നാം പിണറായി സർക്കർ നടത്തിയ ചരിത്രപരമായ കാൽവെപ്പാണ് ലോക കേരള സഭ. കേരള നിയമ നിർമ്മാണ സഭക്കെന്ന പോലെ ലോക കേരള സഭക്കും ഒരു സ്ഥിരം സമ്മേളന വേദിയും സർക്കാർ ഒരുക്കി. നമ്മൾ സമ്മേളിച്ചിരിക്കുന്ന ശങ്കരനാരായണൻ തമ്പി ഹാൾ ലോക കേരള സഭാ ഹാൾ എന്ന നിലയിൽ പരിവർത്തിപ്പിച്ചത് സർക്കാർ ഈ സഭക്ക് നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. 2018 ലാണ് ലോക കേരള സഭ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിലവിൽ വന്നത്. പ്രതിപക്ഷ നേതാവാണ് ഉപനേതാവ്. കേരള നിയമസഭാ അദ്ധ്യക്ഷനാണ് ലോക കേരള സഭാ അദ്ധ്യക്ഷൻ. അഞ്ച് വയസ്സേ LKS ന് ആയിട്ടുള്ളൂ.
അഞ്ചു വർഷം കൊണ്ട് ഒരു സംവിധാനം എത്രകണ്ട് മെച്ചപ്പെടാൻ കഴിയുമോ അത്രകണ്ട് ലോക കേരള സഭ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അതിന് അനുസൃതമായ നേട്ടങ്ങളും ലോക കേരള സഭ കൊണ്ട് പ്രവാസി സമൂഹത്തിന് ഉണ്ടായിട്ടുണ്ട്. അതിൻ്റെ തെളിവാണ് ഇവിടെ ഉയർന്നു വന്ന ചർച്ചകളിൽ, ഉയർത്തണം, വിപുലപ്പെടുത്തണം, അഭിവൃദ്ധിപ്പെടുത്തണം എന്ന് തുടങ്ങിയ വാക്കുകൾ നിർലോഭം കേൾക്കാനിടയായത്. "Rome was not build in a day". റോമാ നഗരം ഒറ്റ ദിവസം കൊണ്ട് ഉണ്ടായിട്ടുള്ളതല്ല. അഞ്ചു വർഷം കൊണ്ട് ലോക കേരള സഭ ലക്ഷ്യത്തിലേക്കുള്ള വഴി കുറേ പിന്നിട്ടു. ഇനിയും നമുക്ക് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. ആ പാതയിൽ മൂന്നാം ലോക കേരള സഭാ സമ്മേളനം വലിയ പങ്കു വഹിക്കും എന്നാണ് പ്രതീക്ഷയെന്നും കെടി ജലീല്‍ കൂട്ടിച്ചേർത്തു.