ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി; ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം
തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയ പരാതിയിൽ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. കേസില്‍ ആഗസ്ത് 1 ന് ഹാജരാകാന്‍ ജേക്കബ് തോമസിനോട് ലോകായുക്ത ആവശ്യപ്പെട്ടു. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ വിജിലന്‍സ് ജേക്കബ് തോമസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിൽ ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.
ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ കഴമ്പില്ലെന്നും പരാതിക്കാരന്‍ തെളിവൊന്നും നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് തള്ളിയത്. കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്ര -ടെക്നോ എന്ന സ്ഥാപത്തിന്‍റെ ഡയറക്ടര്‍ എന്ന നിലയില്‍ തമിഴനാട്ടിലെ രാജപാളയത്ത് 2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് 100 ഏക്കര്‍ ഭൂമി അനധികൃതമായി വാങ്ങിയെന്നാണ് പരാതി. ഈ സ്വത്ത് വിവരം ജേക്കബ് തോമസ് സര്‍ക്കാരില്‍ നിന്ന് മറവിച്ചുവച്ചുവെന്നും പരാതിയുണ്ടായിരുന്നു.
പിന്നീട് വിജിലൻസ് അന്വേഷണ ങറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോക്കബ് തോമസിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഐഎംജിയുടെ ഡയറക്ടറാണ് ഇപ്പോൾ ജേക്കബ് തോമസ്. ടിപി സെൻകുമാർ വെള്ളിയാഴ്ച വിരമിക്കുന്നതിന്റെ ഒഴിവിലേക്ക് ലോക്നാഥ് ബെഹ്റയെ നിയമിച്ചിരുന്നു. എന്നാൽ സീനിയോറിറ്റി പ്രകാരം ജേക്കബ് തോമസിനെയാണ് പോലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കേണ്ടിയിരുന്നത്.