മോഹന്‍ലാലിനെ മുന്നിൽ നിർത്തിയാൽ കേരളം ബിജെപി പിടിക്കും? 10 മണ്ഡലങ്ങൾ... കളി കാര്യമാകുന്നതിങ്ങനെ
തിരുവനന്തപുരം: മോഹന്‍ലാലിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് ഉദ്ദേശിക്കുന്നു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുറത്ത് വന്നത്. എന്നാല്‍ അതിന്റെ സാധ്യതകള്‍ തള്ളിക്കളയുകയായിരുന്നു മലയാളികള്‍. മോഹന്‍ലാലും ഇക്കാര്യത്തില്‍ ഒരു അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല.
ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'
മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല... തിരഞ്ഞെടുപ്പിലേ മത്സരിക്കില്ല!!! എന്തുകൊണ്ട്?
എന്നാല്‍ ഇപ്പോള്‍ കുറച്ച്കൂടി വ്യക്തമായ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഗെയിം പ്ലാനില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുക എന്നത് പ്രധാന പദ്ധതികളില്‍ ഒന്നാണെന്ന് പറയുന്നു. കേരളത്തില്‍ മുന്നില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് മോഹന്‍ലാലിനെ ആണെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കി ബിജെപി ഒരു ശ്രമം നടത്തിയിരുന്നത് കേരളം കണ്ടതാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് സാധിക്കുകയും ചെയ്തു. ഇത്തവണ, മോഹന്‍ലാലിനെ പോലെ ഒരാളെ മുന്നില്‍ നിര്‍ത്താന്‍ സാധിച്ചാല്‍, ബിജെപിയ്‌ക്കൊപ്പം കൂടുതല്‍ സെലിബ്രിറ്റികള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ പത്ത് ശതമാനത്തിലധികം വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ ഈ മണ്ഡലങ്ങളില്‍ എന്ത് സംഭവിക്കും? ഇതല്ലാതെ പിടിച്ചെടുക്കാവുന്ന മണ്ഡലങ്ങള്‍ ഏതെല്ലാം?
മോഹന്‍ലാല്‍
കേരളത്തില്‍ ഏറ്റവും അധികം താരമൂല്യവും ആരാധര വൃന്ദവും ഉള്ള സിനിമ താരമാണ് മോഹന്‍ലാല്‍. പൊതുരാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും മോഹന്‍ലാലിനെ പലപ്പോഴും സംഘപരിവാറിന്റെ ആലയില്‍ കൊണ്ടുചെന്ന് കെട്ടാന്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം എപ്പോഴും തയ്യാറാകുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ അത് സംഭവിക്കുമോ എന്നാണ് അറിയേണ്ടത്.
അനിശ്ചിതത്വങ്ങള്‍ക്കപ്പുറം
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പല പ്രമുഖരും ബിജെപിയിലേക്ക് കൂടുമാറിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തന്നെ പല പ്രമുഖ നേതാക്കളും ഇരുട്ടി വെളുത്തപ്പോള്‍ ബിജെപിയുടെ കുപ്പായം അണിഞ്ഞിട്ടുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ മോഹന്‍ലാല്‍ ഒരു ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് തീര്‍ത്തുപറയാന്‍ സാധിക്കുകയും ഇല്ല.
തിരുവനന്തപുരത്ത് മത്സരിച്ചാല്‍...
കേരളത്തില്‍ ബിജെപിയുടെ എറ്റവും ശക്തമായ മണ്ഡലം ഏതെന്ന് ചോദിച്ചാല്‍- തിരുവനന്തപുരം എന്ന് തന്നെ ആയിരിക്കും ഉത്തരം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയതും ബിജെപി ആയിരുന്നു. ഒരുവേള, തലസ്ഥാന മണ്ഡലം ബിജെപി പിടിക്കുമോ എന്ന ആശങ്കയും സൃഷ്ടിക്കപ്പെട്ടിരുന്നു.
ഏഴില്‍ നാല് മണ്ഡലങ്ങള്‍
തിരുവനന്തപുരത്ത് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശശി തരൂരിനെതിരെ മോഹന്‍ലാല്‍ മത്സരിച്ചാല്‍ എന്തായിരിക്കും സ്ഥിതി? കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ നാല് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലിന് ആയിരുന്നു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡസങ്ങളില്‍ ബിജെപി ശരിക്കും കരുത്ത് തെളിയിച്ചിരുന്നു.
ലാലും തരൂരും
തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചാല്‍, ഒരു പക്ഷേ, കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി വരും. രാഷ്ട്രീയത്തിന് അതീതമായി മോഹന്‍ലാലിന് വോട്ടുകള്‍ സമാഹരിക്കാനും സാധിക്കും. പക്ഷേ, അവിടെ എല്‍ഡിഎഫ് നിലപാട് ഏറെ നിര്‍ണായകമായിരിക്കും. കഴിഞ്ഞ തവണ സിപിഐ താരതമ്യേന ദുര്‍ബലനായ ബെന്നറ്റ് എബ്രഹാമിനെ ആയിരുന്നു സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അത് ബിജെപിക്ക് കൂടുതല്‍ അനുകൂലമാകാനേ സാധ്യതയുള്ളൂ. പ്രത്യേകിച്ച് മോഹന്‍ലാല്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയെങ്കില്‍...
എട്ട് മണ്ഡലങ്ങളില്‍
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ ബിജെപിക്ക് പത്ത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. മറ്റ് ചില മണ്ഡലങ്ങളില്‍ ഒമ്പത് ശതമാനത്തിന് മുകളിലും വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചു. മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍, ഈ കണക്കുകള്‍ ഒന്നുകൂടി പോഷിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കും എന്ന് ഉറപ്പാണ്. കൂടുതല്‍ സെലിബ്രിറ്റികള്‍ ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങാനുള്ള സാധ്യതയും കൂടുതലാണ്.
കാസര്‍കോട് കെ സുരേന്ദ്രന്‍
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ ആയിരുന്നു കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം കഴിഞ്ഞാല്‍, ബിജെപി ഏറ്റവും അധികം വോട്ടുകള്‍ നേടിയത് കാസര്‍കോട് മണ്ഡലത്തില്‍ ആയിരുന്നു. 17.7 ശതമാനം വോട്ടുകളാണ് കെ സുരേന്ദ്രന്‍ അന്ന് സ്വന്തമാക്കിയത്. അതിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍കോട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടായ സാമൂഹിക, മതപരമായ മാറ്റങ്ങളും ഈ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബിജെപിക്ക് കൂടുതല്‍ കരുത്ത് പ്രകടിപ്പിക്കാനുള്ള സാധ്യതകള്‍ക്ക് വഴിയൊരുക്കാന്‍ ഇടയുണ്ട്.
പാലക്കാട് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരവും കാസര്‍കോടും കഴിഞ്ഞാല്‍ ബിജെപി ഏറ്റവും ശക്തി പ്രകടിപ്പിച്ചത് മണ്ഡലങ്ങളില്‍ ഒന്ന് പാലക്കാട് ആയിരുന്നു. എംബി രാജേഷ് റെക്കോര്ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും ശോഭ സുരേന്ദ്രന്‍ 15.02 ശതമാനം വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ശോഭ സുരേന്ദ്രന്‍ തന്നെ ആയിരുന്നു സ്ഥാനാര്‍ത്ഥി. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എന്‍ കൃഷ്ണദാസിനെ മൂന്നാമതാക്കിയായിരുന്നു ബിജെപിയുടെ മുന്നേറ്റം.
വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് എന്ത് മാറ്റം ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
പത്തനംതിട്ട
പാലക്കാടിനെ പോലും വെല്ലുന്ന പ്രകടനം ആയിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പത്തനംതിട്ട മണ്ഡലത്തില്‍ പുറത്തെടുത്തത്. എംടി രമേശ് ആയിരുന്നു സ്ഥാനാര്‍ത്ഥി. 16.3 ശതമാനം വോട്ടുകള്‍ സ്വന്തമാക്കാന്‍ രമേശിന് സാധിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് പീലിപ്പോസ് തോമസിനെ സ്വതന്ത്രനായി ഇറക്കി സീറ്റ് പിടിക്കാന്‍ ശ്രമിച്ച സിപിഎം പരാജയപ്പെട്ടു. ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.
എന്നാല്‍ ആറന്‍മുള വിമാനത്താവള സമരത്തില്‍ ബിജെപി നടത്തിയ ഇടപെടലുകളുടെ പ്രതിഫലനം ആയിരുന്നു എംടി രമേശിന് ലഭിച്ച വോട്ടുകള്‍. ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥി ആരെന്നത് ഏറെ നിര്‍ണായകം ആണെങ്കിലും, ബിജെപി പുതിയതായി സ്വന്തമാക്കാന്‍ പോകുന്ന വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും തലവേദനയാകും എന്ന് ഉറപ്പാണ്.
കോഴിക്കോട്, തൃശൂര്‍, ചാലക്കുടി, എറണാകുളം
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ ബിജെപി സ്വന്തമാക്കിയ മണ്ഡലങ്ങളാണ് കോഴിക്കോ്, തൃശൂര്‍, ചാലക്കുടി, എറണാകുളം എന്നിവ. ഇതില്‍ കോഴിക്കോട് ആയിരുന്നു കൂടുതല്‍ വോട്ട് ശതമാനം- സികെ പത്മനാഭന്‍ 12.4 ശതമാനം വോട്ടുകള്‍ നേടി.
ബിജെപിയെ സംബന്ധിച്ച് ഈ മണ്ഡലങ്ങളില്‍ അത്ഭുതം കാണിക്കുക അത്ര എളുപ്പമൊന്നും ആകില്ലെന്ന് ഉറപ്പാണ്. പക്ഷേ, തള്ളിക്കളയാനും സാധിക്കില്ല. ആലത്തൂര്‍ പോലുള്ള മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ഒമ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ ആയിട്ടുണ്ട് എന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.
സുരേഷ് ഗോപിയെ വീണ്ടും ഇറക്കും
സുരേഷ് ഗോപി നിലവില്‍ രാജ്യസഭ എംപിയാണ്. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ രംഗത്തിറക്കും എന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇനി വരാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അത് സംഭവിച്ചുകൂടെന്നും ഇല്ല.
തിരുവനന്തപുരം സീറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ഒരുപക്ഷേ, കൊല്ലം സീറ്റ് ആയിരിക്കും സുരേഷ് ഗോപിക്ക് മുന്നില്‍ വയ്ക്കുക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ ഏറ്റവം മോശം പ്രകടനം കണ്ട സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലം. പക്ഷേ, സുരേഷ് ഗോപിക്ക് വ്യക്തമായ സ്വാധീനം ഈ മണ്ഡലത്തില്‍ ചെലുത്താനാകും എന്ന പ്രതീക്ഷയും ബിജെപിയ്ക്കുണ്ട്.
ശ്രീശാന്ത്?
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി രംഗത്തിറക്കിയ പ്രമുഖരില്‍ പ്രധാനിയായിരുന്നു മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കൊച്ചിക്കാരനെങ്കിലും , തിരുവനന്തപുരം മണ്ഡലം ആയിരുന്നു ശ്രീശാന്തിന് ലഭിച്ചത്. ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലത്തില്‍ മൂന്നാം സ്ഥാനമായിരുന്നു ശ്രീശാന്തിന്. പക്ഷേ, 27.9 ശതമാനം വോട്ടുകള്‍ ശ്രീശാന്ത് സ്വന്തമാക്കി.
ഇത്തവണയും ശ്രീശാന്തിനെ മത്സര രംഗത്തിറക്കാന്‍ ബിജെപി ആലോചിച്ചുകൂടെന്നില്ല. അങ്ങനെയെങ്കില്‍ ശ്രീശാന്തിന്റെ സ്വന്തം തട്ടകം ആയ എറണാകുളം തന്നെ നല്‍കാനും സാധ്യതകള്‍ ഏറെയാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എഎന്‍ രാധാകൃഷ്ണന്‍ 11.8 ശതമാനം വോട്ടുകള്‍ ഇവിടെ സ്വന്തമാക്കിയിരുന്നു. ശ്രീശാന്തിനെ പോലെ ഒരാളെ മുന്നോട്ട് വച്ചാല്‍ യുവാക്കളുടെ വലിയൊരു ശതമാനം വോട്ടുകളും സ്വന്തമാക്കാം എന്ന പ്രതീക്ഷ ബിജെപിയ്ക്കുണ്ട്.
എസ്എന്‍ഡിപിയുടെ സംഭാവന
എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. കേരളത്തില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റത്തില്‍ ബിഡിജെഎസ് വഹിച്ച പങ്ക് ഏറെ നിര്‍ണായകം ആയിരുന്നു. ഇപ്പോള്‍ ബിജെപിയുമായി ബിഡിജെഎസ് അത്ര സുഖത്തിലല്ല.
പക്ഷേ, എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തെ ബിജെപിയുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തവണ ബിഡിജെഎസ് കൂടെ നിന്നില്ലെങ്കില്‍ പോലും വിപുലമാക്കിയ അടിത്തറിയില്‍ ബിജെപിയ്ക്ക് കാര്യമായ വിള്ളലുകള്‍ ഒന്നും തന്നെ ഉണ്ടാകാനും സാധ്യതയില്ല.
വെറും 0.1 ശതമാനം
രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പായിരുന്നു 2014 ലേത്. എന്നാല്‍ കേരളം മാത്രം അതില്‍ നിന്ന് വിട്ടുനിന്നു. അതിന് ശേഷം നടന്ന പല നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപി തരംഗം തന്നെ ആയിരുന്നു. അപ്പോഴും കേരളം വിട്ടുനിന്നു.
ബിജെപി കേരളത്തില്‍ ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കിയ തിരഞ്ഞെടുപ്പായിരുന്നു 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ്. എന്നാല്‍ വോട്ട് ശതമാനത്തില്‍ അവര്‍ക്ക് കാര്യമായ മുന്നേറ്റം ഒന്നും രണ്ട് വര്‍ഷം കൊണ്ട് സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥയാണ്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 10.5 ശതമാനം വോട്ടുകള്‍ ആയിരുന്നു. 2016 ല്‍ എത്തിയപ്പോള്‍ അത് 10.6 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനേ അവര്‍ക്ക് സാധിച്ചിട്ടുള്ളൂ.
ത്രിപുരയുടെ പാഠം
ത്രിപുരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് വരെ ബിജെപി ഒന്നും ആയിരുന്നില്ല. 2013 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം വെറും 1.5 ശതമാനം മാത്രം ആയിരുന്നു.
എന്നാല്‍ 2018 ല്‍ എത്തിയപ്പോള്‍ അവര്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചെടുത്തു. കോണ്‍ഗ്രസ് നാമാവശേഷമായി. കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം കൂടെ കൂട്ടിയായിരുന്നു ത്രിപുര ബിജെപി പിടിച്ചത്. അത്തരം ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്.
പക്ഷേ, മോഹന്‍ലാലിനെ പോലെ ഒരാളെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കേരളത്തില്‍ ചില നേട്ടങ്ങളൊക്കെ ബിജെപിക്ക് സ്വന്തമാക്കാന്‍ സാധിക്കും എന്ന് ഉറപ്പാണ്.