കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ രണ്ടാമൻ; ആലപ്പുഴയുടെ കരുത്തനായ എംപി കെസി വേണുഗോപാൽ
Recommended Video
ആലപ്പുഴയുടെ എംപി എന്ന നിലയിലല്ല കോൺഗ്രസിന്റെ കരുത്തുറ്റ ദേശീയ നേതാവ് എന്ന നിലയിലാണ് കെ സി വേണുഗോപാൽ ഇന്ന് അറിയപ്പെടുന്നത്. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി അദ്ദേഹത്തെ നിയോഗിച്ചു. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിൽ രണ്ടാമനായി ആലപ്പുഴയുടെ എംപി മാറി. ഈ ചുമതലയിൽ നിയോഗിക്കപ്പെടുന്ന ആദ്യ മലയാളിയാണ് കെസി വേണുഗോപാൽ എന്ന പ്രത്യേകത കൂടിയുണ്ട്.
രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കോൺഗ്രസ് കടന്നുപോയപ്പോഴെല്ലാം രക്ഷകനായി കെസി വേണുഗോപാൽ എത്തിയിരുന്നു. കർണാടകയിൽ ബിജെപിയെ അകറ്റി ജെഡിഎസിനെ കൂട്ടുപിടിച്ച് ഭരണത്തുടർച്ച നേടാൻ സാധിച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഫലമാണ്. കെസിയുടെ രാഷ്ട്രീയ കരുനീക്കങ്ങൾ ദേശീയ നേതൃത്വത്തെ പോലും അമ്പരപ്പിച്ചു. രണ്ടാം വട്ടവും ബിജെപി അട്ടിമറി ശ്രമങ്ങളുമായി ഇറങ്ങിയപ്പോൾ രക്ഷകനായത് കെസി തന്നെയാണ്. രാജസ്ഥാനിൽ ഭരണം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി നടന്ന ചരടുവലികളാണ് കോൺഗ്രസിനെ കുഴക്കിയത്. അവിടെയും രക്ഷയ്ക്കെത്തിയത് കെ സി വേണുഗോപാൽ തന്നെയായിരുന്നു. മധ്യസ്ഥനെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ മനസ്സറിഞ്ഞ് അദ്ദേഹം പ്രവർത്തിച്ചു.
പാർട്ടി ഏൽപ്പിച്ച ഭാരിച്ച ഉത്തരവാദിത്തങ്ങൾക്കിടയിലും തന്നെ ലോക്സഭയിലെത്തിച്ച ജനങ്ങളോടുള്ള പ്രതിബദ്ധത അദ്ദേഹം മറന്നില്ല. നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളിലും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം അദ്ദേഹം നിന്നു. രണ്ടാം തവണയാണ് ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് കെസിവേണുഗോപാൽ ലോക്സഭയിലെത്തുന്നത്. കേന്ദ്ര വ്യേമയാന വകുപ്പ് സഹമന്ത്രിയായും, കേന്ദ്ര ഊർജ്ജ വകുപ്പ് സഹമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് വേണുഗോപാല്‍ ആദ്യമായി ആലപ്പുഴയുടെ ജന പ്രതിനിധിയാവുന്നത്. കണ്ണൂർ പയ്യന്നൂരിനടുത്താണ് സ്വദേശമെങ്കിലും തന്റെ രാഷ്ട്രീയ തട്ടകം ആലപ്പുഴയിലേക്ക് മാറ്റുകായിരുന്നു അദ്ദേഹം.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായും കെസി വേണുഗോപാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2006 വരെ ആയിരുന്നു ഇത്
2009 ല്‍ സിപിഎമ്മില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു വേണുഗോപാല്‍. ക സിപിഎമ്മിന്റെ കെ എസ് മനോജിനെതിരെ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെസി വേണുഗോപാൽ വിജയിക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സജീവമായി നിൽക്കുന്നതിനിടെയാണ് 2014ൽ അദ്ദേഹം വീണ്ടും മത്സരിക്കാനിറങ്ങുന്നത്. ഭൂരിപക്ഷം കുത്തനെ കുറഞ്ഞെങ്കിലും കെ സി വേണുഗോപാൽ തന്നെയായിരുന്നു അക്കുറിയും ആലപ്പുഴയുടെ എംപി.
കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ എംപിയെന്ന നിലയിൽ മികച്ച പ്രകടനമല്ല കെസി വേണുഗോപാലിന്റേത്. പാർലമെന്റിൽ 31 ചര്‍ച്ചകളില്‍ ആണ് ആകെ പങ്കെടുത്തത്. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 135 ഉം ദേശീയ. ശരാശരി 63.8 ഉം ആണ്. സഭയില്‍ ആകെ ഉന്നയിച്ചത് 336 ചോദ്യങ്ങളാണ്. ഇക്കാര്യത്തില്‍ സംസ്ഥാന ശരാശരി 398 ഉം ദേശീയ ശരാശരി 273 ഉം ആണ്. ഒറ്റ സ്വകാര്യ ബില്ലുകൾ പോലും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല. 82 ശതമാനം ഹാജര്‍നിലയുണ്ട്.
ഫണ്ട് വിനിയോഗത്തിൽ മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. 16.08 കോടി രൂപയാണ് എംപി ഫണ്ടില്‍നിന്ന് ചെലവഴിച്ചത്. 12.16 കോടി രൂപയുടെ 153 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 9.13 കോടി രൂപയുടെ 74 പദ്ധതികള്‍ പുരോഗമിക്കുകയാണ്.
ആലപ്പുഴയിൽ ഇത്തവണയും കെസി വേണുഗോപാൽ തന്നെ ഇറങ്ങണമെന്നാണ് മണ്ഡലത്തിലെ പ്രവർത്തകരുടെ ആവശ്യം. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കെ സി വേണുഗോപാലിനായി മണ്ഡലത്തിൽ ചുമരെഴുത്ത് തുടങ്ങിക്കഴിഞ്ഞു പ്രവർത്തകർ. പാർട്ടി ഭാരിച്ച ഉത്തരവാദിത്തം ഏൽപ്പിച്ച സാഹചര്യത്തിൽ ഇത്തവണ അദ്ദേഹം മത്സര രംഗത്തുണ്ടാവില്ല എന്ന സൂചനകളുണ്ട്. ജോലിഭാരം കൂടുതലാണ്, മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ എടുക്കുമെന്നാണഅ അദ്ദേഹം പറയുന്നത്. കെസി വേണുഗോപാലിനോളം ജനപ്രീതിയുള്ള നേതാവിനെ മണ്ഡലത്തിൽ കണ്ടെത്താൻ യുഡിഎഫിന് ബുദ്ധിമുട്ടേണ്ടി വരും.
കെസി വേണുഗോപാലിന് പകരക്കാരനായി പിസി വിഷ്ണുനാഥിന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം എളുപ്പമല്ല. ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ചർച്ചകൾ ഇടതുമുന്നണിയിൽ സജീവമാണ്.
ബിജെപിക്ക് ഇതുവരെ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത മണ്ഡലമാണ് ആലപ്പുഴ. കഴിഞ്ഞ രണ്ട് തവണയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ താമര വിരിയുന്നത് സ്വപ്നം കണ്ടു തുടങ്ങിയ ബിജെപി ഇത്തവണ ബിഡിജെഎസിന് സീറ്റ് വിട്ടുകൊടുക്കാനുള്ള സാധ്യതയും ഉണ്ട്.