ആലത്തൂരിൽ ഇത്തവണയും പികെ ബിജുവോ? ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട
Recommended Video
സിപിഎമ്മിന് അനായാസ വിജയം സമ്മാനിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ, കേരളത്തിലെ ആകെ രണ്ട് സംവരണ മണ്ഡലങ്ങളിൽ ഒന്ന്. പത്ത് വർഷങ്ങൾക്ക് മുമ്പ് 2009ൽ ആലത്തൂർ മണ്ഡലം രൂപികരിച്ചത് മുതൽ സിപിഎമ്മിന്റെ പി കെ ബിജുവാണ് ആലത്തൂരിന്റെ എംപി. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിലാണ് പികെ ബിജു ആലത്തൂരിൽ എത്തുന്നത്. സംസ്ഥാനത്ത് നിലനിന്നിരുന്ന ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ച് ആലത്തൂരിൽ അക്കുറി വെന്നിക്കൊടി പാറിക്കാൻ ബിജുവിനായി. കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെ സുധീറിനെ 20,960 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ കോട്ടയംകാരൻ പരാജയപ്പെടുത്തിയത്.
2009ൽ നേടിയ മികച്ച വിജയം 2014ൽ കൂടുതൽ തിളക്കത്തോടെ ബിജു ആവർത്തിച്ചു. ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയര്‍ത്തി. നോട്ടയും മികച്ച പ്രകടനം കാഴ്ചവച്ച തിരഞ്ഞെടുപ്പായിരുന്നു അത്. 21,417 വോട്ടുകൾ നോട്ടയ്ക്കും പോയി.
പാർലമെന്റേറിയൻ എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തനം നടത്തിയ നേതാവാണ് പികെ ബിജു. കാർഷിക വിഷയങ്ങൾ വലിയ തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കപ്പെടുത്ത മണ്ഡലമാണ് ആലത്തൂർ. മണ്ഡലത്തിലെ എല്ലാ മേഖലയിലും വികസനം എത്തിക്കാനും അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോക്സഭയിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ശബ്ദങ്ങളിലൊന്ന് പികെ ബിജുവിന്റേതായിരുന്നു. 545 ചോദ്യങ്ങളാണ് പതിനാറാം ലോക്സഭയിൽ പികെ ബിജു ഉയർത്തിയത്. വിവിധ വിഷയങ്ങളിലായി നടന്ന 303 ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ദേശീയ ശരാശരി 63.8ഉം സംസ്ഥാന ശരാശരി 135ഉം ആണെന്ന് ഓർക്കണം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 89 ശതമാനമാണ് അദ്ദേഹത്തിന്റെ ഹാജർ നില. എങ്കിലും ഒരു സ്വകാര്യ ബിൽ പോലും അവതരിപ്പിക്കാനാകാത്തത് ഒരു പോരായ്മ തന്നെയാണ്. എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്,. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായിരുന്നു ഊന്നൽ നൽകിയത്. ഇതിനോടൊപ്പം ആരോഗ്യ മേഖലയ്ക്കായുള്ള പ്രവർത്തങ്ങളും പ്രശംസപിടിച്ചു പറ്റിയിട്ടുണ്ട്.
20.14 കോടി എംപി ഫണ്ടില്‍ നിന്നും പികെ ബിജു മണ്ഡലത്തിന് വേണ്ടി ഇതുവരെ ചെലവഴിച്ചിരിക്കുന്നത് 14.53 കോടി രൂപയാണ്. അതായത് എംപി ഫണ്ടിന്റെ 83.05 ശതമാനം ചെലവഴിക്കപ്പെട്ടിട്ടുണ്ട്. 5.13 കോടിയാണ് ചെലവഴിക്കാതെ ബാക്കി നില്‍ക്കുന്നത്.
പികെ ബിജുവിന് പകരം പല പേരുകളും ഇത്തവണ ആലത്തൂർ മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്. രണ്ട് തവണ മത്സരിച്ച് ബിജുവിനെ ഇത്തവണ മാറ്റി നിർത്തണമെന്ന ആവശ്യം കീഴ് ഘടകങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായ കെ രാധാകൃഷ്ണന്റെ പേരാണ് പികെ ബിജുവിന് പകരക്കാരനായി ആലത്തൂരിൽ ഉയർന്ന് കേൾക്കുന്നത്. രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന തീരുമാനത്തിൽ സിപിഎം ഉറച്ച് നിന്നാൽ കെ രാധാകൃഷ്ണന് തന്നെയാണ് ആലത്തൂരിൽ സാധ്യത.
ആലത്തൂർ പിടിക്കാമെന്ന് കാര്യമായ പ്രതീക്ഷകളൊന്നും ഇല്ലെങ്കിലും ഇക്കുറി യുഡിഎഫും രണ്ടും കൽപ്പിച്ച് തന്നെയാണ്. സിനിമാ- കായിക താരങ്ങൾക്ക് പാർട്ടി മുൻഗണന നൽകുന്നത്. ഐഎം വിജയൻ ഇത്തവണ ആലത്തൂരിൽ യുഡിഎഫിന്റെ തേരു തെളിയിക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. ഐഎം വിജയനോ യുഡിഎഫോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഏതായാലും ആലത്തൂരിൽ ഇത്തവണ സിപിഎമ്മിന് വെല്ലുവിളി ഉയരുമോയെന്ന് അറിയാൻ സ്ഥാനാർത്ഥി നിർണയം വരെ കാത്തിരിക്കേണ്ടി വരും.