ലീഗിൻറെ ഉരുക്കുകോട്ടയിൽ ഇത്തവണയും കുഞ്ഞാലിക്കുട്ടി തന്നെ? മലപ്പുറത്തിന്റെ ജനപ്രിയ നേതാവ്
Recommended Video
മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ടയാണ് മലപ്പുറം മണ്ഡലം. 2009ലും 2014ലും ഇ അഹമ്മദ് വിജയിച്ച മണ്ഡലം 2017 പകുതിയോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ കൈകളിൽ എത്തുന്നത്. ഈ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
വേങ്ങര എംഎൽഎ സ്ഥാനം രാജിവച്ചാണ് മലപ്പുറത്തെ ഉറച്ച സീറ്റിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കാനിറങ്ങിയത്. 2014ൽ 1,94,739 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ഇ അഹമ്മദ് വിജയിച്ച മണ്ഡലത്തിൽ പക്ഷേ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിന് ചെറിയ ഇടിവുണ്ടായി. 1,71,023 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷത്തിന്റെ എം ബി ഫൈസലിനെ കുഞ്ഞാലിക്കുട്ടി തറപറ്റിക്കുന്നത്.
നിലവില്‍ തന്റെ സാന്നിധ്യം കേരളത്തേക്കാള്‍ കേന്ദ്രത്തിലാണ് വേണ്ടതെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷമുള്ള കുഞ്ഞാലിക്കുട്ടിയുടെ സരസമായ പ്രതികരണം. മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രകടനം തൃപ്തികരമായിരുന്നെങ്കിലും വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ മാസങ്ങൾ ശേഷിക്കെ നിരവധി പഴികൾ കേൾക്കേണ്ടി വന്നിരിക്കുകയാണ് കുഞ്ഞാലിക്കുട്ടിക്ക്.
തിരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തിലെ ഓരോ പ്രവര്‍ത്തനത്തിലും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം പ്രകടമായിരുന്നു. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടി നിര്‍ണായകമായ പങ്കാണ് വഹിച്ചത്. വ്യോമയാന മന്ത്രിയുമായി അദ്ദേഹം നിരവധി തവണ വിഷയം ചര്‍ച്ച ചെയ്തിരുന്നു. റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുന്നുവെന്ന പ്രചാരണം വന്നപ്പോഴും കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഇടപെട്ടു. വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി ചർച്ചകൾ നടത്തി. ഇ അഹമ്മദ് തുടങ്ങിവെച്ച മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്കാണ് കുഞ്ഞാലിക്കുട്ടി ഊന്നൽ നൽകിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എംപിയുടെ ആവശ്യപ്രകാരം ജില്ലാ ഭരണകൂടം അനുവദിച്ചത് 22.44 കോടി രൂപയാണ്. ഇതില്‍ 16.55 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചു. അതായത് മൊത്തം അനുവദിച്ചതിന്റെ 82.73 ശതമാനം മണ്ഡലത്തില്‍ ചെലവഴിച്ചു.
പാർലമെന്റിലെ ഹാജർ നിലയുടെ കാര്യത്തിൽ തീർത്തും മോശം പ്രകടനമാണ് കുഞ്ഞാലിക്കുട്ടി കാഴ്ചവെച്ചിരിക്കുന്നത്. പകുതിയിൽ താഴെ ദിവസങ്ങളിൽ മാത്രമാണ് അദ്ദേഹം പാർലമെന്റിൽ എത്തിയിട്ടുള്ളത്. ഹാജർ നില വെറും 45 ശതമാനം. മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പിന് സഭയിൽ എത്താതിരുന്നതിന് പിന്നാലെ ഹാജർ നിലയും പുറത്ത് വന്നത് കുഞ്ഞാലിക്കുട്ടിക്ക് ക്ഷീണമായിട്ടുണ്ട്.
വിവാദങ്ങൾക്ക് കുറവില്ലെങ്കിലും മലപ്പുറത്തെ ജനപ്രീയ നേതാവ് തന്നെയാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ട് തന്നെ ഇത്തവണയും ലീഗിന്റെ ഉരുക്ക് കോട്ട കാക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ ഇറങ്ങുമെന്നാണ് കരുതുന്നത്. ലോക്സഭാ മത്സരിക്കുമോയെന്ന കാര്യം തൽക്കാലും സസ്പെൻസായിരിക്കട്ടെയെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
മലപ്പുറം എംപി എന്നതിന് പുറമെ മുസ്ലീം ലീഗിന്റെ മുസ്ലീം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമാണ് കുഞ്ഞാലിക്കുട്ടി. 2001 മുതൽ 2005 വരെ കേരളത്തിൻറെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ഇക്കാലത്താണ് കൊച്ചിയിൽ ആഗോള നിക്ഷേപ സംഗമം നടക്കുന്നത്.
ഏതായാലും മലപ്പുറത്ത് ലീഗിനെ പ്രതിരോധിക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ തന്നെയാകും ഇടതുപക്ഷവും രംഗത്തിറക്കുക. യുഡിഎഫ് സ്ഥാനാർത്ഥിയായി കുഞ്ഞാലിക്കുട്ടിയും രംഗത്തുണ്ടാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.