ആർഎസ്എസ് പട്ടിക തള്ളി ശ്രീധരൻ പിളള, ലാൽ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ല
കോഴിക്കോട്: കേരളത്തില്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് ആര്‍എസ്എസിന്റെ തോളിലേറിയാണ്. ആര്‍എസ്എസ് നേരിട്ട് തെരഞ്ഞെടുപ്പ് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞു. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സഹായകരമാകുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആര്‍എസ്എസ് തയ്യാറാക്കിയതായി വാര്‍ത്ത വന്നിരുന്നു.
മോഹന്‍ലാല്‍ മുതല്‍ ശശികുമാര വര്‍മ്മ വരെയുണ്ട് ഈ പട്ടികയില്‍. എന്നാല്‍ അങ്ങനെയൊരു പട്ടികയേ ഇല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറയുന്നത്.
ആര്‍എസ്എസ് രഹസ്യ സര്‍വ്വേ
പൊതുസ്വതന്ത്രരെ രംഗത്ത് ഇറക്കി മണ്ഡലങ്ങള്‍ പിടിക്കുക എന്ന തന്ത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പയറ്റാനൊരുങ്ങുന്നത്. പത്തോളം മണ്ഡലങ്ങളില്‍ ബിജെപി ടിക്കറ്റില്‍ അല്ലാതെ പ്രമുഖരെ മത്സരിപ്പിക്കാനാണ് ആലോചന. വിജയസാധ്യതയുളളവരെ കണ്ടെത്താന്‍ പ്രധാന മണ്ഡലങ്ങളില്‍ ആര്‍എസ്എസ് രഹസ്യ സര്‍വ്വേ നടത്തിയിരുന്നു.
ലാലും ശശികുമാര വർമ്മയും
ഈ സര്‍വ്വേ പ്രകാരം തെരഞ്ഞെടുത്ത പ്രമുഖരുടെ പട്ടികയാണ് ആര്‍എസ്എസ് കൈമാറിയത്. മോഹന്‍ലാലും സുരേഷ് ഗോപിയും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയും ആര്‍എസ്എസ് മത്സരിപ്പിക്കാന്‍ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. പാര്‍ട്ടിക്ക് അതീതമായ വോട്ടുകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മോഹൻലാലിൽ പ്രതീക്ഷ
മോഹന്‍ലാല്‍ മത്സരിക്കുമോ ഇല്ലയോ എന്നുളള ചൂടേറിയ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മത്സരിക്കില്ലെന്നും നടന്‍ വ്യക്തമാക്കിയിട്ടുളളതാണ് എങ്കിലും ബിജെപിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. മോദിയെ പുകഴ്ത്തി നടന്‍ വീണ്ടും രംഗത്ത് വന്നതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ വീണ്ടും പൂവിട്ടിരിക്കുകയാണ്.
അറിയില്ലെന്ന് പിളള
എന്നാല്‍ മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ല എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പ്രതികരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മത്സര സാധ്യതയെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്ന് ശ്രീധരന്‍ പിളള കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
അങ്ങനൊരു പട്ടികയേ ഇല്ല
മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിക്കും ശശികുമാര വര്‍മ്മയ്ക്കും വിജയ സാധ്യത പ്രവചിക്കുന്ന ആര്‍എസ്എസ് പട്ടികയേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തള്ളിക്കളഞ്ഞു. അങ്ങനെ ഒരു പട്ടികയേ ഇല്ല എന്നാണ് പിഎസ് ശ്രീധരന്‍ പിളള പ്രതികരിച്ചത്. ടിപി സെന്‍കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല എന്നും ശ്രീധരന്‍ പിളള പറഞ്ഞു.
പുതുമുഖങ്ങള്‍ വരണം
ഇത്തവണ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ വരണം എന്നാണ് ബിജെപി കരുതുന്നത്. ജാതി മത ശക്തികള്‍ ബിജെപിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും എസ്എന്‍ഡിപിയുമായും എന്‍എസ്എസുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് എന്നും ശ്രീധരന്‍ പിളള പറഞ്ഞു. ബിഡിജെസുമായി സീറ്റ് ധാരണ ഉണ്ടാക്കാനുളള ആലോചനകളിലാണ് ബിജെപിയുളളത്.
ചർച്ച നടത്തിയില്ലെന്ന് കൃഷ്ണദാസ്
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരെ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍, മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം തീരുമാനം പറഞ്ഞിട്ടില്ലെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു.