പ്രതാപനേയും ഡീനിനേയും നിന്നും പുറത്താക്കാന്‍ ബിജെപി നീക്കം; ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ് അംഗങ്ങളായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും ലോക്സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ബിജെപി നീക്കം. ഇതിനായുള്ള പ്രമേയം ചൊവ്വാഴ്ച്ച അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെറുമാറിയെന്ന പരാതിയിലാണ് സസ്പെന്ഷന് നീക്കവുമായി ബിജെപി മുന്നോട്ട് പോവുന്നത്.
ഇരുവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ലോക്സഭാ സ്പീക്കര്‍ ഒം കുമാര്‍ ബിര്‍ളയ്ക്ക് നേരത്തെ പരാതി നല്‍കിയുന്നു. ഉന്നാവില്‍ പെണ്‍കുട്ടി പീഢനത്തിന് ഇരയായ സംഭവം വര്‍ഗീയവത്കരിക്കപ്പെട്ടെന്നും രാഷ്ട്രീയ വത്കരിക്കപ്പെട്ടെന്നുമുള്ള സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. വിശദാംശങ്ങള്‍ ഇങ്ങനെ..
പരാതിയില്‍ ആരോപിക്കുന്നത്
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി സഭയില്‍ സംസാരിക്കുമ്പോള്‍ ടിഎന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും മുഷ്ടി ചുരുട്ടി ആക്രോശിച്ചെന്നും മന്ത്രിയെ മര്‍ദ്ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ ബിജെപി ആരോപിക്കുന്നത്.
പ്രമേയം അവതരിപ്പിക്കും
നടപടി ആവശ്യപ്പെട്ട് ബിജെപിയുടെ വനിതാ അംഗങ്ങളാണ് പരാതി നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ച ഇരുവര്‍ക്കുമെതിരായ പ്രമേയം അവതരിപ്പിക്കുമ്പോള്‍ മുഴുവന്‍ അംഗങ്ങളോടും ഹാജരാവാന്‍ ബിജെപി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശക്തമായി നേരിടും
അതേസമയം ടിഎന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസിനുമെതിരായ നീക്കം ശക്തമായി നേരിടുമെന്നാണ് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച്ച സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെന്ന് കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
അംഗീകരിക്കാനാവില്ല
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കേണ്ട ചര്‍ച്ചയ്ക്ക് വനിതാ ശിശുക്ഷേ മന്ത്രിയായ സ്മൃതി ഇറാനി മറുപടി നല്‍കിയതിനെ ചോദ്യം ചെയ്യുകയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയ്തത്. ഇതിനെതിരായി ഇത്തരത്തിലൊരു നീക്കം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.
മുഷ്ടി ചുരുട്ടി
ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരായി സ്മൃതി ഇറാനി ശക്തമായി വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ടിഎന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. മുഷ്ടി ചുരുട്ടി പ്രതിഷേധിച്ച് പ്രതാപനെ മറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തിരിപ്പിക്കുകയായിരുന്നു.
തന്നോട് ചൂടാകരുത്
ഇത്തരത്തില്‍ തന്നോട് ചൂടാകരുത് എന്നായിരുന്നു പ്രതിഷേധത്തോടുള്ള സ്മൃതി ഇറാനിയിടെ പ്രതികരണം. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ വെച്ച് തന്നെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അപ്പോള്‍ തന്നെ രംഗത്ത് എത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ ആരോപണം
സ്മൃതി ഇറാനിയാണ് വിഷയം വഷളാക്കിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. വിഷയത്തില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തി സ്മൃതി ഇറാനി സ്ഥിതി വഷളാക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് അംഗം സൗരവ് ഗോഗോയി അരോപിച്ചു.
നടത്തിയത് ഭീഷണി
വനിതാ അംഗമായ സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയത് ഭീഷണിയാണെന്നായിരുന്നു പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ ആരോപണം. തുടര്‍ന്ന് ബി.ജെ.ഡി അംഗം അനുഭവ് മൊഹന്തി, ആംആദ്മി പാര്‍ട്ടി അംഗം ഭഗവന്ത് മന് എന്നിവര്‍ സംഭവത്തില്‍ ബിജെപിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
നേരത്തേയും സസ്പെന്ഷന്
നേരത്തേ മാര്‍ഷല്‍മാരോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രതാപനും ഹൈബി ഈഡനും ഒരുദിവസം സഭയില്‍ നിന്നു വിലക്ക് നേരിട്ടിരുന്നു. മഹാരാഷ്ട വിഷയത്തിലുണ്ടായ ബഹളത്തിലായിരുന്നു മാര്‍ഷല്‍മാരെ കയ്യേറ്റം ചെയ്തെന്ന ആരോപണം ഉയര്‍ന്നത്. എന്നാല്‍ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് രമ്യ ഹരിദാസ് അന്ന് നല്കിയ പരാതിയിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്, ജനവിധി തേടുന്നവരില്‍ മുഖ്യമന്ത്രിയും
ഉന്നാവോ പീഡനക്കേസ്: പൊള്ളലേറ്റ യുവതി മരിച്ചു, അന്ത്യം സഫ്ദർജംങ് ആശുപത്രിയിൽ!!