ലോറി സമരം തുടരുന്നു; കഞ്ചിക്കോട് ചരക്ക് ലോറിക്ക് നേരെയുണ്ടായ കല്ലേറിൽ ക്ലീനർ കൊല്ലപ്പെട്ടു
പാലക്കാട്: ലോറി സമരത്തിനിടെ പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ ലോറി ക്ലീനർ മരിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. ലോറി ഡ്രൈവർ ബാഷയ്ക്ക് പരുക്കേറ്റിട്ടുണ്ട്. കഞ്ചിക്കോട് വെച്ച് തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവമുണ്ടായത്.
പുലർച്ചെ ചരക്കുമായി മേട്ടുപ്പാളയത്തിൽ നിന്നും ചെങ്ങന്നൂരിലേക്ക് പുറപ്പെട്ട ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലോറി സമരത്തെ തുടർന്ന് രണ്ട് ദിവസമായി തമിഴ്നാട്ടിൽ നിന്നു വരുന്ന ചരക്ക് ലോറികൾ വാളയാറിൽ തടഞ്ഞിരുന്നു.
കല്ലേറ്
ലോറി സമരം തുടരുന്നതിനിടെ തിങ്കളാഴ്ച മുതൽ പച്ചക്കറി ലോറികളും തടയുമെന്ന് സമരക്കാർ അറിയിച്ചിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയ ലോറിക്ക് നേരെ സമരാനുകൂലികളാണ് കല്ലെറിഞ്ഞതെന്നാണ് സൂചന. കല്ലേറിൽ ലോറിയുടെ ചില്ല് തകർന്ന് പരുക്കേറ്റാണ് മുബാറക് മരിച്ചത്. മുബാറകിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിലക്കയറ്റം
ചരക്ക് ലോറി ഉടമകൾ അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനം വിലക്കയറ്റ ഭീഷണിയിലാണ്. പഴം, പച്ചക്കറി എന്നിവയുടെ വരവ് കുറഞ്ഞു. ചരക്ക് നീക്കം നിലച്ചതോടെ അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കാനാണ് സാധ്യത. സംസ്ഥാനത്തെ 70 ശതമാനത്തിൽ അധികം ലോറികൾ ഓട്ടം നിർത്തിയിരിക്കുകയാണ്. ദിവസേന 2000 മുതൽ 2200 ലോറികൾ വരെ എത്തിയിരുന്ന വാളയാറിൽ 300ൽ താഴെ ലോറികൾ മാത്രമാണ് ഇന്നലെ എത്തിയത്. ഇന്ന് മുതൽ ചരക്ക് ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്തെ 80 ലക്ഷത്തിലധികം ചരക്ക് ലോറി ഉടമകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. മഴക്കെടുതി മൂലമുണ്ടായ ദുരിതങ്ങൾക്കൊപ്പം ചരക്ക് നീക്കം നിലച്ചത് ഉപഭോക്ത സംസ്ഥാനമായി കേരളത്തെയാണ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്.
ആവശ്യങ്ങൾ
ഇന്ധനവില കുറയ്ക്കുക, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, അന്യായമായ ചോൾ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചരക്ക് ലോറി ഉടമകൾ അനശ്ചിതകാല സമരം തുടങ്ങിയത്. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ആഹ്വാനംചെയ്ത ലോറിസമരം വെള്ളിയാഴ്ചയാണ് തുടങ്ങിയത്. ചെറിയ വാഹനങ്ങൾ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നത് നേരിയ ആശ്വാസമാണ്. അന്തർസംസ്ഥാന പെർമിറ്റുള്ള അമ്പതിനായിരം ലോറികൾ ഉൾപ്പെടെ ആകെ 90,000 ലോറികളാണ് കേരളത്തിൽ പണിമുടക്കിൽ പങ്കെടുക്കുന്നത്.
ഞങ്ങളുടെ ജീവിതമാണ് നിങ്ങൾക്കുള്ള ഉത്തരം; ഷഹാനയുടെ പുഞ്ചിരി എനിക്കെന്നും കാണണം; ഹാരിസണിന്റെ കുറിപ്പ്