ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന്‍ സമ്മാനം; ഒരു കോടി രൂപയുടെ സഹായം കൈമാറി
കൊല്ലം: വീണ്ടും കരുതലും തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. റംസാൻ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി എം എ യൂസഫലിയുടെ സ്‌നേഹസഹായമെത്തി. ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവർക്കും സമൃദ്ധമായ ഭക്ഷണം നൽകുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ഗാന്ധിഭവനിലെ അമ്മമാരുടെയും അച്ഛന്മാരുടെയും ക്ഷേമത്തിന് ഓരോ വർഷവും യൂസഫലിയുടെ സ്നേഹസമ്മാനം എത്താറുണ്ട്.
ആയിരത്തഞ്ഞൂറോളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകൾ, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവർത്തകരുടെ വേതനം, മറ്റു ചെലവുകൾ ഉൾപ്പെടെ പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം ചെലവുണ്ട്. റംസാൻ കാലത്തും തുടർന്ന് ഒരു വർഷത്തേക്കുമുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വർഷവും ഗാന്ധിഭവന് യൂസഫലി നൽകിവരുന്നത്.

കടുത്ത സാമ്പത്തികപ്രതിസന്ധികളിൽ നിന്നും മുക്തി നേടുന്നതിനൊപ്പം റംസാൻ കാലത്ത് വലിയ ആശ്വാസമാകുന്നതുകൂടിയാണ് ഈ സഹായമെന്ന് ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ പറഞ്ഞു. ഒൻപത് വർഷം മുമ്പ് ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ അവിടുത്തെ അന്തേവാസികളുടെ താമസസൗകര്യത്തിന്റെ അപര്യാപ്തതയും സ്ഥാപനത്തിന്റെ സാമ്പത്തികക്ലേശങ്ങളും മനസിലാക്കിയതോടെയാണ് ഓരോ വർഷവും യൂസഫലി മുടങ്ങാതെ സഹായമെത്തിക്കാനാരംഭിച്ചത്.
ഗാന്ധിഭവനിലെ അമ്മമാർക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിർമ്മിച്ചുനൽകിയിരുന്നു. തുടർന്ന് ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്കായി അദ്ദേഹം നിർമ്മിച്ചുനൽകുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണവും ഗാന്ധിഭവനിൽ പുരോഗമിച്ചുവരികയാണ്. ഇരുപത് കോടിയോളം ചിലവ് വരുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ആറ് മാസത്തിനുള്ളിൽ നടക്കും. പ്രതിവർഷ ഗ്രാന്റ് ഉൾപ്പെടെ ഒൻപത് വർഷത്തിനിടെ പതിനൊന്ന് കോടിയോളം രൂപയുടെ സഹായം അദ്ദേഹം ഗാന്ധിഭവന് നൽകിയിട്ടുണ്ട്.
എം എ യൂസഫലിക്കു വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ എ ഹാരിസ്, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോർഡിനേറ്റർ എൻ ബി. സ്വരാജ് എന്നിവർ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ഡി ഡി ഗാന്ധിഭവന് കൈമാറിയത്. ഫെയർ എക്‌സ്‌പോർട്‌സ് ജനറൽ മാനേജർ മുഹമ്മദ് റാഫി, തിരുവനന്തപുരം ലുലു മാൾ പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications