'യൂസഫലിയുടെ കോമഡി കേട്ട് , ലുലുവിൽ ജോലി കിട്ടി';രസകരമായ അനുഭവം പങ്കിട്ട് മലപ്പുറത്തുകാരൻ
ലുലു ഗ്രൂപ്പിൽ ഒരു ജോലി കിട്ടാൻ വേണ്ടി നൂറുകണക്കിനാളുകളാണ് കഷ്ടപ്പെടുന്നത്. എന്നാൽ തനിക്ക് ഈ ജോലി കിട്ടരുതേ എന്ന് അത്രമേൽ ആഗ്രഹിച്ച് പോയിട്ടും ഒടുവിൽ ലുലുവിൽ ഉയർന്ന പദവിയിൽ ജോലി നേടിയ മലപ്പുറത്തുകാരൻ റൈഹാൻ്റെ രസകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാക്ഷാൽ എംഎ യൂസഫലി നേരിട്ട് നടത്തിയ ആ അഭിമുഖ കഥ 'റിപ്പോർട്ടർ ബിസിനസിന്' നൽകിയ അഭിമുഖത്തിലാണ് റൈഹാൻ പങ്കിട്ടത്. ഏഴ് വർഷത്തെ ലുലു ജീവിതത്തിന് ശേഷം ആ ജോലി രാജിവെച്ച് സ്വന്തമായി ഒരു കോഫി ഷോപ്പ് തുടങ്ങിയിരുന്നു റൈഹാൻ. എന്നാൽ ആ കോഫി ഷോപ്പ് ബിസിനസ് പിന്നീട് പരാജയപ്പെട്ടു. റൈയ്ഹാൻ്റെ വാക്കുകൾ ഇങ്ങനെ
'ലുലുവിന്റെ ഇന്റർവ്യൂവിന് ഉപ്പാന്റെ നിർബന്ധത്തിലാണ് ഞാൻ പോയത്. എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. യൂസഫ് ഭായിയാണ് അഭിമുഖം എടുക്കുന്നത്. ലുലുവിൻ്റെ അഭിമുഖത്തിന് പോകുമ്പോൾ പ്രൊഫഷണൽ ലുക്ക് വേണം, ക്ലീൻ ഷേവൊക്കെ. ഞാൻ ആണെങ്കിൽ ഇന്റർവ്യൂവിൽ കിട്ടാൻ പാടില്ല എന്നുള്ള രീതിയിക്കാണ് പോയത്. അങ്ങനെ അവിടെ എത്തിയപ്പോൾ എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ളവരെ ഒരു ഭാഗത്തേക്ക് മാറ്റി നിർത്തി. താടിയുള്ളവരെയൊക്കെ വേറേയും.

പുള്ളി ആദ്യം വന്ന് അഭിമുഖത്തിന് വന്നവരെ നോക്കും. അപ്പിയറൻസ് ഒക്കെ നോക്കി ആൾക്ക് ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ഇങ്ങനെ സൈൻ ചെയ്തു വിടുന്ന ഒരു പരിപാടിയാണ്. അങ്ങനെ ഞങ്ങൾ ഈ താടിയുള്ള ആൾക്കാരെ കുറച്ച് മാറ്റി നിർത്തിയപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു. സമാധാനമായി, ജോലി കിട്ടാൻ സാധ്യത ഇല്ലെന്ന്. പക്ഷെ ആള് ഇങ്ങനെ അടുത്തേക്ക് വന്ന് പിന്നെ തിരിച്ചു പോവുകയാണ്. അപ്പോൾ പിആർഒ പറഞ്ഞു , സാർ ഇവിടെ കൂടി കുറച്ച് ആൾക്കാര് ഉണ്ടെന്ന്. ഞാനെന്തിനാണ് ഇവരെ കൊണ്ടുപോയിട്ട്, ഇവരുടെയൊക്കെ നിർത്തം കണ്ടു കഴിഞ്ഞാൽ ഇവരെയെന്തോ കൊല്ലാൻ കൊണ്ടുപോകുന്ന പോലെയാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അങ്ങനെ ഒരു കോമഡി അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു, ബാക്കിയുള്ളവരൊക്കെ ഭയങ്കര പേടിയിൽ യൂസഫ് ഭായി ആണല്ലോ എന്നുള്ള ഭാവത്തിലാണ് നിൽക്കുന്നത്.
എന്തായാലും ഞാൻ ആ ചിരിച്ചത് മൂപ്പര് കണ്ടു, മൂപ്പര് നേരെ എൻറെ അടുത്തേക്ക് വന്നിട്ട് എന്നോട് ചോദിച്ചു എന്തിനാ ചിരിച്ചത് എന്ന്. അപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. ആള് നേരെ എന്റെ പേപ്പർ എടുത്ത് അതിൽ സൈൻ ചെയ്തു,ഞാൻ കുടുങ്ങി. എന്നിട്ടും ഞാൻ അവിടെ നിന്ന് എങ്ങനെയെങ്കിലും ഇതൊന്ന് ഒഴിവാവാൻ വേണ്ടിയിട്ട് ശ്രമിച്ചു.
ഒരു സെക്ഷൻ കഴിഞ്ഞ് വേറൊരു സെക്ഷൻ ഉണ്ട്, നമ്മുടെ പേപ്പർ ഒക്കെ കൊടുക്കുന്ന സെക്ഷൻ. അവിടെയാണ് സർട്ടിഫിക്കറ്റും കാര്യങ്ങളും ഒക്കെ കൊടുക്കേണ്ടത്. അത് കൊടുക്കുമ്പോൾ ഞാൻ പറഞ്ഞു ഞാനൊരു കോഴ്സ് ചെയ്യുന്നുണ്ട് , ഒരു വർഷത്തേക്കാണ്, അതുകൊണ്ട് ജോലി കിട്ടിയാൽ തന്നെ എനിക്ക് അതുകഴിഞ്ഞേ വരാൻ പറ്റുള്ളൂവെന്ന്. എന്നിട്ട് ഞാൻ പോന്നു, അവർ മറന്നു പോകും എന്നുള്ള ചിന്തയായിരുന്നു എനിക്ക്. പക്ഷേ കറക്റ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ റിമൈൻഡർ വന്നു.
അങ്ങനെയാണ് ഞാൻ ലുലുവിൽ ജോലിക്കായി കയറുന്നത്. പിന്നെ ഏഴ് വർഷം അവിടെ ഉണ്ടായിരുന്നു. ആദ്യം സെയിൽസിൽ ആയിരുന്നു. പിന്നെ ഞാൻ ഈ സ്റ്റുഡിയോ ഫീൽഡ് ആയതുകൊണ്ട് തന്നെ ക്യാമറ സെക്ഷനിൽ ആയി. പിന്നെ എനിക്ക് ആർട്ട് വർക്ക് ഒക്കെ കുറച്ച് താത്പര്യം ആയപ്പോൾ അതിലോട്ട് മാറി . ആദ്യം ട്രെയിനിയായിരുന്നു. പിന്നെ സൂപ്പർവൈസർ ആയി. ഞാൻ ഇറങ്ങുമ്പോൾ സൂപ്പർവൈസർ ആണ്', റെയ്ഹാൻ പറഞ്ഞു.


Click it and Unblock the Notifications