അങ്ങനെ ലുലു കൊല്ലത്തും വന്നു: ചിലവ് 36 കോടി, 600 ലേറെ പേർക്ക് ജോലി; നേരിട്ടെത്തി എംഎ യൂസഫലി
കൊല്ലം: കോട്ടയത്തിനും തൃശൂരിനും പിന്നാലെ കൊല്ലം ജില്ലയിലും സാന്നിധ്യം ഉറപ്പിച്ച് ലുലു ഗ്രൂപ്പ്. ജില്ലയിലെ ആദ്യ ഹൈപ്പർമാർക്കറ്റ് കൊട്ടിയത്ത് പ്രവർത്തനം ആരംഭിച്ചു. ദേശിംഗനാട് റാപ്പിഡ് ഡവലെപ്മെന്റ് ആന്റ് അസിസ്റ്റന്റ്സ് കോ-ഓപ്പറേറ്റീവ് സൊസേറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്ന ഡ്രീംസ് മാളിലാണ് ലുലു ഡെയിലിയും ലുലു കണക്ടും തുറന്നിരിക്കുന്നത്. സംസ്ഥാനത്തെ സഹകരണമേഖലയ്ക്കുള്ള ലുലുവിന്റെ പിന്തുണ കൂടിയാണ് ഈ നീക്കം.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദയാണ് ലുലു ഡെയിലിയും ലുലു കണക്ടിന്റേയും ഉദ്ഘാടനം നിർവഹിച്ചത്. ഡ്രീംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്. ഫത്തഹുദ്ദീൻ, സെക്രട്ടറി ബെന്നിജോൺ മയ്യനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സോണി പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കൊട്ടിയത്തെ ലുലു സഹകരണമേഖലയ്ക്ക് മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജമേകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എയൂസഫലി പ്രത്യേകം എടുത്ത് പറഞ്ഞു. കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന സഹകരണ സംഘങ്ങൾ നാടിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് നെടുന്തൂണാണ്. കേരളത്തിലെ സഹകരണ മേഖലയുടെ സാധ്യത കൃത്യമായി ഉപയോഗിക്കപ്പെടണം. സഹകരണമേഖലയ്ക്ക് പിന്തുണ നൽകേണ്ടത് വ്യവസായ സമൂഹത്തിന്റെ ചുമതലയാണെന്നും ലുലുവിന്റെ സാന്നിധ്യം സഹകരണമേഖലയുടെ മുന്നോട്ടുള്ള കുതിപ്പിന് വേഗം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മേഖലയിലെ ഈ ചുവടുവയയ്പ്പ് വാണിജ്യമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ്. സാധാരണ ജനങ്ങൾക്ക് കൂടി ഗുണം ലഭിക്കുന്ന ഇത്തരം സംരംഭങ്ങളുമായി ലുലു ഗ്രൂപ്പിന് കൈകോർക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഞങ്ങൾ നൽകുന്ന പ്രോത്സാഹനവും പിന്തുണയുമായി ലുലു ഡെയിലിയെ കാണണം. ഇത്തരം ആശയങ്ങൾക്ക് കേരള സർക്കാർ നൽകുന്ന പിന്തുണയും മാൾ എന്ന ആശയം നടപ്പിലാക്കിയ സഹകരണ സംഘത്തിൻറെ പ്രവർത്തനവും പ്രശംസനീയമെന്നും എം. എ യൂസഫലി കൂട്ടിച്ചേർത്തു.
ഇന്നാട്ടിലെ സാധാരണക്കാരിൽ നിന്നും ഓഹരിയായോ നിക്ഷേപമായോ സ്വീകരിച്ചാണ് ഡ്രീംസ് മാളിന്റെ പ്രവർത്തനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഇവിടെ വരുന്ന ഓരോ വ്യക്തിയും ഓരോ അർത്ഥത്തിലും മാളിന്റെ ഉടമയാണെന്നും, ലാഭം പൊതുജനങ്ങൾക്ക് കൂടി ലഭിക്കുമെന്നത് അഭിമാനകരമാണെന്നും എം.എ യൂസഫലി വ്യക്തമാക്കി.

36 കോടിയോളം രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. 2 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഡ്രീംസ് മാളിൽ രണ്ടുനിലകളിലായി 45000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. 39000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽസൂപ്പർമാർക്കറ്റും , 6000 സ്ക്വയർ ഫീറ്റിൽ ലുലു കണക്ടും മികച്ച ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുക.600 ലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. മികച്ച വാഹന പാർക്കിങ്സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സഹകരണ സംഘത്തിന്റെ കീഴിൽ എഞ്ചിനിയറിങ്ങ് വിഭാഗവും ഡ്രീംസ് മാൾ ഓപ്പറേറ്റ് ചെയ്യുന്ന മാൾ മാനേജ്മെന്റ് വിഭാഗവും പ്രവർത്തിക്കുന്നു. സൊസൈറ്റി ആദ്യമായി ഏറ്റെടുത്ത പദ്ധതിയാണ് ഡ്രീംസ് മാൾ. ലുലുവിൻറെ കൂടി സാന്നിധ്യത്തോടെ ഈ സ്വപ്ന പദ്ധതിക്ക് കൂടുതൽ തിളക്കം കൂടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഉദ്ഘാടന ചടങ്ങില്‍ ലുലുഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ ഷോപ്പിങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജ്യണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ബയിങ്ങ് ഹെഡ് ദാസ് ദാമോദരൻ, ലുലു കൊട്ടിയം ജനറൽ മാനേജർ ഷജറുദീൻ തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications