ലുലു ഗ്രൂപ്പ് ഇതെന്ത് ഭാവിച്ചാണ്, ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങുന്നത് 15000 കോടി..സൗദിയിലും വമ്പൻ പദ്ധതി
ഇന്ത്യയിലും സൗദി അറേബ്യയിലും വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി . ആഗോള തലത്തിൽ നിക്ഷേപം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 'വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് നീക്കം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10,000-15,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയുണ്ടെന്നും ഭക്ഷ്യ സംസ്കരണം, റീട്ടെയിൽ അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകൾക്കാണ് ഊന്നൽ നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യയിൽ അഞ്ച് വർഷത്തിനുള്ളിൽ വിവിധ മേഖലകളിലായി 10,000 കോടി മുതൽ 15,000 കോടി രൂപ വരെ നിക്ഷേപിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്. "ഞങ്ങൾ ഭക്ഷ്യ സംസ്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്; ഗൾഫിലെ ഞങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കുമായി ഇന്ത്യയിൽ നിന്ന് ഉൽപ്പന്നങ്ങൾ ആവശ്യമാണ്', യൂസഫലിയെ ഉദ്ധരിച്ച് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ജിസിസി രാജ്യങ്ങളിലെ ദീർഘവീക്ഷണമുള്ള നേതാക്കൾ നിയമങ്ങളും ചട്ടങ്ങളും ഉദാരവൽക്കരിക്കുകയാണ്. ലോകവിപണിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിയമങ്ങൾ മാറ്റുന്നുണ്ട്. ഇപ്പോൾ ജിസിസിയിലുടനീളം ഞങ്ങൾക്ക് ഏകദേശം 380 ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഉണ്ട്, അദ്ദേഹം വിശദാകരിച്ചു.
, ലുലു ഗ്രൂപ്പ് സൗദി വിഷൻ 2030-നോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സൗദി രാജകുമാരൻ വിഷൻ 2030 പ്രഖ്യാപിച്ചപ്പോൾ, ഞങ്ങൾ 100 കടകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ഞങ്ങൾക്ക് 71 പ്രോജക്റ്റുകൾ ഉണ്ട്, അതായത് ഏകദേശം 70% പൂർത്തിയായി. 2030 ഓടെ ഞങ്ങൾ 100 ഹൈപ്പർമാർക്കറ്റുകൾ പൂർത്തിയാക്കും. സൗദി അറേബ്യയുടെ വികസിത അടിസ്ഥാന സൗകര്യങ്ങളും സർക്കാർ പ്രോത്സാഹനങ്ങളും അടുത്ത ദശാബ്ദത്തിൽ രാജ്യത്തെ ഒരു പ്രധാന ലോജിസ്റ്റിക്സ്, റീട്ടെയിൽ കേന്ദ്രമാക്കി മാറ്റുമെന്നും യൂസഫ് അലി പറഞ്ഞു.
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചു. ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ അവഗണിക്കാനാവാത്ത നിക്ഷേപ കേന്ദ്രമായി. ലോകത്ത് ഒരു രാജ്യത്തിനും ഇന്ത്യയെ അവഗണിക്കാൻ കഴിയില്ല,. ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്; നമുക്ക് സ്വന്തമായി പ്രകൃതിവിഭവങ്ങളും ശക്തരായ ജനങ്ങളും വിദ്യാസമ്പന്നരും കഴിവുറ്റവരുമായ യുവജനങ്ങളുമുണ്ട്. നയപരമായ പരിഷ്കാരങ്ങൾക്കും ബിസിനസ്സ് ചെയ്യുന്നതിനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തിയതിനും മോദിക്കും നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ചടുലമായ നേതൃത്വത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നോട്ട് പോകുകയാണ്. നാം ലക്ഷ്യത്തിൽ എത്തുമെന്ന് എല്ലാവർക്കും ആത്മവിശ്വാസമുണ്ട്. വികസനം എന്നാൽ യുവതലമുറയ്ക്ക് തൊഴിൽ നൽകുക എന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും വിദ്യാസമ്പന്നരും ബുദ്ധിശാലികളുമായ യുവാക്കളും യുവതികളും നമുക്കുണ്ട്, നമ്മുടെ ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട് ', യൂസഫലി പറഞ്ഞു.
ഇന്ത്യയിലെ അടുത്ത തലമുറയിലെ സംരംഭകർക്ക് അദ്ദേഹം ചില ഉപദേശങ്ങളും നൽകി. 'കൃത്യനിഷ്ഠ പാലിക്കുക. നിങ്ങളുടെ ജീവനക്കാരെ പരിപാലിക്കുക, അപ്പോൾ അവർ നിങ്ങളെയും നിങ്ങളുടെ ബിസിനസിനെയും പരിപാലിക്കും. കൃത്യസമയത്ത് ശമ്പളം നൽകുക, നിങ്ങൾ സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കരുത്', അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇനി ഒരുങ്ങുന്നത്
ലുലു കേരളത്തിലും തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയാണ്. ഇനി തിരൂരിൽ ലുലുവിന്റെ മിനി മാൾ ആണ് തുറക്കാനുള്ളത്. കൂടാതെ പെരിന്തൽമണ്ണയിലും പത്തനാപുരത്തും ലുലുവിന്റെ രണ്ട് സൂപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കും. പെരിന്തൽമണ്ണയിൽ സൂപ്പർമാർക്കറ്റ് പണി പുരോഗമിക്കുകയാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. അതേസമയം പത്തനാപുരത്ത് ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications