കോഴിക്കോട്ടെ രണ്ടാമത്തെ ലുലു മാൾ ഇവിടെയോ? ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാൾ?ചർച്ചകൾ ഇങ്ങനെ
കേരളത്തിലെ ഏറ്റവും വലിയ ലുലു മാൾ എവിടെയാണെന്ന് ചോദിച്ചാൽ അത് തിരുവനന്തപുരത്താണെന്നാണ് ഉത്തരം. 22 ലക്ഷം ചതുരശ്ര അടിയിലാണ് ഈ മാൾ പ്രവർത്തിക്കുന്നത്. എന്നാൽ തിരുവനന്തപുരത്തിന്റെ ഈ പദവി സമീപ ഭാവിയിൽ നഷ്ടമായേക്കും? ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു മാൾ കോഴിക്കോട് ഒരുങ്ങിയേക്കുമെന്നാണ് സൂചന. വിശദമായി നോക്കാം
കോഴിക്കോട് മാൾ
മാവൂർ റോഡിന് സമീപം മാങ്കാവിൽ കഴിഞ്ഞ വർഷമാണ് ലുലു ഗ്രൂപ്പ് തങ്ങളുടെ ആദ്യ മാൾ കോഴിക്കോട് തുടങ്ങിയത്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ, മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ മാളിലാണ് 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കേരളത്തിലെ ഏറ്റവും വലിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.

കോഴിക്കോടുള്ളത് ലുലു ഗ്രൂപ്പിന്റെ മിനി മാൾ ആണ്. എന്നാൽ ഈ മിനി മാളിനെ കൂടാതെ മറ്റൊരു മാൾ കൂടി കോഴിക്കോട് ലുലു ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മിനി മാളിന്റെ ഉദ്ഘാടന സമയത്ത് തന്നെ ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വെളിപ്പെടുത്തിയിരുന്നു.
'കോഴിക്കോടിനെ സംബന്ധിച്ചും ലുലു ഗ്രൂപ്പിനെ സംബന്ധിച്ചും മാവൂരിലെ പുതിയ ലുലു മാൾ ചെറിയ പദ്ധതിയാണ്. പുതിയ മാളിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേതിന് സമാനമായ വലിയ ഷോപ്പിങ് മാൾ നിർമിക്കാൻ പദ്ധതിയുണ്ട്' എന്നായിരുന്നു എംഎ യൂസഫലി വ്യക്തമാക്കിയത്. എന്തായാലും രണ്ടാമതൊരു പ്ലാൻ ഉണ്ടെങ്കിൽ അത് എവിടെയായിരിക്കും എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. 'സമീപ ഭാവിയിൽ കോഴിക്കോട് ബൈപാസിൽ ലുലു മാളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഒരു മാൾ തന്നെ ഉയരും എന്ന് പ്രതിക്ഷിക്കാം',എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
നിലവിലുള്ള മാൾവളരെ ചെറുതായിപ്പോയെന്നും അതിനാൽ കോഴിക്കോടേക്ക് ഇതിനേക്കാൾ വലിയൊരു പ്രൊജക്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് പലരും പങ്കുവെയ്ക്കുന്നത്. എന്നാൽ ബൈപ്പാസിലാണ് വരുന്നതെങ്കിൽ അത് പ്രതിസന്ധിയാകുമെന്ന തരത്തിലും ചർച്ചകൾ ഉണ്ട്. ബ്ലോക്ക് ഇല്ലാതെ യാത്ര ചെയ്യാം എന്ന് കരുതിയാണ് ടൌൺ ഒഴിവാക്കി ബൈപാസ് ഉണ്ടാക്കിയത്,ഇനിയിപ്പോൾ മാൾ വന്നാൽ ബൈപാസ് ന്റെ കാര്യവും തിരുമാനം ആകുമെന്നാണ് ചിലരുടെ കമന്റ്. എന്തായാലും കോഴിക്കോട് ലുലു ഗ്രൂപ്പ് കാത്തുവെച്ച സർപ്രൈസ് എന്താണെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
നിലവിൽ കൊച്ചി (2013), തൃശൂർ (വൈ മാൾ, 2018), തിരുവനന്തപുരം (2022), പാലക്കാട് (2023 ഡിസംബർ), കോഴിക്കോട് (2024 സെപ്റ്റംബർ), കോട്ടയം (2024 ഡിസംബർ) എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിന്റെ മാളുകൾ പ്രവർത്തിക്കുന്നത്. വൈകാതെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പിന്റെ അടുത്ത സംരംഭങ്ങൾ വരാനിരിക്കുന്നത്.
ഇതിൽ തിരൂരിൽ വലിയ ഷോപ്പിംഗ് മാൾ വരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ തിരൂരിൽ വരുന്നത് ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് മാത്രമായിരിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുറ്റിപ്പുറം റോഡിൽ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് ഹൈപ്പർമാർക്കറ്റ്. പെരിന്തൽമണ്ണയിൽ ലുലുവിന്റെ ഷോപ്പിംഗ് മാൾ തന്നെയാണ് ഒരുങ്ങുന്നത്. മിനിമാൾ ആയിരിക്കും പെരിന്തൽമണ്ണയിൽ ആരംഭിക്കുക. മൂന്നരലക്ഷം സ്ക്വയർ ഫീറ്റിൽ ആണ് മാൾ പണിയുന്നത്. മാളിന്റെ പ്രവർത്തനങ്ങൾ സജീവമായി തന്നെ നടക്കുന്നുണ്ട്. ഇതൊന്നും കൂടാതെ കൊല്ലം പത്തനാപുരത്ത് ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് എത്തിയേക്കും. ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നത് സംബന്ധിച്ച് ചർച്ച പൂർത്തിയാക്കിയതായും പഞ്ചായത്ത് മാളിൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി ഗണേഷ് കുമാർ അടുത്തിടെ അറിയിച്ചിരുന്നു.












Click it and Unblock the Notifications