ആ മാളിൽ നടപ്പാക്കിയ മാർക്കറ്റിങ് തന്ത്രം; ആളുകൾ ക്യൂ ആയിരുന്നു, പിന്നീട് നടന്നത്.. വെളിപ്പെടുത്തി എംഎ യൂസഫലി
കൊച്ചി; തൊടുന്നതെല്ലാം പൊന്നാക്കിയ പാരമ്പര്യമുള്ള വ്യക്തിയാണ് എംഎ യൂസഫലി. 1970 ൽ ചെറിയൊരു വ്യാപാര സ്ഥാപനമായി തുടങ്ങിയ ലുലു ഇന്ന് ലോകമറിയുന്ന ലുലു ഗ്രൂപ്പായി മാറിയതിന് പിന്നിൽ അദ്ദേഹത്തിന്റെ ബിസിനസ് തന്ത്രങ്ങൾ തന്നെയാണ്. ആ വിജയ തന്ത്രം എന്താണെന്ന് ഇപ്പോഴും അദ്ദേഹത്തോട് ആളുകൾ ചോദിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിജയ തന്ത്രം പങ്കുവെച്ചിരിക്കുകയാണ് യൂസഫലി. കൊച്ചിയിൽ ലുലുവിന്റെ ട്വിൻ ടവർ ഉദ്ഘാടനം ചടങ്ങിലാണ് യൂസഫലിയുടെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ- ' 20 കൊല്ലം മുൻപ് അബുദാബിയിൽ അൽവഹദ എന്ന പേരിലൊരു ഷോപ്പിങ് മാൾ ആരംഭിച്ചിരുന്നു ( വാഹദ ഗ്രൂപ്പ് ആരംഭിച്ച മാൾ ലുലു ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്). അവിടെ ഒരു കോഫി ഷോപ്പ് വേണം. മറ്റ് പല ബ്രാൻഡുകളുടെ കോഫി ഷോപ്പുകൾ അവിടെ ഉണ്ടായിരുന്നു. അവിടെയൊരു ഒരു പ്രത്യേക ബ്രാന്റിന്റെ കോഫി ഷോപ്പ് വേണം. നല്ല ഹൈ സ്റ്റാന്റേഡിൽ ഉള്ള ഷോപ്പിങ് മാളിലെ അവർ പോകുകയുള്ളൂ. അവരെ എന്റെ ടീം സമീപിച്ചു. എന്നാൽ ആ ബ്രാന്റുകാർ പറഞ്ഞു ഞങ്ങൾ മറ്റൊരു രാജ്യത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന്.

ഇവിടുന്ന് ടൂറിസ്റ്റുകൾ ആയിട്ട് പോകുന്ന ആളുകൾ ലണ്ടനിലും പാരീസിലും പോയാൽ ഈ ബ്രാന്റിന്റെ കോഫി ഷോപ്പിലാണ് പ്രധാനമായും പോകുന്നത്. ഇവരുടെ കോഫി ബ്രാന്റ് മാളിൽ കൊണ്ടുവരണമെന്ന് എന്റെ ഒരുപാട് അറബി സുഹൃത്തുക്കളടക്കം പറഞ്ഞിരുന്നു.
തങ്ങൾ വരുന്നില്ലെന്ന് അവർ തീരുമാനിച്ചതോടെ ഞാൻ അവരുടെ ചെയർമാനെ കാണാൻ പോയി. ഒന്നര മാസം കഴിഞ്ഞിട്ടാണ് എനിക്ക് കാണാൻ സമയം കിട്ടിയത്. ഞാൻ അദ്ദേഹത്തെ കൺവിൻസ് ചെയ്തു, കംപ്ലീറ്റ് നിക്ഷേപം ഞങ്ങൾ നടത്താം, നിങ്ങൾ വന്ന് നിങ്ങളുടെ ബ്രാഞ്ച് നടത്തിയാമതി. മൂന്ന് നാല് മാസത്തെ ബിസിനസ് നോക്കിയതിന് ശേഷം ലാഭകരമാണെങ്കിൽ മാത്രം എനിക്ക് വാടക തന്നാൽ മതി. അതല്ലെങ്കിൽ നിങ്ങൾക്ക് വരാനും പോകാനുമുള്ള ചാർഡ് തരാമെന്ന് പറഞ്ഞു. അദ്ദേഹത്തിനെ സംബന്ധിച്ച് അതൊരു പുതിയ അനുഭവമായിരുന്നു.
അദ്ദേഹം ഒടുവില വരാമെന്ന് സമ്മതിച്ചു. എങ്ങനെയാണ് അവർക്ക് വേണ്ട ഡ്രോയിങ് എന്നത് തന്നാൽ മതി അതുപോലെ പണിത് തരാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവർ പറഞ്ഞത് അനുസരിച്ച് ഞാൻ ഷോപ്പ് തയ്യാറാക്കി കൊടുത്തു. ബ്രാഞ്ചും തുടങ്ങി. ബ്രാഞ്ച് തുടങ്ങിയ ശേഷം ആളുകൾ അവിടെ ലൈൻ നിൽക്കുകയാണ്. ബ്രാഞ്ചിലേക്ക് ആളുകൾ വരുന്നുണ്ടോയെന്ന് അറിയാൻ ഞാൻ അവിടെ ആളുകളെ നിർത്തിയിരുന്നു. അങ്ങനെ നാല് മാസം കഴിഞ്ഞപ്പോൾ ഞാൻ ചെയർമാനെ വിളിച്ചു, നിങ്ങൾക്ക് കാര്യമായ ബിസിനസ് ഇല്ലായെന്ന് തോന്നുന്നു, വേണമെങ്കിൽ നിങ്ങൾക്ക് ഒഴിവാവാം കേട്ടോയെന്ന്. അവർ പറഞ്ഞു ഒരിക്കലുമല്ല, ഞങ്ങൾക്ക് നല്ല ബിസിനസ് ഉണ്ട് ,അതിനാൽ വാടക തരാമെന്ന്. ആ കോഫി ഷോപ്പ് ഇപ്പോൾ എന്റെ അഞ്ച് ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്നുണ്ട്.
മുഖ്യമന്ത്രിയോടും ഞാൻ ഇക്കാര്യമാണ് പറഞ്ഞത്. ട്വിൻ ടവറിലേക്ക് ഐ ബി എം പോലുള്ള ഐടി കമ്പനികൾ വരുമ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ സജ്ജമാക്കാൻ ചിലപ്പോൾ അവർ തയ്യാറാകണമെന്നില്ല. അപ്പോൾ അവർ ഡിസൈൻ തന്നാൽ നമ്മൾ അതിന് അനുസരിച്ചുള്ള കാര്യങ്ങൾ സജ്ജമാക്കി കൊടുക്കും. അവർക്ക് അത് എളുപ്പമാകും. പൈസയെല്ലാം പിന്നെ നെഗോഷ്യേറ്റ് ചെയ്യാം, അവർ വരികയാണ് വേണ്ടത്', യൂസഫലി പരഞ്ഞു.












Click it and Unblock the Notifications