തിരുവനന്തപുരം ലുലു മാള്‍ കലക്കി: അഭിമാന നേട്ടം, സ്വന്തമാക്കിയത് ഗോൾഡ് റേറ്റിംഗ്; കേരളത്തില്‍ ആദ്യം
തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്ന് എന്ന പ്രത്യേകതയുമായിട്ടാണ് തിരുവനന്തപുരത്തെ ലുലു മാള്‍ പ്രവർത്തനമാരംഭിച്ചത്. 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിലുള്ള മാളിലേക്ക് ദിനംപ്രതി ആയിരത്തിലേറെ ആളുകളാണ് ഒഴുകിയെത്തുന്നത്. ആദ്യ ഒരുവർഷത്തില്‍ മാത്രം 2.20 കോടി ആളുകളാണ് തിരുവനന്തപുരം മാള്‍ സന്ദർശിച്ചതെന്നാണ് കണക്ക്.
പ്രകൃതിയോട് ഇണങ്ങി ചേർന്നുകൊണ്ടായിരുന്നു ആക്കുളത്ത് മാള്‍ നിർമ്മിച്ചത്. ഈ നിർമ്മാണ രീതി ലുലുമാളിന് നിരവധി അംഗീകാരങ്ങള്‍ നേരത്തെ നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പുരസ്‌കാരവും ലുലുവിന് ലഭിച്ചിരിക്കുകയാണ്. ബെംഗളൂരുവില്‍ നടന്ന ഗ്രീൻ ബിൽഡിംഗ് കോൺഗ്രസ് 2024ലാണ് ഗ്രീൻ ന്യൂ ബിൽഡിംഗ് ഗോൾഡ് റേറ്റിംഗ് പുരസ്‌കാരമാണ് തിരുവനന്തപുരത്തെ മാള്‍ സ്വന്തമാക്കിയത്.

ഹരിതച്ചട്ടങ്ങള്‍ പാലിച്ചാണ് ലുലു മാളിന്റെ നിർമ്മിതി പൂർത്തിയാക്കിയിരിക്കുന്നതെന്ന് ഐ ജി ബി സി കമ്മിറ്റി വിലയിരുത്തി. ഗ്രീൻ ബിൽഡിംഗ് പ്രസ്ഥാനത്തോടുള്ള ഉറച്ച പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് പുരസ്‌കാരം. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ,പ്രോജക്ട്സ് ജനറൽ മാനേജർ പോൾ എന്നിവർ ചേർന്ന് ഐ ജി ബി സി പുരസ്കാരം ഏറ്റുവാങ്ങി.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ തിരുവനന്തപുരത്തിന്റെ ഷോപ്പിങ് സംസ്കാരത്തെ സമൂലമായ രീതിയില്‍ മാറ്റിമറിക്കാന്‍ ലുലു മാളിന് സാധിച്ചിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്ന് മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് വരെ ആളുകള്‍ തിരുവനന്തപുരം ലുലു മാളിലേക്ക് എത്തുന്നു. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ ഏറ്റവും വലിയ ആകർഷണീയത.
ലുലുകണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ് എന്നിവയെല്ലാം മാളില്‍ പ്രവർത്തിക്കുന്നു. 300ൽപരം രാജ്യാന്തര ബ്രാൻഡുകളാണ് തുടക്കത്തിലുണ്ടായിരുന്നതെങ്കില്‍ നിലവില്‍ ബ്രാന്‍ഡുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ടിനോടൊപ്പം പിവിആർ സിനിമാസ്, ഫണ്‍ട്യൂറ എന്ന എന്റർടൈൻമെന്റ് സെന്ററും മാളിന്റെ ഭാഗമാണ്. മാളിനകത്ത് കേബിൾ കാറിൽ ചുറ്റാൻ കഴിയുന്ന സിപ് ലൈൻ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചതും തിരുവനന്തപുരം മാളാണ്.
അതേസമയം, കോട്ടയം ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനമാരംഭിക്കും. നിർമ്മാണം പൂർത്തിയായ മാളിലെ അവസാന മിനുക്ക് പണികള്‍ മാത്രമാണ് അവേശിക്കുന്നത്. ഈ മാസം അവസാനം അല്ലെങ്കില്‍ അടുത്ത മാസം ആദ്യം മാള്‍ തുറന്നേക്കും. കോട്ടയത്തുകാർക്കുള്ള ക്രിസ്മസ് സമ്മാനമായി മാള്‍ തുറന്ന് നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ യൂസഫലി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് നിലവില്‍ ലുലു മാളിന്റെ സാന്നിധ്യം.












Click it and Unblock the Notifications