മുഖ്യമന്ത്രി പിണറായിയുടെ വലംകൈ, സർവ്വീസിൽ മികച്ച ട്രാക്ക് റെക്കോർഡ്, ആരാണ് എം ശിവശങ്കർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പര്‍ പവര്‍, റാങ്കില്‍ താഴെ ആണെങ്കിലും ചീഫ് സെക്രട്ടറിയേക്കാള്‍ കരുത്തന്‍.. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇത്തരത്തില്‍ പല വിശേഷണങ്ങളുണ്ട്.
ഉദ്യോഗസ്ഥ തലത്തിലെ ഏറ്റവും കരുത്തനായിരിക്കുമ്പോഴാണ് സ്വര്‍ണ്ണക്കടത്തില്‍ കുരുങ്ങി എം ശിവശങ്കറിന്റെ വീഴ്ച്ച. സിപിഎമ്മിനും ഇടത് സര്‍ക്കാരിനും ഇത് വലിയ രാഷ്ട്രീയ ആഘാതമാണ്. സർവ്വീസിന്റെ അവസാന കാലത്താണ് ശിവശിങ്കറിന്റെ ഈ അപ്രതീക്ഷിത വീഴ്ച.
മിടുക്കനായ ഉദ്യോഗസ്ഥൻ
ലൈഫ് മിഷന്‍, കെ ഫോണ്‍ അടക്കം ഇടത് സര്‍ക്കാരിന്റെ പല സ്വപ്‌ന പദ്ധതികളുടേയും ചുക്കാന്‍ പിടിച്ചിരുന്നത് ശിവശങ്കര്‍ ആയിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ ഏറെ മികവ് തെളിയിച്ച വ്യക്തിയെന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത വിഷയം. തിരുവനന്തപുരം സ്വദേശിയാണ് എം ശിവശങ്കര്‍. പഠനകാലത്ത് തന്നെ മികവ് തെളിയിച്ച മിടുക്കന്‍. എസ്എസ്എല്‍സി പരീക്ഷയില്‍ രണ്ടാം റാങ്കോടെ ആയിരുന്നു വിജയം.
തുടക്കം റിസർവ് ബാങ്കിൽ
തുടര്‍ന്ന് എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തു. പഠനം പാലക്കാട് എന്‍എസ്എസ് കോളേജില്‍. ബിടെക് പഠനത്തിന് ശേഷം റൂറല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ സ്വന്തമാക്കി. റിസര്‍വ് ബാങ്കില്‍ ഓഫീസറായാണ് ജോലിയുടെ തുടക്കം. അതിന് ശേഷം റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടറായി സേവനം അനുഷ്ഠിച്ചു. 1995ല്‍ ആണ് എം ശിവശങ്കറിന് കണ്‍ഫേര്‍ഡ് ഐഎഎസ് ലഭിക്കുന്നത്.
മികവ് തെളിയിക്കപ്പെട്ട നാളുകള്‍
അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം 2000ത്തില്‍ ഐഎഎസില്‍ ശിവശങ്കറിനെ സ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവായി. പിന്നീട് ശിവശങ്കറിന്റെ ഭരണതലത്തിലെ മികവ് തെളിയിക്കപ്പെട്ട നാളുകള്‍. മലപ്പുറം കളക്ടര്‍ ആയി ഏറെ പ്രശംസിക്കപ്പെട്ട പ്രവര്‍ത്തനം ആയിരുന്നു ശിവശങ്കര്‍ കാഴ്ച വെച്ചിരുന്നത്. അതിന് ശേഷവും ഏല്‍പ്പിച്ച പദവികളിലെല്ലാം ശിവശങ്കര്‍ തന്റെ മികവ് തെളിയിച്ചു.
തൊപ്പിയിലെ പൊന്‍തൂവൽ
ടൂറിസം ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആയും സെക്രട്ടറിയായും സ്‌പോര്‍ട്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കാനായി നടത്തിയ ഇടപെടലുകള്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ശിവശങ്കറിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്. ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങലിനുളള കരാറുകളില്‍ സംസ്ഥാനം ഒപ്പ് വെച്ചത് ഇക്കാലത്താണ്.
സ്പ്രിംഗ്‌ളര്‍ വിവാദത്തിലും
എം ശിവശങ്കറിന്റെ ഈ മികച്ച സര്‍വ്വീസ് റെക്കോര്‍ഡ് തന്നെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ എത്തിച്ചതും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിനൊപ്പം ഐടി സെക്രട്ടറി പദവിയും ശിവശങ്കറിന് ലഭിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ അകപ്പെടുന്നതിന് മുന്‍പ് സ്പ്രിംഗ്‌ളര്‍ വിവാദത്തിലും ശിവശങ്കരന്‍ പെട്ടിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിച്ചു.
ഒടുവിൽ വൻ പതനം
എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായുളള ബന്ധം പുറത്ത് വന്നതോടെ മുഖ്യമന്ത്രി ശിവശങ്കറിനെ പതിയെ കൈവിട്ട് തുടങ്ങി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും ഐടി സെക്രട്ടറി സ്ഥാനവും തെറിച്ചു. ഒടുവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2023 ജനുവരി 31 വരെ സര്‍വ്വീസ് ബാക്കി ഉളളപ്പോഴാണ് എം ശിവശങ്കറിന്റെ ഈ പതനം.
Recommended Video