ഒടുവിൽ നടപടി, എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് സർക്കാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ എം ശിവശങ്കറിനെതിരെ നടപടിയെടുത്ത് സർക്കാർ. എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമാണ് എം ശിവശങ്കർ. അഖിലേന്ത്യാ സർവ്വീസ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് നടപടി പ്രഖ്യാപിച്ചത്.
ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ശിവശങ്കറിന് എതിരെയുളള നടപടിയിലേക്ക് കടന്നിരിക്കുന്നത്. ശിവശങ്കറിന് എതിരെയുളള വകുപ്പ് തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Recommended Video
റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധങ്ങളില്‍ ശിവശങ്കര്‍ ജാഗ്രത കാണിച്ചില്ല എന്നാണ് സമിതിയുടെ വിലയിരുത്തല്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ട് എന്ന കണ്ടെത്തലോടെയാണ് എം ശിവശങ്കര്‍ വിവാദത്തിലാകുന്നത്. തുടര്‍ന്ന് ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തി.
ശിവശങ്കറിനെതിരെ നടപടി എടുക്കണം എന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുകയാണ് എന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇല്ലാതെ നടപടി എടുക്കില്ല എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രിയും സര്‍ക്കാരും. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതിയെ അന്വേഷണം ഏല്‍പ്പിച്ചത്.
രാജസ്ഥാനില്‍ വൻ ട്വിസ്റ്റ്! ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാൻ എംഎല്‍എമാരോട് വസുന്ധര രാജെ? ഞെട്ടി ബിജെപി!
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധം ഉളളതായുളള വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്വപ്‌നയുടേയും സരിത്തിന്റെയും ഫോണ്‍ കോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള പ്രമുഖരില്‍ എം ശിവശങ്കറും ഉണ്ട്. കഴിഞ്ഞ ദിവസം കസ്റ്റംസ് ശിവശങ്കറിനെ 9 മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്നും എന്നാല്‍ ഔദ്യോഗികമായ ദുരുപയോഗം നടന്നിട്ടില്ലെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. അതിനിടെ പ്രതികള്‍ക്ക് ഫ്‌ളാറ്റ് എടുത്ത് നല്‍കുന്നതിലും ശിവശങ്കറിന് പങ്കുളളതായുളള വിവരവും പുറത്ത് വന്നു. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നുളള വാര്‍ത്തകള്‍ക്കിടെയാണ് സര്‍ക്കാന്‍ നടപടി.