ഹാരിസൺ വിധി ജനങ്ങൾക്കെതിര്.. അധികാരം അനീതിക്കൊപ്പമാവുന്നത് അപമാനകരം.. ഹൈക്കോടതിക്കെതിരെ സ്വരാജ്!
കൊച്ചി: ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റത് സർക്കാരിന് വലിയ ക്ഷീണമായിരിക്കുകയാണ്. സർക്കാർ തീരുമാനങ്ങൾ പൊതുജനങ്ങളുടെ താൽപര്യ പ്രകാരമല്ല എടുക്കേണ്ടതെന്നും വൻ കമ്പനികൾ ആവശ്യമാണെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കാൻ നിർദേശിക്കുന്ന രാജമാണിക്യം അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി റദ്ദാക്കി. ഹാരിസൺ കേസിലെ ഹൈക്കോടതി വിധി ജനങ്ങൾക്കെതിരാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തൃപ്പൂണിത്തറ എംഎൽഎ എം സ്വരാജ്.
വിധി പ്രഹരമേൽപിച്ചത് കേരളത്തെ എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്കിലെ കുറിപ്പ്. എം സ്വരാജ് പറയുന്നത് ഇതാണ്: കോടതികളുടെ നിലനിൽപ് കോടതി വിധികളോടുള്ള സാധാരണ ജനങ്ങളുടെ ബഹുമാനത്തെ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞത് ന്യൂ ജഴ്സിയിലെ പഴയ ചീഫ് ജസ്റ്റീസായിരുന്ന ആർതർ ടി വാണ്ടർ ബിൽറ്റായിരുന്നു. ഹാരിസൺ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വർദ്ധിപ്പിക്കുന്നതല്ല. വിധി ജനങ്ങൾക്കെതിരാണ്. പാവപ്പെട്ടവന്റെ താൽപര്യങ്ങൾക്കെതിരാണ്. ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങൾ ജീവിക്കുന്ന നാട്ടിൽ, തലചായ്ക്കാൻ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നിൽ, 38,000 ഏക്ര ഭൂമി കൈവശം വെയ്ക്കുന്നവർ കുറ്റവാളികളാണ്.
ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോൾ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ് . ആ തെറ്റിന് മേൽ നടപടി സ്വീകരിക്കേണ്ടവർ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീർപ്പ് കൽപിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് ആരുടെ താൽപര്യമാണ്? സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കൺമുന്നിൽ അനീതിയും നിയമ ലംഘനവും നടക്കുമ്പോൾ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരമാണ്. അപമാനകരമാണ്.
പാട്ടക്കാലാവധി കഴിഞ്ഞ , അന്യായമായി കൈവശം വെയ്ക്കുന്ന പതിനായിരക്കണക്കിന് എക്ര ഭൂമിയുടെ യഥാർത്ഥ അവകാശികൾ ഈ നാട്ടിലെ ഭൂരഹിതരായ ദരിദ്രരാണ്. തങ്ങൾക്കവകാശപ്പെട്ട ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ മറ്റാരുടേയും അനുവാദത്തിന് കാത്തു നിൽക്കേണ്ടതില്ലെന്ന് ദരിദ്രരായ ജനങ്ങൾ തിരിച്ചറിയും. ചിലതരം വിധികൾ നിയമവാഴ്ചയെത്തന്നെ ദുർബലപ്പെടുത്തിയേക്കും എന്നാണ് സ്വരാജ് എംഎൽഎയുടെ പോസ്റ്റ് അവസാനിക്കുന്നത്.
മാസം തോറും പത്ത് ലക്ഷം വേണം! ഷമിയെ വിടാതെ പുതിയ നീക്കവുമായി ഹസിൻ ജഹാൻ!
മൂക്കിൽ നിന്നും രക്തം.. നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ പാട്! ശ്രീജിത്ത് ക്രൂരമർദ്ദനത്തിന് ഇരയായി!